Image

ആ സെറ്റ് ഞങ്ങള്‍ക്ക് ഒരു വേദനയായിരുന്നു. വലിയൊരു നഷ്ടബോധം

Published on 27 May, 2020
ആ സെറ്റ് ഞങ്ങള്‍ക്ക് ഒരു വേദനയായിരുന്നു. വലിയൊരു നഷ്ടബോധം
കാലടി മണല്‍പുറത്ത് സിനിമ ചിത്രീകരണത്തിനായി കെട്ടിയ കൃസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സംഘടനാ പ്രവര്‍ത്തകരോടും അധികാരികളോടും സര്‍ക്കാരിനോടും നന്ദിയറിയിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് 

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിക്കാനും ശബ്ദമുയര്‍ത്താനും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഞങ്ങളോടൊപ്പം നിന്ന എല്ലാ പൊതുജനങ്ങളോടും സിനിമ സംഘടനാ പ്രവര്‍ത്തകരോടും , അധികാരികളോടും , സര്‍ക്കാരിനോടുമുള്ള നന്ദി അറിയിക്കുന്നു.

ഇനി ആക്രമണകാരികളോട് ഒരു വാക്ക്. നിര്‍മിച്ച ശേഷം ഒരു ദിവസം പോലും ഷൂട്ട് ചെയ്യാനാവാതെ ലോക്ക്‌ഡോണ്‍ ഉണ്ടായ അന്ന് മുതല്‍ ആ സെറ്റ് ഞങ്ങള്‍ക്ക് ഒരു വേദനയായിരുന്നു. വലിയൊരു നഷ്ടബോധം ആയിരുന്നു. തികഞ്ഞ നിസ്സഹായാവസ്ഥയിലിരിക്കുന്ന ഈ സാഹചര്യത്തില്‍, നാളെ ഞാനും നിങ്ങളും ഉയര്‍ത്തി പിടിക്കുന്ന മതം പോയിട്ട് , ഞാനോ നിങ്ങളോ ഇവിടെ ഉണ്ടാകുമോ എന്ന് പോലും അറിയാത്ത ഈ സാഹചര്യത്തില്‍, ഈ കടുത്ത അതിജീവനത്തിന്റെ നാളുകളില്‍ , നിങ്ങള്‍ നടത്തിയ കടന്നാക്രമണം തികഞ്ഞ ഭീരുത്വം ആയിരുന്നുവെന്നു ഒരിക്കല്‍ കൂടി നിങ്ങളെ ഓര്മപെടുത്തിക്കൊള്ളട്ടെ .

പക്ഷെ തിരിച്ചു വരും.ഞങ്ങള്‍ എല്ലാവരും തിരിച്ചു വരും. കാരണം ഞങ്ങള്‍ സ്‌നേഹിക്കുന്നത് കലയെ ആണ്. അതാണ് ഞങ്ങളുടെ വികാരം. ഒന്ന് തുമ്മിയാല്‍ വൃണപ്പെടുന്ന നിങ്ങളുടെ വികാരം പോലെ അല്ല അത്. ഒരാളുടെ ജാതിയോ മതമോ നോക്കിയല്ല ഞങ്ങള്‍ ജോലി ചെയ്യുന്നത്. കഴിവും ആത്മാര്‍ത്ഥതയും മാത്രമാണ് ഞങ്ങളുടെ മാനദണ്ഡം. ഒരൊറ്റ ലക്ഷ്യമേ ഉള്ളു. നല്ല സിനിമ. രാത്രിയും പകലും, വെയിലത്തും തണുപ്പത്തും, പൊടിയിലും ഒക്കെ മരിച്ചു കിടന്നു പണിയെടുക്കുന്നതും അതിനു വേണ്ടി തന്നെയാണ്. 


കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി ഞങ്ങളോടൊപ്പം നിന്നതും അത് കൊണ്ട് തന്നെയാണ്. ഈ മഹാമാരിയുടെ കാലത്തു ഏറ്റവും ആശങ്കയോടെ മുന്നോട്ട് പോവുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്. ആവശ്യ സെര്‍വീസുകളില്‍ ഏറ്റവും അവസാനത്തെ ഒന്നാണ് സിനിമ എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്. ഓരോ ദിവസവും അങ്ങേയറ്റം ആശങ്കയോടെ തന്നെയാണ് എല്ലാവരും മുന്നോട്ട് പോവുന്നത്. ഷൂട്ടിംഗ് പാതി വഴിയില്‍ നിന്ന് പോയവര്‍, ഷൂട്ടിംഗ് പൂര്‍ത്തിയായവര്‍, പുതിയ സിനിമകള്‍ തുടങ്ങാനിരുന്നവര്‍, ഒരുപാട് സ്വപനങ്ങളുമായി ജോലിയും മറ്റും ഉപേക്ഷിച്ചും കടം വാങ്ങിയും പിടിച്ചു നില്‍ക്കുന്നവര്‍, ഡെയിലി വേജ് ജോലിക്കാര്‍, അവരുടെ കുടുംബങ്ങള്‍, അങ്ങനെ ഒരുപാട് പേര്‍.. 'മിന്നല്‍ മുരളി' എന്ന സിനിമയില്‍ ജോലി ചെയ്തിരുന്ന ഞങ്ങളുടെ സുഹൃത്തുക്കള്‍ തന്നെ നൂറോളം പേര് വരും. അവരുടെ കുടുംബങ്ങളും ചേര്‍ത്ത് ഒരുപാട് പേര്.


പക്ഷെ ഇതെല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും. തീയേറ്ററുകള്‍ വീണ്ടും തുറക്കും. ഇരുട്ട് മുറികളില്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഇരിക്കുമ്പോള്‍ പ്രൊജക്ടറിലെ വെളിച്ചം വലിയ സ്‌ക്രീനില്‍ പതിയുന്ന ആ നിമിഷം വരും. ആര്‍പ്പുവിളികളും ആഘോഷങ്ങളും ഉണ്ടാവും. അന്ന് ഞങ്ങളുടെ സിനിമയുമായി ഞങ്ങള്‍ തിരിച്ചു വരും. ഞങ്ങള്‍ എല്ലാവരും തിരിച്ചു വരും. നല്ല അന്തസ്സായിട്ട്. ഞങ്ങളുടെ കഴിവിലും ചെയ്യുന്ന ജോലിയിലും കഷ്ടപ്പാടിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഞങ്ങളുടെ സിനിമ ഇനി നിങ്ങളോടു സംസാരിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക