Image

പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീറിനെ ലഭിക്കും; ആലപ്പി അഷറഫ്

Published on 17 May, 2020
പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീറിനെ ലഭിക്കും; ആലപ്പി അഷറഫ്

മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍ പ്രേം നസീറിനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവച്ചും പ്രണവ് മോഹന്‍ലാലിലുള്ള പ്രതീക്ഷകളെ കുറിച്ചും വാചാലനായി ആലപ്പി അഷ്‌റഫ്. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ മോഹന്‍ലാലിനെ കുറിച്ചും നസീറിനെ കുറിച്ചുമായിരുന്നു അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മനസ് തുറന്നത്

മലയാള സിനിമ കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയാണ് പ്രേം നസീര്‍. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ ഉറച്ചു നിന്നാല്‍ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേം നസീറിനെ ലഭിക്കുമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അച്ചന്റെ അപൂര്‍വ്വ ചിത്രവും ,
പുത്രനുണര്‍ത്തുന്ന പുതിയ പ്രതീക്ഷകളും...
എന്റെ സംവിധാനത്തിലുള്ള ആദ്യ ചിത്രമാണ് ' ഒരു മാടപ്രാവിന്റെ കഥ'.
പ്രേംനസീര്‍, മമ്മൂട്ടി, സീമ നളിനി, വനിത , മീന, കുതിരവട്ടം പപ്പു ,ഭീമന്‍ രഘു, രാമു, ശങ്കരാടി തുടങ്ങി വന്‍ താരനിരതന്നെയുണ്ടായിരുന്നു
എന്നാല്‍ മറ്റൊരു സവിശേഷചരിത്രം എന്തെന്നാല്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിച്ചിരുന്നു എന്നതാണ്. ....സീമയുടെ കാമുകനായ്.
ഈ ചിത്രത്തിന് വേണ്ടി നസീര്‍സാര്‍ കോമ്പിനേഷനില്‍ മോഹന്‍ലാല്‍ ഒരു ദിവസം വന്നു അഭിനയിച്ചു എന്ന കാര്യം അധികം ആര്‍ക്കും അറിയാത്ത സത്യമാണ്.
ഇന്നു അതിന്റെ ഓര്‍മ്മയുടെ ബാക്കിപത്രമായ് ഒന്നുരണ്ടു് ഫോട്ടോകള്‍ മാത്രം പഴയ Album ത്തില്‍ ബാക്കിയാകുന്നു.
എന്നാല്‍ പ്രേംനസീര്‍ കോമ്പിനേഷനില്‍ ആ സമയത്ത് ഡേറ്റുകള്‍ ലാലിന് തീരെ ഇല്ലാതിരുന്നതിനാല്‍, ഈ ചിത്രത്തില്‍ നിന്നും തന്നെ ഒന്നു ഒഴിവാക്കി തരാമോ എന്നായിരുന്നു ലാലിന്റെ അഭ്യര്‍ത്ഥന, അടുത്ത ചിത്രത്തില്‍ താനുണ്ടാകുമെന്നു ഉറപ്പും അദ്ദേഹം നല്കി.
കഥയില്‍ നിന്നും സിനിമയില്‍ നിന്നും ആ കഥാപാത്രത്തെ പൂര്‍ണമായ് ഒഴിവാക്കി കൊണ്ടായിരുന്നു ഞാന്‍ ലാലിന്റെ ആവശ്യം പരിഗണിച്ചത്.
അടുത്ത പടം വനിതാപോലീസില്‍ മോഹന്‍ലാല്‍ ആ വാക്ക് കൃത്യമായ് പാലിക്കുകയും ചെയ്തു.
ഇതിനിടെ ഒരു ദിവസത്തെ പ്രേംനസീര്‍
മോഹന്‍ലാല്‍ കോമ്പിനേഷനില്‍ , ഒരു കോമഡി ഫൈറ്റ് സീക്വന്‍സ് ഷുട്ടു ചെയ്ത് കഴിഞ്ഞിരുന്നു..
ആ ഫൈറ്റില്‍ രണ്ടു പേര്‍ക്കും ഡ്യൂപ്പുകളുണ്ടായിരുന്നു. സാധാരണ ഡ്യൂപ്പ് ഉള്ളപ്പോള്‍ ഒരേ പോലത്തെ രണ്ടു ഡ്രസ്സുകള്‍ കരുതാറുണ്ടു്. ഡുപ്പിനും അഭിനേതാവിനും. എന്നാല്‍ തിരക്കില്‍ കോസ്റ്റുമര്‍ വേലായുധന്‍കീഴില്ലത്തിന് ഒരണ്ണമെ പൂര്‍ത്തിയാക്കാന്‍ പറ്റിയുള്ളു.
മോഹന്‍ലാല്‍ അഭിനയിച്ചു
തുടങ്ങുകയുംചെയ്തു..
ഇടക്ക് ഡ്യൂപ്പിന്റെ സീക്വന്‍സ് എടുക്കാന്‍ നേരം ആകെ ആങ്കലാപ്പായി.. ഞാന്‍ എന്റെ ദേഷ്യം പ്രൊഡക്ഷന്‍ മാനേജര്‍ കബീറിനോടും, കോസ്റ്റ്യൂമറോടും തീര്‍ത്തു. ഇത് മനസിലാക്കിയ മോഹന്‍ലാല്‍ ഒട്ടും മടിക്കാതെ, ആരും ആവശ്യപ്പെടാതെ താന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉരി തന്റെ ഡ്യൂപ്പായ ഫൈറ്റര്‍ക്ക് നല്കി.
