മഹാരാഷ്ട്രയിലെ പല്‍ഘാര്‍ എന്ന ഗ്രാമത്തില്‍ രണ്ടു സന്യാസിമാരെയും അവരുടെ ഡ്രൈവറെയും ആള്‍ക്കൂട്ടം വഴിയില്‍ തടഞ്ഞുനിര്‍ത്തി അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം നിയമപാലകരെയോ ഭരണാധികാരികളെയോ അതിലുപരി വാര്‍ത്താ മാധ്യമങ്ങളെയോ കാര്യമായി അലോസരപ്പെടുത്തിയതായി കാണുന്നില്ല. കൊലപാതകങ്ങളുടെ പിന്നിലെ ദുരൂഹത ഇനിയും വ്യക്തമായിട്ടില്ല.
നിയമവാഴ്ച നിലനില്‍ക്കുന്ന ഏതു സമൂഹത്തിലും നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപരിഷ്‌കൃതവും അപലപനീയവുമാണ്. ലൗകിക ജീവിതത്തിലെ ദൈനംദിന വ്യവഹാരങ്ങളില്‍ ഇടപെടാതെ സഹാനുഭൂതിയും സഹവര്‍ത്തിത്വവും പുലര്‍ത്തി ആത്മാന്വേഷണ പാതയില്‍ ചരിക്കുന്ന രണ്ടു സന്യാസിമാരെയാണ് സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും ബലം പ്രയോഗിച്ചു പിടിച്ചിറക്കി അടിച്ചും ഇടിച്ചും ക്രൂരമായി കൊലപ്പെടുത്തിയത്. സമാനതയില്ലാത്ത ഈ ഹിംസയാണ് സമൂഹ മനസാക്ഷിയെ പിടിച്ചുലക്കുന്നതു.
സൂറത്തില്‍ നടക്കുന്ന തങ്ങളുടെ ഗുരുവിന്റെ സമാധിയോടനുബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ നാസിക്കില്‍ നിന്നും യാത്ര പുറപ്പെട്ട ഈ സാധുക്കളെ സമീപ ഗ്രാമങ്ങളില്‍ നിന്നും ഭ്രാന്തമായ ആവേശത്തോടെ സംഘടിച്ചെത്തിയ ജനക്കൂട്ടം റോഡില്‍ തടഞ്ഞപ്പോള്‍ തന്നെ ആരോ വിവരം നില്കിയതനുസരിച്ചു പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം പോലീസിന്റെ പാദങ്ങളില്‍ ഈ നിരപരാധികള്‍ അഭയം തേടിയെങ്കിലും പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ അക്രമികള്‍ മൂന്നുപേരെയും മൃഗീയമായി ആരും കോല നടത്തുകയാണുണ്ടായത്.
ലഭ്യമാകുന്ന ഈ വിവരങ്ങള്‍ സംഭവം യാദൃശ്ചികമായി ഉണ്ടായതല്ലെന്നും ദുരൂഹമായ നീക്കങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടായിരുന്നതായും സംശയങ്ങള്‍ ജനിപ്പിക്കുന്നു. കൊല നടത്തിയവര്‍ക്ക് യാതൊരു മുന്‍ പരിചയവുമില്ലാത്ത ഈ സന്യാസിമാര്‍ കാവി വസ്ത്രം അണിഞ്ഞിരുന്നതോ, അക്രമികള്‍ക്ക് ലഭിച്ച അജ്ഞത നിര്‍ദ്ദേശങ്ങളോ ആയിരിക്കാം കൊലപാതകങ്ങള്‍ക്ക് കാരണമെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലേതു കാരണമായാലും അക്ഷന്തവ്യമായ ഈ കുറ്റകൃത്യം ഭരണാധികാരികളും മുഖ്യധാരാ മാധ്യമങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിച്ചില്ലായെങ്കില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഈ സംഭവം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സന്ദേശമില്ല.
സംസ്ഥാനം ഭരിക്കുന്ന ശിവസേന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനകം നൂറിലേറെപേരെ അറസ്റ്റുചെയ്യുകയും വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നു പ്രതിപക്ഷത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വര്‍ഗീയവല്‍ക്കരിക്കരുത് എന്ന ആവശ്യം അംഗീകരിക്കാമെങ്കിലും ആ പ്രദേശത്തു നിലനില്‍ക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ആ ആവശ്യത്തെ പൂര്‍ണ്ണമായി സാധൂകരിക്കുന്നില്ല.
ഒരു കാലത്തു ബോംബെ നഗരത്തിലെ ട്രേഡ് യൂണിയന്‍ രംഗത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ സംസ്ഥാനത്തുനിന്നും പൂര്‍ണ്ണമായി അരങ്ങു ഒഴിഞ്ഞിട്ടില്ലായെന്നതിനു തെളിവാണ് സി പി എമ്മിന്റെ ഏക സ്ഥാനാര്‍ഥി ഈ പ്രദേശത്തു വിജയിച്ചു എം എല്‍ എ ആയിരിക്കുന്നത്.മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ മനുഷ്യ കുരുതിയെ അപലപിക്കാനോ നിയമ നടപടികളെ സഹായിക്കാനോ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സജീവമാകുന്നില്ലായെന്നത് കാര്യത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു.
ആദിവാസികളും പിന്നോക്കക്കാരും അധിവസിക്കുന്ന ഈ മേഖലയില്‍ സംഘടിതമായ മതംമാറ്റ നീക്കങ്ങളും അതുമായി ബന്ധപ്പെട്ട സംഘര്ഷങ്ങളും കുറെ കാലമായി നിത്യ സംഭവങ്ങള്‍ ആണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. മതപരിവര്‍ത്തനം പ്രലോഭിതവും നിര്ബന്ധിതവുമാകുമ്പോള്‍ അവിടങ്ങളില്‍ സംഘര്ഷങ്ങള്‍ പതിവാകും,നിക്ഷിപ്ത താത്പര്യത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവിടെ നിസ്സംഗത പാലിക്കുമ്പോള്‍ പലപ്പോളും കാര്യങ്ങള്‍ കൂടുതല്‍ ഉഷാറാകാറുമുണ്ട്.
ആര്‍ഷഭാരത പരമ്പരയുടെ ഭാഗമായ സന്യാസിമാരെയോ കാവി വസ്ത്ര ധാരികളെയോ ലക്ഷ്യംവെക്കുന്ന രാഷ്ട്രിയവും മതപരവുമായ പ്രാദേശിക സമസ്യകള്‍ ഒരിക്കലും ആശാസ്യമല്ല. അത്തരം നീക്കങ്ങള്‍ തുടക്കത്തിലേ അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ട്.
ലോകത്തെവിടെയും എന്നപോലെ ഭാരതവും ഒരു മഹാമാരിയുടെ കെടുതിയിലുടെ കടന്നുപോകുമ്പോള്‍ സംഘടിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വഴിതിരിച്ചു വിടാനുതകുന്ന ഈ സംഭവത്തിലെ മുഴുവന്‍ കുറ്റവാളികളെയും അതിനു പിന്നിലെ ഗൂഢാലോചനയെയും എത്രയും പെട്ടെന്ന് വെളിച്ചത്തു കൊണ്ടുവരേണ്ടിയിരിക്കുന്നു.