ലോകം മുഴുവൻ കോവിഡ് 19 പ്രശ്നങ്ങളാൽ ഭാരപ്പെടുകയും സാമ്പത്തിക മാന്ദ്യം അനുഭവിക്കുകയും ചെയ്യുകയാണ്. ലോകത്തിന്റെ സാമ്പത്തിക നില താങ്ങി നിർത്താൻ രക്തസാക്ഷിത്വം വഹിച്ചുകൊണ്ട് അമേരിക്ക വഹിക്കുന്ന പങ്ക് നമുക്കേവർക്കുമറിയാം. സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ അനേകർ നമ്മൾ ജീവിക്കുന്ന അമേരിക്കയിൽ ഉണ്ട്. അമേരിക്കയിൽ താമസിക്കുന്ന മലയാളികളിൽ ഭൂരിപക്ഷവും നല്ല ചുറ്റുപാടിൽ കഴിയുന്നവരാണ്. എന്നാൽ ഇവിടുത്ത സാധാരണക്കാരെ നമ്മൾ കാണാറില്ല, അവരുടെ ചുറ്റുപാടുകൾ മനസിലാക്കാറുമില്ല. ജോലി നഷ്ടപ്പെട്ടും സാമ്പത്തിക ഭാരത്താലും ഭാരപ്പെടുന്ന അനേകം ആളുകൾ ഈ ചുറ്റുപാടിലുണ്ട്.
നാട്ടിലെ കഴിഞ്ഞ പ്രളയ സമയങ്ങളിൽ നാമെല്ലാവരും കഴിവിന് പരമാവധി നമ്മുടെ സാഹോദരങ്ങളെ സഹായിച്ചു. ലക്ഷക്കണക്കിന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. വ്യക്തിപരമായോ ഇവിടുത്തെ മലയാളി സംഘടനകൾ വഴിയായോ മത സ്ഥാപനങ്ങൾ വഴിയായോ സംഭാവന നൽകാത്തവർ വിരളമാണ്. മാത്രവുമല്ല അമേരിക്കയിലെ രജിസ്റ്റേർഡ് നോൺ പ്രോഫിറ്റ് ഓർഗനൈസേഷനുകളുടെ സഹായങ്ങളും നമ്മിൽ പലരും നാട്ടിലെത്തിച്ചു കൊടുത്തു. MetLife, Kaiser Permanente Foundation, WellCare തുടങ്ങിയ കമ്പനികളിൽ നിന്നും ലോഡുകണക്കിനു ജീവൻരക്ഷാ ഉപകരണങ്ങൾ സമാഹരിച്ചു് നാട്ടിലെത്തിച്ച സുഹൃത്തുക്കളെയും ഓർക്കുന്നു. എന്നാൽ ശേഷം നാട്ടിൽ നടന്ന സുതാര്യതയില്ലായ്മയും സർക്കാരുകളുടെ സാമ്പത്തിക ധൂർത്തും നമ്മുടെയെല്ലാം മനസ് മടുപ്പിച്ചു. നാട്ടിലെ ദൃശ്യ മാധ്യമങ്ങളിൽ കൂടി അറിഞ്ഞ വിവരങ്ങളാണ്. ഇവിടെ നിന്നും കാർഗോ വഴി അയച്ച സാധനങ്ങൾ ആവശ്യക്കാർക്ക് എത്തിക്കാതെ കെട്ടിക്കിടക്കുന്നത് നമ്മൾ കണ്ടു. നമ്മൾ വാങ്ങിയ സാധങ്ങൾ Costco, Sam's Club തുടങ്ങിയ സ്ഥാപങ്ങളുടെ പേരുള്ള പെട്ടികൾ ചെങ്ങന്നൂർ റെയിൽവേസ്റ്റേഷനിൽ തെരുവ് നായ്ക്കൾ കടിച്ചു വലിക്കുന്നതും നാട്ടിലെ ദൃശ്യ മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടു. ജീവിതത്തിൽ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്ന് അമേരിക്കൻ പൗരത്വ അപേക്ഷയിൽ സത്യവാങ്മൂലം എഴുതിക്കൊടുത്ത നമ്മുടെ പ്രളയ സംഭാവനയിലെ വിഹിതം പാർട്ടി പ്രവർത്തകന്റെ കടമെഴുതിത്തള്ളാൻ ഉപയോഗിച്ചു എന്ന് കേട്ടപ്പോഴും നമ്മൾ വേദനിച്ചു. ഇതിന്റെ നിയമ വശങ്ങളെക്കുറിച്ചു ഇപ്പോൾ പ്രതിവാദിക്കുന്നില്ല. എന്നാൽ ഇതല്ല പൂർണ്ണമായും ഈ ഫണ്ട് അർഹരായ ജനങ്ങളിൽ എത്തുമെന്ന് പറയുന്നവരുമുണ്ട്. സാമ്പത്തിക സഹായം ലഭിച്ച വ്യക്തികൾ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യം അതല്ല.
