കൊച്ചി:കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബ്രിട്ടീഷ് പൗരൻ രോഗമോചിതനായി ആശുപത്രിവിട്ടു. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലായിരുന്ന ബ്രയാൻ നീൽ (57)ആണ് ആശുപത്രി വിട്ടത്. ഈ മാസം ആദ്യം ബ്രിട്ടനിൽ നിന്നെത്തിയ 19 അംഗ വിനോദയാത്രാ സംഘത്തിലെ അംഗമാണിദ്ദേഹം. രോഗബാധയോടെ കഴിഞ്ഞ 15ന് രാജ്യം വിടാനൊരുങ്ങുമ്പോൾ വിമാനത്തിൽനിന്നിറക്കിയാണ് ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഭാര്യ ജാൻ ലോക്‌വുഡും നിരീക്ഷണത്തിലായിരുന്നു.
ആശുപത്രിയിലെത്തിക്കുമ്പോൾ ബ്രയാന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഓക്‌സിജൻനില താഴ്‌ന്ന് ശ്വസനസംവിധാനമാകെ അപകടാവസ്ഥയിലും. ഐസിയു വെന്റിലേറ്ററിലേക്ക് മാറ്റിയ ബ്രയാന് വൈറസ് ബാധ പ്രതിരോധിക്കാനുള്ള മരുന്നുകൾ നൽകി. മൂന്നു ദിവസത്തിനുള്ളിൽ ശ്വസനസംവിധാനം മെച്ചപ്പെട്ടെങ്കിലും പനി ഉയർന്നു. ഇടതു ശ്വാസകോശത്തെ പൂർണമായും വലതുവശത്തെ ഭാഗികമായും വൈറസ് ബാധിച്ചിരുന്നു. മരുന്നുകൾ തുടർന്നതോടെ മാറ്റം വന്നു. തുടർന്ന് നടത്തിയ രണ്ട് പരിശോധനകളിലും ഫലം നെഗറ്റീവായി.
എല്ലാവിധ ആരോഗ്യ പരിശോധനകളും നടത്തിയതിനൊപ്പം മാനസികാരോഗ്യം നിലനിർത്താൻ കൗൺസലിങ്ങുകളും നൽകി. ഡോ. ഫത്താഹുദീൻ, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. ഗണേഷ് മോഹൻ, ഡോ. ഗീതാനായർ, ഡോ. വിധുകുമാർ, ഡോ. വിഭ സന്തോഷ്, ഡോ. റെനിമോൾ, ഡോ. തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.