തിരുവനന്തപുരം:മിൽമയുടെ അധികപാൽ ഇനി അങ്കണവാടി വഴി കുട്ടികൾക്കും ക്യാമ്പുകളിലെ അതിഥി തൊഴിലാളികൾക്കും. കൂടുതലുള്ള പാൽ പൊടിയാക്കാനുള്ള ഇടപെടലിന് ഫലമുണ്ടായി. എന്നാലും പാൽ ബാക്കിവരും. മിൽമ മലബാർ മേഖല യൂണിറ്റിൽ പാൽ ബാക്കിയാകുന്നത് തമിഴ്നാട്ടിലെ പാൽപ്പൊടി പ്ലാന്റിലെത്തിച്ച് പൊടിയാക്കാറാണ് പതിവ്. എന്നാൽ, അവിടെത്തന്നെ പാൽ ഏറെ ബാക്കിവന്നതോടെ അവർ പാൽ ഏറ്റെടുക്കുന്നില്ല. ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിദിനം അമ്പതിനായിരം ലിറ്റർ പാൽ ഈറോഡിലെ ഫാക്ടറിയിൽ പാൽപ്പൊടിയാക്കാൻ സ്വീകരിക്കാമെന്ന് തമിഴ്നാട് ക്ഷീര ഫെഡറേഷൻ (ആവിൻ) അറിയിച്ചിട്ടുണ്ട്. കൂടുതൽ പാൽ സ്വീകരിക്കാൻ ശ്രമിക്കാമെന്ന് തമിഴ്നാട് ഉറപ്പുനൽകി. തമിഴ്നാട് മുഖ്യമന്ത്രിക്കും സർക്കാരിനും മുഖ്യമന്ത്രി നന്ദിപറഞ്ഞു.
അടുത്ത ദിവസം മുതൽ മിൽമ പാൽ സംഭരണം നേരത്തേ നിശ്ചയിച്ച 50 ശതമാനത്തിൽനിന്ന് 70 ശതമാനമാകും. സഹകരണ മേഖലയിലെ പാൽ കൂടുതലായി വാങ്ങാൻ ജനങ്ങൾ ശ്രദ്ധിച്ചാൽ ക്ഷീരകർഷകർക്ക് ആശ്വാസമാകും. മിൽമയുടെ പാലും മറ്റ് ഉൽപ്പന്നങ്ങളും കൺസ്യൂമർ ഫെഡ് ശൃംഖല വഴി വിതരണം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.