അമേരിക്കൻ ഗവണ്മെന്റിനെതിരെ പൈയ്ഡ് ജീവനക്കാരെ ഇരുത്തി നാട്ടിൽ നിന്ന് വാർത്തകളും ട്രോളുകളും ഈ കാലയളവിൽ നിർമ്മിക്കുകയും സോഷ്യൽ മീഡിയയിൽ പെയിഡ് പരസ്യങ്ങളും നൽകുകയാണ്. നാട്ടിലെ ആരോഗ്യ മേഖലയുടെ മാഹാത്മ്യം ഇവർ ആഘോഷിക്കുന്നത് നമ്മുക്ക് ജീവിക്കാൻ വക തരുന്ന അമേരിക്കയ്‌ക്കെതിരെ ആക്ഷേപം ഉന്നയിച്ചുകൊണ്ടാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഇതിൽ മുൻപന്തിയിലാണ്. കഴിഞ്ഞ ദിവസം എന്റെ സുഹൃത്തായ നാട്ടിൽ ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞത് ഇത് ഞങളുടെ നിലനിൽപ്പിന്റെ ഭാഗമാണ്, അമേരിക്കയ്ക്ക് എതിരായി വാർത്ത കേൾക്കുമ്പോൾ കുറച്ചധികം ആളുകൾക്ക് ഒരു കുളിരാണ് എന്ന്. അമേരിക്ക തകരണം ചൈന വളരണം എന്ന മുദ്രാവാക്യം ഉന്നയിക്കുന്ന ഈ ആളുകളൊക്കെ ഏതു മൂഢ സ്വർഗ്ഗത്തിലാണന്നു മനസിലാകുന്നില്ല. അമേരിക്കയിൽ സ്‌തംഭനാവസ്ഥ വരികയും സാമ്പത്തിക അവസ്ഥ ഏറ്റവും താഴേക്കു പോവുകയും ചെയ്‌താൽ അമേരിക്ക മാത്രമല്ല നാട്ടിലെ ഓരോ ആളുകളും ആ നഷ്ടത്തിന്റെ ഓഹരിക്കാരാകും എന്ന് അവർ മനസിലാക്കുന്നില്ല.
അമേരിക്കൻ മലയാളികളിൽ അനേകം ആളുകളുടെ ബിസിനസുകൾ ഈ കാലയളവിൽ തകരുകയും നഷ്ടത്തിലാവുകയും ചെയ്യുകയാണ്. അനേകം ആളുകളുടെ ജോലി നഷ്ടപ്പെടുന്നു. ഐ.ടി. മേഖലയിൽ പണിയെടുക്കുന്ന ജോലി നഷ്ടപ്പെട്ട ദമ്പതിമാർ, ഇനി എന്ത് ചെയ്യും എന്നറിയാതെ നിൽക്കുന്ന അനേകം H1 വിസാ ജീവനക്കാർ എന്റെ ചുറ്റുപാടിലുണ്ട്. നാട്ടിലോട്ട് തിരികെ പോകാൻ വഴിയുമില്ല ജോലിയുമില്ല. മലയാളികൾ അനേകർ ജോലിചെയ്യുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകൾ മൂക്കുകുത്തുകയാണ്. എന്ന് ഇതെല്ലാം തിരികെയെത്തുമെന്നു ഒരു പിടിയുമില്ല.
ഇന്നിപ്പോൾ അമേരിക്കയിലെ മിക്ക പ്രദേശങ്ങളിലെയും ചില മലയാളി നേതാക്കൾ നാട്ടിലേക്കുള്ള പണസമാഹരണവുമായി ഇറങ്ങീട്ടുണ്ട്. ഞാൻ ആത്മാർഥമായി ഇഷ്ടപ്പെട്ടിരുന്ന ചില വ്യക്തികളും ഇക്കൂട്ടത്തിലുണ്ട് എന്നുള്ളത് എന്നെ വേദനിപ്പിക്കുന്നത്. ഏകദേശം 22 മില്യൺ ആളുകളാണ് ഇന്നിവിടെ തൊഴിലില്ലായ്മ വേദനത്തിനായി അപേക്ഷിച്ചിരിക്കുന്നത്. അഞ്ചു ലക്ഷത്തിലധികം ആളുകൾ ഇവിടെ ഭവനമില്ലാത്തവരായിട്ടുണ്ട്. ഈ രാജ്യത്തെ ഹോംലെസ്സ് ഷെൽട്ടറുകളും പ്രാദേശിക സഹായ സംഘടനകളും പണസമാഹരണത്തിനായി നെട്ടോട്ടമോടുകയാണ്. മിക്ക നഗരങ്ങളിലെയും വരും വർഷങ്ങളിലെ ബഡ്‌ജ്റ്റുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി. പ്രാദേശിക സ്കൂളുകൾക്ക് പണം ആവശ്യമുണ്ട്. നമ്മുടെ കൂട്ടത്തിലുള്ളവരുടെ ആവശ്യം എന്തെന്ന് അന്വേഷിക്കുകയോ അതിനു എന്തേലും സഹായം നൽകാനോ നമുക്ക് കഴിയുന്നില്ല. അമേരിക്കൻ സർക്കാരിന്റെ ഈ സമയത്തെ സഹായം വാങ്ങി പോക്കറ്റിൽ ഇട്ടു കൊണ്ടാണ് ഈ കലാപരിപാടികൾ എന്നുള്ളത് അതിനേക്കാൾ ആശ്ചര്യം. പലപ്പോഴും നാമുൾപ്പെടുന്ന അമേരിക്കൻ സംഘടനകളും നേതാക്കളും അന്താരാഷ്‌ട്ര കാര്യങ്ങളിൽ ഇടപെടും, പബ്ലിസിറ്റി ലഭിക്കാനും, നാട്ടിൽ പോയാൽ ഈ രാഷ്ട്രീയക്കാരെക്കൊണ്ട് ഗുണമുള്ളവർ അവരെ പ്രീതിപ്പെടുത്താനും ഇത്തരം കലാ പരിപാടികൾ ചെയ്യും. എന്നാൽ നമ്മുടെ കൂട്ടത്തിലെ ആവശ്യക്കാരെ കണ്ടെത്താനും അവരെ സഹായിക്കാനും, നമുക്ക് അന്നം തരുന്ന സമൂഹത്തിലെ ആളുകളുടെ പ്രശ്നം മനസിലാക്കാനും മുതിരാറില്ല. നാട്ടിലെ സർക്കാർ ജീവനക്കാർക്കോ തദ്ദേശീയർക്കോ ഉള്ളതിനേക്കാൾ വ്യാകുലതയാണ് ഇവിടെയുള്ള നേതാക്കൾക്ക്. ജന്മനാടിനെ മറന്നിട്ടോ വന്ന വഴികൾ ഓർക്കാതെയോ അല്ല അമേരിക്കൻ മലയാളികൾ ജീവിക്കുന്നത്. ഈ കാലയളവിലെല്ലാം നമ്മാലാവതു ചെയ്തു, ഇപ്പോൾ ഈ നാം ജീവിക്കുന്ന നാടിനൊപ്പം നിൽക്കണ്ട കടമയും ഉത്തരവാദിത്വവും നമുക്കുണ്ട്. ഇവിടുത്തെ കുറെ ആളുകൾ ഈ നാടിനെ മറന്നുകൊണ്ട് സ്വന്തം പേരെടുപ്പിനായുള്ള കലാപരിപാടികൾ നടത്തുന്നത് കാണുമ്പോഴുള്ള വിഷമം മാത്രം.