Image

ബി.ജെ.പി വനിതാ നേതാവ് ഉദ്യോഗസ്ഥനെ ചെരുപ്പൂരിയടിക്കുന്ന രംഗം പുറത്ത്

Published on 05 June, 2020
ബി.ജെ.പി വനിതാ നേതാവ് ഉദ്യോഗസ്ഥനെ ചെരുപ്പൂരിയടിക്കുന്ന രംഗം പുറത്ത്
ഛണ്ഡിഗഡ്: ഹരിയാനയിലെ ബി.ജെ.പി നേതാവും ടിക്‌ടോക് താരവുമായ സൊനാലി ഫൊഗാട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരിയടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ബല്‍സമണ്ട് മാര്‍ക്കറ്റിലായിരുന്നു സംഭവം. ബല്‍സമണ്ട് മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറി സുല്‍ത്താന്‍ സിങിനെ സൊനാലി ചെരുപ്പൂരിയടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍, എന്ന് റെക്കോര്‍ഡ് ചെയ്ത വിഡിയോ ആണിതെന്ന് വ്യക്തമല്ല.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയാണ് ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ‘സര്‍ക്കാര്‍ ജോലി ചെയ്യുന്നത് ഒരു കുറ്റകൃത്യമാണോ’ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹിസാറിലെ ആദംപുരില്‍ മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറിയെ ബി.ജെ.പി വനിത നേതാവ് മൃഗങ്ങളെ തല്ലുംപോലെ മര്‍ദിക്കുന്നെന്നും ഇതില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ സൊനാലിക്കെതിരെ എന്ത് നടപടിയെടുക്കുമെന്നും രണ്‍ദീപ് ചോദിക്കുന്നു.

2019ലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ആദംപുര്‍ മണ്ഡലത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് തോറ്റയാളാണ് സൊനാലി. ടിക്‌ടോക് താരമായിരുന്ന സൊനാലിയുടെ താരപ്പകിട്ട് ഗുണമാകുമെന്ന് ബി.ജെ.പി കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസിലെ കുല്‍ദീപ് ബിഷ്‌ണോയിയോട് 30,000ഓളം വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു.

തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സൊനാലി സുല്‍ത്താന്‍ സിങിനെ അടിക്കുന്നതാണ് വിഡിയോയിലുള്ളത്. ‘നിങ്ങളെ പോലുള്ളവരുടെ ചീത്ത കേള്‍ക്കാനാണോ ഞാന്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് എനിക്കെന്താ അന്തസ്സായ ജീവിതം നയിക്കാന്‍ അര്‍ഹതയില്ലേ നിനക്ക് ജീവിക്കാന്‍ അര്‍ഹതയില്ല’ എന്നൊക്കെ ആക്രോശിക്കുന്നതും കേള്‍ക്കാം.

സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് സൊനാലിയെ തടഞ്ഞില്ലെന്നും ആരോപണമുണ്ട്. സുല്‍ത്താന്‍ തന്നോട് മോശമായി പെരുമാറിയെന്ന് പിന്നീട് അവര്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, സുല്‍ത്താന്‍ സിങ് മാര്‍ക്കറ്റിന്‍െറ സുഗമമായ നടത്തിപ്പിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ചോദ്യം ചെയ്യാനാണ് സൊനാലി എത്തിയതെന്ന് കര്‍ഷകര്‍ പറയുന്നു.

എന്നാല്‍, അവിടെ ഷെഡ് നിര്‍മിക്കുന്നതടക്കം സൊനാലി ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം താന്‍ സമ്മതിച്ചതായാണ് സുല്‍ത്താന്‍ സിങ് പൊലീസിനോട് പറഞ്ഞത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക