Image

കോവിഡ് വാക്‌സിന്‍ ചൈന മനുഷ്യരില്‍ പരീക്ഷിക്കുന്നു

Published on 14 April, 2020
കോവിഡ് വാക്‌സിന്‍  ചൈന മനുഷ്യരില്‍ പരീക്ഷിക്കുന്നു
ബീജീങ്: കോവിഡ്19 വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ചൈന ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാനാണ് നീക്കമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബീജീങ് ആസ്ഥാനമായ നാസ്ഡാക്ക് പട്ടികയിലുള്ള സിനോവാക് ബയോടെക്കും  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റും വികസിപ്പിച്ചെടുത്ത വാക്‌സിനുകളാണ് മനുഷ്യരില്‍ പരീക്ഷിക്കുന്നത്.

മര്‍ച്ചില്‍ സൈനിക പിന്തുണയുള്ള അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സും ഒ.എച്ച്.കെ പട്ടികയിലുള്ള ബയോടെക് കമ്പനിയായ കാന്‍സിനോ ബയോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പരീക്ഷണത്തിന് ചൈന പച്ചക്കൊടി കാട്ടിയിരുന്നു.

അമേരിക്കന്‍ മരുന്ന് നിര്‍മ്മാതാക്കളായ മോഡേണ നേരത്തെ യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്ന് മനുഷ്യരില്‍ വാക്‌സിന്‍ പരിശോധനകള്‍ ആരംഭിച്ചതായി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.

ഒരു വാക്‌സിന്‍ പരീക്ഷണം വിജയത്തിലെത്താന്‍ രണ്ടു വര്‍ഷം വരെ എടുക്കും. അതുവരെ മാസ്കുകള്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ചൈനീസ് അക്കാദമി ഓഫ് എന്‍ജിനീയറിങിലെ അധ്യാപകനും ടിയാന്‍ജിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ട്രെഡീഷണല്‍ ചൈനീസ് മെഡിസിന്‍ പ്രസിഡന്റുമായ ഴാങ് ബോളി ചൂണ്ടിക്കാട്ടുന്നു.

 അതേസമയം, റഷ്യയില്‍ നിന്ന് വരുന്ന പൗരന്മാരില്‍ കോവിഡ് 19 സ്ഥിരീകരിക്കുന്നത് ചൈനക്ക് പുതിയ ഭീഷണിയാകുകയാണ്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഹിലോങ്ജിയാങ് പ്രവിശ്യയില്‍ 79 കോവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇവരെല്ലാം റഷ്യയില്‍ നിന്ന് വന്നവരാണ്.

രാജ്യത്ത് രണ്ടാമത് രോഗവ്യാപനം തടയുന്നതിന് അതിര്‍ത്തികളില്‍ നിരീക്ഷണം കര്‍ശനമാക്കിയെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമമായ "ഗ്ലോബല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തികളില്‍ ആശുപത്രികളും ഐസൊലേഷന്‍ പോയന്റുകളും സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍, നദികള്‍ കടന്നും മലകള്‍ വഴിയും രാജ്യത്തേക്ക് കടക്കാന്‍ മാര്‍ഗങ്ങള്‍ ഉള്ളത് നീളമേറിയ അതിര്‍ത്തിയുള്ള ചൈനക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യുന്നാന്‍ പ്രവിശ്യയിലെ തെക്ക്പടിഞ്ഞാറന്‍ അതിര്‍ത്തി കടന്ന് അനധികൃതമായി വന്ന നൂറിലധികം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക