മയാമി ( ഫ്ളോറിഡ):- ഓട്ടിസം ബാധിച്ച ഒമ്പതുവയസുള്ള മകനെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ മാതാവിനെ മെയ് 23 ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഫസ്റ്റ് ഡിഗ്രി മർഡറിന് കേസെടുത്തതായി മയാമി ഡേയ്സ് സ്റ്റേറ്റ് അറ്റോർണി കാതറിൻ ഫെർണാണ്ടസ് പറഞ്ഞു. ജാമ്യം അനുവദിക്കാതെ ഇവരെ ടർണർ ഗിൽഫോർഡ് നൈറ്റ കറക്ഷണൽ സെന്ററിലടച്ചു.
സംഭവത്തിന്റെ തുടക്കം മെയ് 21 വ്യാഴാഴ്ചയായിരുന്നു. ഓട്ടിസമുള്ള തന്റെ മകനെ കാറിൽ വന്ന രണ്ടു പേർ തട്ടിക്കൊണ്ടു പോയതായി മാതാവ് പട്രീഷ റിപ്ളെ പോലീസിനെ അറിയിച്ചു.ഉടൻ തന്നെ ആമ്പർ അലർട്ട് പ്രഖ്യാപിക്കുകയും പോലീസ് കുട്ടിയെ കണ്ടെത്തുന്നതിന് ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിൽ വ്യാഴാഴ്ച വൈകിട്ട് 7.30 ന് 103 അവന്യൂ ആൻറ് കെൻറൽ ഡ്രൈവിലുള്ള കനാലിലേക്ക് കുട്ടിയെ മാതാവ് തള്ളിയിടുന്ന വീഡിയോ ചിത്രങ്ങൾ ലഭിച്ചു.ഇതേ സമയം അവിടെ എത്തിയ നല്ല ശമര്യക്കാരൻ കുട്ടിയെ കനാലിൽ നിന്നും രക്ഷപെടുത്തി മാതാവിനെ ഏൽപിച്ചു.കുട്ടി കനാലിൽ വീണു എന്നാണ് മാതാവ് ഇയാളോടു പറഞ്ഞത്.
കനാലിൽ നിന്നും രക്ഷപെടുത്തിയ കുട്ടിയെ അന്ന് വൈകിട്ട് 8.30 ന് സൗത്ത് വെസ്റ്റ് 62 സ്ട്രീറ്റിലുള്ള മറ്റൊരു കനാലിൽ തള്ളിയിടുകയായിരുന്നു. അവിടെ വച്ച് കുട്ടി മരിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് റിപ്പോർട്ട് ചെയ്തതിനു ശേഷം മാതാവിന്റെ നീക്കത്തിൽ പൊലീസിന് സംശയം തോന്നിയിരുന്നു തുടർന്നുള്ള അന്വേഷണത്തിലാണ് ഈ ക്രൂരമായ കൊലപാതകത്തിന്റെ ചുരുൾ നിവർന്നത്.