യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാൾ ആയിരിന്നു യോഹന്നാൻ. ഏറ്റവും പ്രായം കുറഞ്ഞ ശിഷ്യൻ. യോഹന്നാന്റെ സഹോദരനായിരുന്ന യാക്കോബ് യേശുവിന്റെ മറ്റൊരു ശിഷ്യനായിരുന്നു. അവർ സെബദിമക്കൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു. യേശുക്രിസ്തുവിന്റെ ക്രൂശീകരണ സമയത്തു വിശുദ്ധമാതാവിന്റെ (കന്യാ മറിയം) സംരക്ഷണച്ചുമതല യേശു യോഹന്നാനെ ഏല്പിച്ചു. ബൈബിൾ ഇങ്ങനെ രേഖപ്പെടുത്തുന്നു.
“യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും -------നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മഎന്നും പറഞ്ഞു. ആ നാഴിക മുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.”
ആ ശിഷ്യൻ യോഹന്നാനാണ്. ഒരു പുത്രന് സ്വമാതാവിനോടുള്ള സ്നേഹത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ആഴം കാണിക്കാൻ ഇതിനെക്കാൾ ഉദാത്തമായ ഉദാഹരണം ലോകചരിത്രത്തിൽ വേറെയുണ്ടോ!
യോഹന്നാൻ വിശുദ്ധമാതാവുമായി മഹാനഗരമായ എഫെസൊസിലേയ്ക്കു പോയി എന്നാണു വിശ്വാസം. ഈജിയൻ കടലോരത്തുള്ള എഫെസൊസ് ഇന്നു തുർക്കിരാജ്യത്തിന്റെ ഭാഗമാണ്. അവിടെയുള്ള ഒരു ഗിരിശൃംഗത്തിൽ യോഹന്നാനും കൂട്ടരും കന്യകാമാതാവിന് ഒരു ഭവനം പണിതുവെന്നും അവിടെ അവർ താമസിച്ചിരുന്നുവെന്നും പാരമ്പര്യ കഥകൾ പറയുന്നു. സദാ റോമൻ ചക്രവർത്തിമാരുടെ ക്രൈസ്തവപീഡനത്തിന്റെ നിഴലിലിലായിരുന്ന യോഹന്നാൻ വിശുദ്ധ മാതാവിന് പാർക്കാൻ താരതമ്യേന സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താൻ ശ്രമിച്ചിരിക്കാം. എന്നാൽ ഇതൊന്നും ബൈബിളിൽ രേഖപ്പടുത്തിയിട്ടില്ല.
റോമൻ ചക്രവർത്തിയായിരുന്ന ഡൊമിഷ്യൻ കൈസർ യോഹന്നാനെ ഈജിയൻ കടലിലെ ഒരു ചെറിയ ദ്വീപായ പത്മൊസിലേയ്ക്കു നാടുകടത്തി. അവിടെ വച്ചു യോഹന്നാനു ലഭിച്ച ദിവ്യദർശനങ്ങൾ ആണല്ലോ ബൈബിളിൽ വെളിപ്പാടു പുസ്തകമായി രേഖപ്പെടുത്തിയിരിക്കുന്നത്. പത്മൊസ് എഫെസൊസിൽ നിന്നും അധികം അകലത്തല്ല. വെളിപ്പാടിലൂടെ ദൈവിക സന്ദേശം ലഭിക്കുന്ന ഏഴു സഭകളിൽ ആദ്യസഭയും എഫെസൊസിലെ സഭയാണ്. പത്മൊസിൽ നിന്നും വിമോചിതനായ യോഹന്നാൻ എഫെസൊസിൽ തിരിച്ചുവന്ന് പ്രേഷിതപ്രവർത്തനങ്ങൾ തുടർന്നുവെന്നു കരുതപ്പെടുന്നു.
രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ഐറേനിയസ് ആണു അപ്പൊസ്തലനായ യോഹന്നാന്റെ എഫെസൊസ് ബന്ധത്തെപ്പറ്റി പരാമർശിക്കുന്നത്. എഫെസൊസിൽ വച്ചാണു യോഹന്നാൻ അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള സുവിശേഷം രചിച്ചത്. മൂന്നു വർഷം യോഹന്നാൻ എഫെസൊസിൽ താമസിച്ചുവെന്നാണു പണ്ഡിതമതം.
റോമൻ (ബൈസാന്തിയൻ) ചക്രവർത്തിയായിരുന്ന ജസ്റ്റീനിയനാണു യോഹന്നാൻ അപ്പൊസ്തലന്റെ പേരിലുള്ള ബസിലിക്കാ എഫെസൊസിൽ പണിതുയർത്തിയത്. പൌരസ്ത്യ റോമാ സമ്രാട്ട് ആയിരുന്ന ജസ്റ്റീനിയൻ പുകൾ പെറ്റ നിരവധി പള്ളികൾ സാമ്രാജ്യത്തിൽ പടുത്തുയർത്തി. ജസ്റ്റീനിയന്റെ ഏറ്റവും വലിയ സംഭാവന റോമൻ നിയമസംഹിതയുടെ ക്രോഡീകരണമായിരുന്നു. എഡി 527 മുതൽ 565 വരെ ജസ്റ്റീനിയൻ രാജ്യഭരണം നിർവഹിച്ചു. പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ സുവർണ്ണകാലമായിരുന്നു അത്. ജസ്റ്റീനിയൻ പണി കഴിപ്പിച്ച ഏറ്റവും ബൃഹത്തായ കത്തീഡ്രൽ കോൺസ്റ്റാന്റിനോപ്പിളിലെ (ഇന്നത്തെ ഈസ്റ്റാംബുൾ) ഹേഗിയാ സോഫിയാ ആണ്. പ്രസ്തുത കത്തീഡ്രൽ ഒട്ടോമാൻ സാമ്രാജ്യത്തിന്റെ അധീശകാലത്തു ഒരു മോസ്ക്ക് ആയി പരിവർത്തനം ചെയ്യപ്പെട്ടു. ഇന്നു ഹേഗിയാ സോഫിയാ ഒരു മ്യൂസിയം ആണ്.
എഫെസൊസിൽ യോഹന്നാൻ അപ്പോസ്തലന്റെ ഭൌതികാവശിഷ്ടങ്ങൾ അടക്കം ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്താണു ജസ്റ്റീനിയൻ ബസിലിക്കാ പണിതുയർത്തിയത്. എഡി 565 ൽ ആണു ബസിലിക്കായുടെ പണി പൂർത്തിയായത്. ക്രൂശിന്റെ ആകൃതിയിലുള്ള ബസിലിക്കായ്ക്കു 130 മീറ്റർ നീളമുണ്ടായിരുന്നു. ബസിലിക്കായുടെ ആറു മകുടങ്ങളെ താങ്ങി നിറുത്തിയിരുന്നതു അതിഭീമന്മാരായ തൂണുകളായിരുന്നു. ജസ്റ്റീനിയൻ ചക്രവർത്തിയുടെയും ഭാര്യ തിയഡോറയുടെയും നാമധേയങ്ങൾ തൂണുകളിൽ രേഖപ്പെടുത്തിയിരുന്നു. ഇഷ്ടികയും മാർബിൾ ശിലകളും കൊണ്ടു നിർമ്മിച്ച അടിസ്ഥാനം ഗവേഷകർ കണ്ടെത്തി. ക്രിസ്തീയ വിശ്വാസമനുസരിച്ചുള്ള ഒരു സ്നാനക്കുളവും അവർ കണ്ടെത്തിയിട്ടുണ്ട്.
പുരാതന എഫെസൊസ് നഗരകേന്ദ്രത്തിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരത്താണു വിശുദ്ധ യോഹന്നാന്റെ ബസിലിക്കാ. അയ്യാസൊലുക്ക് എന്നറിയപ്പെടുന്ന (Ayasoluk Hill) കുന്നിന്റെ പാർശ്വതലത്തിലാണു ബസിലിക്കാ. ഇന്നു അതു പുനസ്ഥാപിക്കപ്പടുകയാണെങ്കിൽ ലോകത്തിലെ ഭീമാകാരന്മാരായ ബസിലിക്കകളിൽ ആറാം സ്ഥാനത്തായിരിക്കും. ഏഴും എട്ടും നൂറ്റാണ്ടുകളിൽ അറബികളുടെ ആക്രമണങ്ങളിൽ നിന്നും പള്ളിയെ രക്ഷിക്കാൻ ചുറ്റുമതിൽ പണിതുയർത്തി. മദ്ധ്യകാലഘട്ടത്തിൽ പ്രസ്തുത ബസിലിക്കാ വിശ്വാസികളുടെ ഒരു തീർത്ഥാടനകേന്ദ്രമായി മാറി.
എഡി 1304ൽ തുർക്കികൾ എഫെസൊസ് പിടിച്ചടക്കി. വിശുദ്ധ യോഹന്നാന്റെ നാമധേയത്തിലുള്ള പള്ളി ഒരു മുസ്ലിം ദേവാലയമായി. എഡി 1375ൽ ഉണ്ടായ ഭൂകമ്പത്തിൽ അതു തകർന്നടിഞ്ഞുവെന്നാണു പറയപ്പെടുന്നത്. എഡി 1375ൽ പണി തീർത്ത പ്രശസ്തമായ ഒരു മുസ്ലിം ദേവാലയമാണു ഇസാബേ മോസ്ക്ക്. യോഹന്നാന്റെ ബസിലിക്കയിൽ നിന്നും അകലെയല്ല ഇസാബേ. ബസിലിക്കയുടെ കല്ലുകൾ ഉപയോഗിച്ചാണു ക്യാമിൽ (മോസ്ക്കു) പണി കഴിപ്പിച്ചത് എന്നു പറയപ്പെടുന്നു. പുരാതനകാലത്തെ മഹാത്ഭുതമായിരുന്ന എഫെസൊസിലെ അർത്തമിസ് ദേവിയുടെ ക്ഷേത്രത്തിന്റെ കല്ലുകൾ കൊണ്ടാണത്രേ ജസ്റ്റീനിയൻ ബസിലിക്കാ പണി കഴിപ്പിച്ചത്. ചരിത്രത്തിന്റെ ആവർത്തനം എത്ര രസകരമാണ്!
സ്മിർണാ ഉപരോധം എന്നൊരു സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എഡി 1402ൽ ആണു പ്രസ്തുത സംഭവം. ക്രൂസേഡുകളുടെ ഫലമായി സ്മിർണാ തുറമുഖം (ഇന്നത്തെ ഇസ്മിർ) ക്രൈസ്തവ അധീനത്തിലായിരുന്നു. അപ്പോഴാണു ടൈമൂറിന്റെ ആഗമനം. മംഗോളിയൻ ആക്രമണകാരി ആയിരുന്നല്ലോ ടൈമൂർ. ടൈമൂർ സ്മിർണാ തുറമുഖം ഉപരോധിച്ചു. ക്രൈസ്തവ നിയന്ത്രണത്തിലായിരുന്ന കോട്ട കൊത്തളങ്ങൾ തകർന്നു വീണു. ടൈമൂറിന്റെ ആക്രമണവിധേയമാകുന്ന സ്ഥലങ്ങൾ ചണ്ടിക്കൂമ്പാരങ്ങളായി മാറും. സ്മിർണായും ഫിലദൽഫിയായുമൊക്കെ ഉദാഹരണങ്ങളാണ്. സ്മിർണാ ഉപരോധനത്തിനു ശേഷം ടൈമൂർ സൈന്യത്തിന്റെ പലായനം എഫെസൊസ് മാർഗ്ഗമായിരുന്നു. അവർ യോഹന്നാന്റെ ബസിലിക്കായും കല്ലിന്മേൽ കല്ലു ശേഷിക്കാത്ത വിധത്തിൽ നശിപ്പിച്ചിട്ടുണ്ടാവണം.
ഒരു പക്ഷേ ഭൂകമ്പവും ഇസാബേയുടെ നിർമ്മാണവും ടൈമൂറിന്റെ ആക്രമണവുമെല്ലാം സമ്മേളിച്ചു യോഹന്നാന്റെ നാമധേയത്തിൽ ജസ്റ്റീനിയൻ പണിതീർത്ത ബസിലിക്കയുടെ നിത്യനാശത്തിനു വഴിയൊരുക്കിയിട്ടുണ്ടാവും.
ചരിത്രാവശിഷ്ടങ്ങളുടെ ഒരു കൽക്കൂമ്പാരം മാതമാണ് ഇന്നു എഫെസൊസ്. ഓരോ കല്ലിനും ഒരു കഥയുണ്ട്. കഥ പറയുന്ന കല്ലുകളോടു യാത്ര പറഞ്ഞിട്ടു ഞങ്ങൾ എഫെസൊസിനോടു വിട ചൊല്ലി (2018 സെപ്തംബർ 20).
കുറിപ്പ്
ലേഖകൻ എഴുതുന്ന “കഥ പറയുന്ന കല്ലുകൾ” എന്ന യാത്രാവിവരണത്തിന്റെ ഒരു ഭാഗമാണ് ഈ ലേഖനം. ലേഖകൻ യോഹന്നാന്റെ ബസിലിക്കാ നിന്ന സ്ഥലം സന്ദർശിക്കുന്നതാണു ചിത്രം.