ഹവായ് ∙ ജോഷ്വ വെല്ലെ (7) ടയ്‌ലി വെല്ലോ (17) എന്നീ കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരുടെ മാതാവ് ലോറി വില്ലൊയുടെ ഭർത്താവ് ചാഡ് ഡെബെല്ലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് കുട്ടികളുടേതാണെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ ഡെബെല്ലിന്റെ വസതിയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിലെടുത്തെന്ന് അസിസ്റ്റന്റ് കൈസ്ബർഗ് പൊലീസ് ചീഫ് ഗാരി ഹേഗൻ മാധ്യമങ്ങളെ അറിയിച്ചു.ജൂൺ 9 ചൊവ്വാഴ്ചയായിരുന്നു ഡെബെല്ലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കുട്ടികളെ കാണാനില്ലെന്ന റിപ്പോർട്ട് പൊലീസിനു ലഭിക്കുന്നത്.കുട്ടികളെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ അന്വേഷണത്തിൽ ഇവരുടെ മാതാവ് ലോറിയോ, ലോറിയായുടെ ഭർത്താവ് ചാഡ് ഡെബെല്ലിനോ സഹകരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
അന്വേഷണം നടക്കുന്നതിനിടയിൽ സംസ്ഥാനം വിട്ട ഇവരെ പിന്നീട് ഹവായിലാണു കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്നാരോപിച്ചു കുട്ടികളുടെ മാതാവ് ലോറിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഐഡഹോ സംസ്ഥാനത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. ഇവർക്കെതിരെ കേസെടുത്ത് 1 മില്യൺ ഡോളറിന്റെ ജാമ്യവും അനുവദിച്ചിരുന്നു.
വെല്ലോയുടെ അഞ്ചാമത്തെ ഭർത്താവാണ് ചാഡ് ഡെബെല്ല. ഡെത്ത് ആന്റ് ഡൂംസ് ഡേ ഇവന്റ്സിനെ കുറിച്ച് രണ്ടു ഡസനിലധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ളയാളാണ് ഡെബെൽ. കേസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു.