Image

കടലില്‍നിന്നു രക്ഷിച്ച അഭയാര്‍ഥികളെ ഇറ്റലി ക്വാറന്റൈനിലാക്കി

Published on 13 April, 2020
കടലില്‍നിന്നു രക്ഷിച്ച അഭയാര്‍ഥികളെ ഇറ്റലി ക്വാറന്റൈനിലാക്കി


റോം: സിസിലി തീരത്തുനിന്ന് രക്ഷപ്പെടുത്തിയ അഭയാര്‍ഥികളെ കപ്പലില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 156 ആഫ്രിക്കന്‍ അഭയാര്‍ഥികളാണ് ഇപ്പോള്‍ ജര്‍മന്‍ റെസ്‌ക്യൂഷിപ്പിലുള്ളത്.

ക്വാറന്റൈനുശേഷം ആരോഗ്യ പരിശോധനകളും നടത്തിയ ശേഷമേ ഇവരെ പുറത്തിറക്കൂ. അലാന്‍ കുര്‍ദിയുടെ പേരിലുള്ള കപ്പലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, കൊറോണഭീതി കാരണം കപ്പലിനു ഇറ്റലിയുടെയോ മാള്‍ട്ടയുടെയോ തീരത്ത് അടുക്കാന്‍ അനുമതി നല്‍കിയിട്ടില്ല.

സിസിലിയിലെ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ഇപ്പോള്‍ തന്നെ പരിധി കഴിഞ്ഞു നില്‍ക്കുന്നതിനാണ് എല്ലാവരെയും കപ്പലില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാന്‍ നിര്‍ദേശിച്ചതെന്ന് ഗതാഗത മന്ത്രാലയത്തിന്റെ വിശദീകരണം.

അതേസമയം രോഗവ്യാപനം കുറയുന്ന പ്രവണതയില്‍ ആശ്വാസം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി തലവന്‍ അന്‍ജെലോ ബൊറേലിയും ടെക്‌നിക്കല്‍ സയന്റിഫിക് കമ്മിറ്റി അംഗം ലൂക്ക റിച്ചെല്‍ഡിയും. കാരണം കഴിഞ്ഞ 24 ദിവസത്തിനു ശേഷം രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണം (431) സംഭവിച്ചതും ഈസ്റ്റര്‍ ഞായറാഴ്ചയാണ്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും കുറയുകയാണ്.

സര്‍ക്കാരും ഏജന്‍സികളും സ്വീകരിച്ച നടപടികള്‍ കോവിഡിനെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതാണ് മരണസംഖ്യ കുറച്ചതെന്ന് അവര്‍ ആവര്‍ത്തിച്ചു.

അതുപോലെതന്നെ തുടര്‍ച്ചയായ ഒന്പതാം ദിവസവും തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നത് തികച്ചും ആശ്വാസാജനകമാണ്. ആകെ 1,56,363 പേര്‍ക്കാണ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണം ആകെ ഞായറാഴ്ച വരെ 19,899. 34,211 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക