ന്യൂഡൽഹി∙ കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന് ‘രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങൾക്കു’ നൽകുമെന്ന് ഇന്ത്യ. മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മുന്നിറിയിപ്പ് നൽകിയതിനു പിന്നാലെയാണു ഇന്ത്യ നിലപാട് അറിയിച്ചത്. മലേറിയ ഭേദമാക്കാനുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ആണ് കോവിഡ് പ്രതിരോധത്തിന് നിലവിൽ പല രാജ്യങ്ങളും ഉപയോഗിക്കുന്നത്. ‘മഹാമാരിയുടെ പശ്ചാത്തലത്തിൽ മാനുഷികതലം പരിഗണിച്ച്, പാരസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്കു മതിയായ അളവിൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അവശ്യ മരുന്നുകളായ ഇവ കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങൾക്കും നൽകും. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയവൽക്കരണത്തെയും ഗൂഢസിദ്ധാന്തം ചമയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല.’– വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.