Image

ലോക്ക്ഡൗണില്‍ ആടുജീവിതത്തിന്റെ ബജറ്റ് താളം തെറ്റി; അടുത്ത ഷെഡ്യൂള്‍ നമീബിയയില്‍

Published on 24 May, 2020
ലോക്ക്ഡൗണില്‍ ആടുജീവിതത്തിന്റെ ബജറ്റ് താളം തെറ്റി; അടുത്ത ഷെഡ്യൂള്‍ നമീബിയയില്‍
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ് 'ആടുജീവിത'ത്തിന്റെ ഷൂട്ടിങ് ടീം ജോര്‍ദാനില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങി പോയത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസ്സിയും അടങ്ങുന്ന  58 അംഗ സംഘം നാട്ടിലെത്തിയത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവര്‍ എത്തിയത്. 'ആടുജീവിത'ത്തിലെ അഭിനേതാക്കളും മറ്റ് ചലച്ചിത്രപ്രവര്‍ത്തകരും  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം 14 ദിവസം ക്വാറന്റൈനില്‍  കഴിയുകയാണ്.

നാട്ടില്‍ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണ് ഷൂട്ടിങ്ങിന്  വേണ്ടി വന്നത് എന്നാണ് സംവിധായകന്‍ ബ്ലെസ്സി പ്രതികരിച്ചത്. ലോക്ഡൗണ്‍ നീണ്ടതോടെ ബജറ്റിന്റെ  താളം തെറ്റി എന്നും അദ്ദേഹം പറഞ്ഞു. ജോര്‍ദാനിലെ വാദിറാം മരുഭൂമിയിലെ ലോക്ക്ഡൗണ്‍  ജീവിതം വലിയ പാഠങ്ങളാണ് പകര്‍ന്നു നല്‍കിയതെന്നു അദ്ദേഹം പറഞ്ഞു. ഒരിക്കലും നേരിടാത്ത സാഹചര്യത്തിലൂടെ ലോകം കടന്നു പോകുന്നതിന്റെ എല്ലാ ആകുലതകളും സെറ്റിലുണ്ടായിരുന്നു.  നമീബിയയിലാണ് ആടുജീവിതത്തിന്റെ  അടുത്ത ഷെഡ്യൂളെന്നും ബ്ലെസ്സി ഒരു മാധ്യമത്തിനോട് പറഞ്ഞു.

ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ  ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറോടിച്ചാണ് പൃഥ്വിരാജ് പോയത്.  തിരുവല്ലയിലെ വീട്ടിലാകും ബ്ലെസ്സി ക്വാറന്റീനില്‍ കഴിയുന്നത്.
ബെന്യാമിന്‍ എഴുതിയ ഏറെ ജനപ്രിയമായ നോവലാണ്  'ആടുജീവിതം'. ഇതിനെ അടിസ്ഥാനമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ  ആര്‍ റഹ്മാന്‍ ആണ്. കെ യു മോഹനന്‍ ആണ് വാദിറം ഒഴികെയുള്ള ഷെഡ്യൂളുകള്‍ ചിത്രീകരിച്ചത്.അമലാ പോള്‍ ആണ് ചിത്രത്തിലെ നായിക. കൊവിഡ് കാലത്ത് ചിത്രീകരിച്ച ചിത്രം എന്ന വിശേഷണവും പൃഥ്വിരാജിന്റെ ആടുജീവിതത്തിന് ഉണ്ട്. ഇത് കൂടാതെ ജിബൂട്ടി എന്ന മലയാള സിനിമയും ചിത്രീകരിച്ചിരുന്നു. ജിബൂട്ടിയെന്ന ആഫ്രിക്കന്‍ രാജ്യത്താണ് ഈ സിനിമ ചിത്രീകരിച്ചത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക