ആന ആനയാണ്. ചേന അല്ല. ആനക്കാര്യത്തിനിടയിൽ ചേന കാര്യം പറയരുത്. ആനച്ചേന ഉണ്ട് അത് വേറെ..
ആന ചേന തിന്നില്ല. വായ ചൊറിയും.
പഴുത്ത പൈനാപ്പിൾ ആണെങ്കിൽ ചൊറിയില്ല.
പൈനാപ്പിൾ പന്നി തിന്നുമോ അതാണ് അടുത്ത ചോദ്യം.
ഇത്രയും ചെറിയ വായുള്ള പന്നി പൈനാപ്പിൾ തിന്നുമോ?
ചോദ്യം ആന വിശാരദൻ വേലിക്കുഴി വേലു ആശാനോട് ആണ്.
ആനവായിൽ അമ്പഴങ്ങ പോലെ ആണ് പൈനാപ്പിൾ എന്നാലും ചക്ക മാങ്ങ തുടങ്ങി പഴങ്ങൾ ആനയ്ക്ക് പ്രിയം ആണ്.
പന്നിക്ക് വച്ചത് ആനയ്ക്ക് കൊണ്ടു. ആനയായാലും പന്നിയായാലും വേദന ഒന്ന് തന്നെ.കാട്ടിൽ അക്കേഷ്യയും തേക്കും നട്ടു പിടിപ്പിച്ചു കാട്ടുകള്ളന്മാർ വെട്ടി വിൽക്കുമ്പോൾ കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങും. സ്വാഭാവികം.
മണ്ണാർക്കാട് എന്ന സ്ഥലം മലപ്പുറത്തു ആണോ പാലക്കാട് ആണോ എന്ന് നാട്ടുകാർക്ക് സംശയം ഇല്ല.ചിലപ്പോൾ മലപ്പുറം സ്വദേശി ആയ ആന പാലക്കാട്ടേക്ക് അത്യാവശ്യം ആയിട്ട് പോയത് ആവും.
മലപ്പുറം ആനയ്ക്ക് മലപ്പുറത്തു വച്ചു പൈനാപ്പിൾ പടക്കം കൊടുത്തോ അതോ പാലക്കാട് വച്ചു കൊടുത്തോ എന്നതിൽ തീർപ്പ് ആയില്ല.
ജില്ലാന്തര യാത്ര അനുമതി ആനയ്ക്ക് അല്ല ആന വണ്ടിയ്ക്ക് ആണ് കൊടുത്തത് എന്ന് അതിനിടയിൽ വ്യക്തത വരുത്താനായി ആന മന്ത്രി ആധികാരികമായി പ്രസ്താവിച്ചിട്ടുണ്ട്.
അങ്ങനെ ജില്ല വിട്ടു മറ്റൊരു ജില്ലയ്ക്ക് ഈ ലോക്ക് ഡൗൺ കാലത്ത് പോകരുത് എന്ന് ആർക്കും ആനയെ തടയാൻ അവകാശം ഇല്ല എന്ന് ആനകളുടെ റൂട്ട് മാപ്പുകൾ പഠിച്ചിട്ടുള്ള മാതംഗ ലീല വായിച്ചു ഹൃദ്യസ്ഥമാക്കിയ വേലിക്കുഴി ആശാൻ ഇന്നത്തെ പത്ര സമ്മേളനത്തിൽ പറഞ്ഞു.ആനയുടെ ആധാർ പരിശോധിച്ചതിൽ നിന്ന് പേര് പാറുക്കുട്ടി ശശിധരൻ എന്നോ വാമാക്ഷി എന്നോ ആവാനേ തരമുള്ളു.
ഇനി നിവർത്തി ഇല്ലാതെ വന്നാൽ വെട്ടുകാട് മേരിക്കുട്ടി എന്നോ ചീനിവിള റാഹേലമ്മ എന്നോ വേണമെങ്കിൽ ചേർത്താലും, പാത്തുമ്മ ബീവി, മരയ്ക്കന്റകത്തു സുമയ്യ എന്നി പേരുകൾ ഒരിയ്ക്കലും ആനയ്ക്ക് ഇടുകയില്ല എന്നും ആനവിദ്വാൻ വേലിക്കുഴി ആനയെപ്പിടിയ്ക്കാതെ ആണയിടുന്നു.വടക്ക് നിന്നു അനുശോചനം കര കവിഞ്ഞു ഒഴുകി ഇങ്ങു അറബിക്കടലിൽ പതിച്ചു എന്നിട്ടും ഒഴുക്ക് നിലച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയത്തിന് പോലും ഇത്രയും ജല ശേഖരം അറബിക്കടലിൽ ഒഴുക്കാൻ കഴിഞ്ഞിട്ടില്ല.
പൂരങ്ങൾക്ക് രാമേന്ദ്രനെയും രാജനെയും കര്ണനെയും ഒക്കെ നിരത്തി നിർത്തി നെറ്റിപ്പട്ടം, തിടമ്പ്, വെഞ്ചാമരം, ആലവട്ടം മുത്തുക്കുടകൾ പിടിച്ചു അഞ്ചാറാളുകൾ മുകളിൽ കയറുമ്പോൾ (അവരാണ് ആ അലങ്കാരങ്ങൾ പിടിയ്ക്കുന്നത്. അപ്പോൾ ആനയ്ക്ക് ഭാരം ഇല്ലല്ലോ ) ആരും അനുശോചന സഹതാപക്കണ്ണീർ ഒഴുകിയിട്ടില്ലല്ലോ ? അതെന്താണ് വേലു ആശാനേ?
പോരാഞ്ഞിട്ട് ചങ്ങല, ഇടച്ചങ്ങല, കൂച്ചു വിലങ്ങു, വടം, കഴുത്തിലെ പേരെഴുതിയ ബോർഡ്, എല്ലാം കൂടി എത്ര കിലോ ഉണ്ട്?
തീർന്നില്ല, കടുത്ത ചൂടിൽ, തീവെട്ടികൾ, പടക്കം, വിളക്കുകൾ, ചെണ്ട മേളം . അതിൽ ആനയ്ക്ക് എന്ത് താല്പര്യം ആണ് ഉള്ളത്?
ദൈവം സാഡിസ്റ്റോ ആനയുടെ ദുരിതം കണ്ടു സന്തോഷിയ്ക്കാൻ?
കപട ആനപ്രേമികൾക്കും അവരുടെ മേലാളർ ആയ ആന മുതലാളിമാർക്കും അല്ലാതെ ആനയെ പീഡിപ്പിയ്ക്കുന്നതിൽ അത് കണ്ടു രസിയ്ക്കുന്നതിൽ ആർക്ക് താല്പര്യം?
ആനയ്ക്ക്,, മണ്ണ് വാരി പുറത്തിടാനും മുളങ്കാടുകൾക്ക് അരികു പറ്റി നിൽക്കാനും കിലോ കണക്കിന് പച്ചിലകൾ പഴങ്ങൾ തിന്ന് പുൽ മേടുകളിലും ചോലവനങ്ങളിലും ഉൽക്കാടുകളിലും സഞ്ചരിയ്ക്കാനും ആണ് ഇഷ്ടം.
കട്ട ചൂടിൽ ടാറിട്ട റോഡിലും ലോറിയിലും ഉത്സവങ്ങളിൽ നിന്ന് ഉത്സവങ്ങളിലേയ്ക്ക് പോകാൻ ആനയ്ക്ക് എന്ത് താല്പര്യം?
ആന കാട്ടുമൃഗം ആണ്. വന്യ മൃഗം. മെരുങ്ങില്ല ഒരിയ്ക്കലും. അതിന്റെ ഉള്ളിൽ ഒരു കാട് ഉണ്ട്.തോട്ടി, വലിയ വടി, ചെറിയ വടി, കാപ്ച്ചർ, അള്ളു, മുള്ള്, എല്ലാം കൂടി പ്രയോഗിച്ചു അതിന് മറ്റ് നിർവാഹം ഇല്ലാതെ അനുസരിയ്ക്കുന്നത് ആണ്.അല്ലാതെ ഹായ് ഉത്സവത്തിനു പോകണം എന്ന് ഒരാനയും ചിന്തിക്കില്ല.
വാലിൽ പിടിച്ചും ആനവാല് മുറിച്ചെടുത്തും, കണ്ണ് പൊട്ടിച്ചും ചങ്ങല ഉരഞ്ഞു വ്രണം പഴുത്തും അതനുഭവിക്കുന്ന തീരാവേദന.
പുതിയ പാപ്പാൻ ചാർജ് എടുക്കുമ്പോൾ അല്ലെങ്കിൽ, പുതിയ ആന എത്തുമ്പോൾ പഴയ പാപ്പാൻ, അനുസരണ പഠിപ്പിയ്ക്കാൻ കെട്ടിയെഴുന്നേൽപ്പിക്കൽ എന്ന പേരിൽ നടത്തുന്ന റാഗിംഗ് ക്രൂരമാണ്.
ഒടുവിൽ ആന മൂത്രം ഒഴിച്ച് കൊണ്ടു എഴുന്നേറ്റു നിന്ന് പുതിയ പാപ്പാനെ അനുസരിയ്ക്കും.അതിൽ കണ്ണീർ വീഴ്ത്താൻ ഒരു തെക്കു നോക്കികൾ ആയ കപട മൃഗ സ്നേഹികളും വടക്ക് നിന്ന് വന്നിട്ടില്ല ഇതു വരെ.തെരുവ് പട്ടികളോട് വരെ സ്നേഹം ഉള്ള വടക്കൻ അമ്മച്ചി എന്തേ കാലങ്ങൾ ആയുള്ള ആനകൾ അനുഭവിക്കുന്ന പീഡനങ്ങൾ കാണാതെ പോകുന്നത്?