അങ്ങിനെ ഗംഭീര ഘോരസംഘടന രംഗങ്ങള്‍ ഷൂട്ടു ചെയ്തു കഴിഞ്ഞപ്പോള്‍, ആ ഷര്‍ട്ട് പിഴിഞ്ഞാല്‍ ഏകദേശം ഒരു ലിറ്ററോളം വിയര്‍പ്പു് കിട്ടും . അത്രത്തോളം കുതിര്‍ന്ന് പോയി ലാലിന്റെ ആ ഷര്‍ട്ട്.
വീണ്ടും മോഹന്‍ലാലിന്റെ സീക്വന്‍സ് എടുക്കണം ...എല്ലാവരും പരിഭ്രാന്തരായി. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ അകെ വിഷമിച്ചു.. ഷൂട്ടിംഗ് എല്ലാം കുളമായിപ്പോയല്ലോ എന്നോര്‍ത്ത് ആകെ സങ്കടപ്പെട്ടപ്പോള്‍, അതാ ലാല്‍ ഡ്യൂപ്പിനോട് ഷര്‍ട്ട് ഉരിത്തരാന്‍ ആവശ്യപ്പെടുന്നു.. അയാള്‍ മടിച്ചപ്പോള്‍ ലാല്‍ നിര്‍ബ്ബന്ധച്ചു ,ആ തമിഴ് ഫൈറ്റര്‍ ലാലിന്റെ നിര്‍ബ്ബത്തിന് വഴങ്ങി.
നമ്മുടെ യൂണിറ്റിലെ തന്നെ ഒരു വ്യക്തി ലാലിനെ അതില്‍ നിന്നും പിന്‍ന്തിരിപ്പിക്കാനായ് ചെവിയുടെ അടുത്ത് ചെന്ന് എന്തോ മന്ത്രിച്ചു.. ലാലിന്റെ മറുപടിയാണ് ഞാന്‍ കേട്ടത് .
' അണ്ണാ അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ....?
ആ വിയര്‍പ്പില്‍ കുതിര്‍ന്ന ഷര്‍ട്ട് ഒട്ടും മടിക്കാതെ മോഹന്‍ ലാല്‍ വീണ്ടും ധരിച്ച് ഷൂട്ടിംഗ് സന്തോഷത്തോടെ ഭംഗിയായി പൂര്‍ത്തികരിച്ച് തന്നു.
'അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ ' എന്ന ലാലിന്റെ ആ വാക്ക് എന്റെ മനസ്സിന്റെ താളുകളില്‍ അന്നേ ആഴത്തില്‍ പതിഞ്ഞിരുന്നു- ഇന്നും മങ്ങാതെ...
മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിപ്പിക്കുന്ന മനുഷ്യ സ്‌നേഹിയായ ആ കലാകാരന്‍, തന്റെ ജീവിതമാണ് തന്റെ സന്ദേശം അന്വര്‍ത്ഥമാക്കുന്നു.
വീണ്ടും അതോര്‍മ്മപ്പെടുത്തുന്നത് ലാലിന്റെ മകന്‍ പ്രണവിന്റ സ്വഭാവത്തിലൂടെയാണ്.
മധുരത്തിന് പിന്നാലെ വന്ന ഇരട്ടി മധുരം
അതേ, പ്രണവിന്റെ മനുഷ്യത്വം, മനസാക്ഷി, മാനവിക കാഴ്ചപ്പാട് എന്നിവ സമാനതകളില്ലാത്തതാണ്.
ചലച്ചിത്ര ചരിത്രത്തില്‍ പേരഴുതാന്‍ ആഗ്രഹിച്ചവര്‍ ഏറെയാണ് , എന്നാല്‍ മാനുഷിക മൂല്യവും സഹജീവി സ്‌നേഹവും കൈമുതലാക്കിയവര്‍ അവരുടെ പേരുകള്‍ അവിടെ രേഖപ്പെടുത്തപ്പെടും.
മറ്റുള്ളവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവിറ്റ്‌കൊട്ടയിലാണ്.
താരപ്രഭയുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികതയിലും ആഢംബരത്തിലും അഹങ്കാരത്തിലും ലഹരിയിലും മതിമറന്നു കഴിയുന്ന പുതു തലമുറയിലെ ചില താരങ്ങള്‍ക്ക്, അവരുടെ ഇരുട്ട് വാഴുന്ന ഹൃദയത്തെ വെളിച്ചത്തിന്റെ നേര്‍വഴിക്ക് തിരുത്തി വിടാന്‍ പ്രണവ് ഒരു മാതൃകയാകും എന്നു പ്രത്യാശിക്കാം.
അത് അങ്ങിനെ തന്നെയാകട്ടെ.
മലയാള സിനിമ കണ്ടതില്‍ വെച്ച് എക്കാലത്തേയും ഏറ്റവും വല്യ മനുഷ്യ സ്‌നേഹത്തിന്റെ മാതൃക പുരുഷന്‍ ശ്രീ.പ്രേംനസീര്‍ ആയിരുന്നു.
ലാലിന്റെ മകന്‍ മലയാള സിനിമയില്‍ ഉറച്ചു നിന്നാല്‍, പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീര്‍ പുനര്‍ജനിക്കും ഉറപ്പാ, ആ നല്ല നാളുകള്‍ക്കു വേണ്ടി
പ്രതീക്ഷകളോടെ കാത്തിരിക്കാം..







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക