Image

ലോക്ഡൗണ്‍: തലശ്ശേരി അതിരൂപത രണ്ടേകാല്‍ കോടി രൂപയുടെ സഹായമെത്തിച്ചു

Published on 22 May, 2020
ലോക്ഡൗണ്‍: തലശ്ശേരി അതിരൂപത രണ്ടേകാല്‍ കോടി രൂപയുടെ സഹായമെത്തിച്ചു
തലശ്ശേരി: ലോക്ഡൗണ്‍ കാലത്ത് തലശ്ശേരി അതിരൂപതയിലെ ഇടവകകളും സന്യാസി സമൂഹവും സ്ഥാപനങ്ങളും ചേര്‍ന്ന് ഇതിനകം 2.28 കോടി രൂപയുടെ സഹായം ജനങ്ങള്‍ക്ക് എത്തിച്ചതായി അതിരൂപത അറിയിച്ചു. സഹായധനമായി 2242 പേര്‍ക്ക് 62.65 ലക്ഷം രൂപ എത്തിച്ചു. 10388 കുടുംബങ്ങള്‍ക്കു ഭക്ഷ്യകിറ്റ് നല്‍കാന്‍ 70.95 ലക്ഷം രൂപ ചെലവിട്ടു. 1004 പേര്‍ക്കു ചികിത്സാ സഹായമായി 32.56 ലക്ഷം രൂപ നല്‍കി. ഒന്നരലക്ഷം മാസ്ക്കുകള്‍ നിര്‍മിച്ചു നല്‍കി. പ്രതിരോധ ഉപകരണങ്ങളും സാനിറ്റൈസറും വിതരണം ചെയ്യാന്‍ 54.87 ലക്ഷം രൂപ ചെലവിട്ടു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു സഹായമെത്തിച്ചത്. അതിരൂപതയുടെ കീഴിലുള്ള ക്രെഡിറ്റ് യൂണിയന്‍, മുക്തിശ്രീ എന്നിവ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ മൂന്നു ശതമാനം പലിശയ്ക്കു 2.40 കോടി രൂപ കാസര്‍കോട് ജില്ലയില്‍ വായ്പയായി വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ ഇത്തരത്തില്‍ 12 കോടി രൂപ വായ്പ വിതരണം ചെയ്യും. അടുത്ത മൂന്നു മാസത്തേക്കു സാധാരണക്കാര്‍ക്കു ഭക്ഷ്യസാധനങ്ങള്‍ നല്‍കാന്‍ കരുതല്‍നിധി രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ക്വാറന്റീന്‍ സൗകര്യമൊരുക്കാന്‍ 75 സ്ഥാപനങ്ങളാണു സര്‍ക്കാരിനു വിട്ടുനല്‍കിയത്. അതിരൂപതയുടെ കീഴിലുള്ള വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ റോബട്ട്, മൊബൈല്‍ കിയോസ്ക്, ഓട്ടമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ തുടങ്ങിയ ഉപകരണങ്ങള്‍ രൂപകല്‍പന ചെയ്ത് അഞ്ചരക്കണ്ടി കോവിഡ് ചികിത്സാകേന്ദ്രം, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവയ്ക്കു കൈമാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക