കോവിഡ് പ്രതിസന്ധിയിൽ കേരളത്തിൽ എത്താൻ ആവാതെ വിഷമിക്കുന്ന അമേരിക്കൻ മലയാളികളെ സഹായിക്കാനായി ജൂൺ പകുതിയോടെ കൂടി കേരളത്തിലേക്ക് നേരിട്ട് വിമാനസർവ്വീസ് നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.
ഫോമായുടെ വെബിനാറിലൂടെ അമേരിക്കൻ മലയാളികളോട് സംസാരിക്കവേ കേന്ദ്രമന്ത്രി അമേരിക്കൻ മലയാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. അതേത്തുടർന്ന് പ്രധാന ആവശ്യമായി അമേരിക്കയിലെ പ്രധാന നഗരങ്ങളായ ന്യൂയോർക്ക്, ഷിക്കാഗോ, സാൻഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ വിമാനസർവീസുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നുവന്നു.
ഈ സാഹചര്യത്തിൽ ഏതെങ്കിലും ഒരു നഗരത്തിൽനിന്ന് യാത്ര ചെയ്യുവാനായി ഒരു വിമാനത്തിൽ കുറയാതെയുള്ള യാത്രക്കാർ ഉണ്ടാവുകയും അത്രയും ആളുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ടെങ്കിൽ ആ നഗരത്തിൽനിന്നും കൂടുതൽ വിമാനസർവീസുകൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തു.
ഇതേ തുടർന്ന് ഫൊമായ്ക്കുവേണ്ടി മുരളീധരനുമായി ശ്രീ. റ്റി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഫോമാ ടീം നടത്തിയ ചർച്ചകളിൽ ആണ് ജൂൺ പകുതിയോടെ കൂടി കേരളത്തിലേക്ക് വിമാനസർവീസ് അനുവദിക്കാമെന്ന ഉറപ്പുനൽകിയത് .
വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്ക് ഫ്ലൈറ്റുകൾ ഇല്ലാത്ത സാഹചര്യത്തിൽ മന്ത്രിയുടെ വാഗ്ദാനം അമേരിക്കൻ മലയാളികൾക്ക് ഒരു അനുഗ്രഹമാണ്.
കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് എന്ന ആവശ്യത്തിന് ഉറപ്പുനൽകിയ കേന്ദ്രമന്ത്രിക്കു പ്രത്യേകം നന്ദി അറിയിക്കുന്നതായി ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അറിയിച്ചു.