മുഖ്യമന്ത്രിയുടെ ഇന്നത്തെ കണക്കുപ്രകാരം എഴുപത്തിരണ്ടായിരത്തോളം പ്രവാസികളാണ് ഇതുവരെ തിരിച്ചെത്തിയത്. അതിൽ രണ്ടായിരത്തിൽ ചില്വാനം മനുഷ്യർക്ക് മാത്രമാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വന്നതിൽ പകുതിയോളം ജോലി നഷ്ടപ്പെട്ടവരാണ്. ഇനിയെന്തെന്ന് അറിയാതെ പ്രാരാബ്ധങ്ങളുടെ മുന്നിൽ പകച്ചുനിൽക്കുന്ന മുപ്പത്തിയയ്യായിരം മനുഷ്യർ.
അവരാണ് സ്വന്തം വീട്ടിലേക്ക് പോലും കടക്കാനാവാതെ ഇന്നലെ വരെ സ്നേഹത്തോടെ കഴിഞ്ഞ അയൽക്കാരാൽ തടയപ്പെടുന്നത്. അവരുടെ വരവിനു വേണ്ടി കാത്തിരുന്ന മനുഷ്യരാൽ കല്ലെറിയപ്പെടുന്നത്. അവരുടെ അവധിദിനങ്ങളിൽ അവർക്കൊപ്പം ആഘോഷിച്ചിരുന്ന പ്രിയപ്പെട്ടവരാൽ വെറുക്കപ്പെടുന്നത്. എത്രപെട്ടെന്നാണ് എല്ലാ പത്രാസും നഷ്ടപ്പെട്ട് മനുഷ്യർ ഒറ്റപ്പെട്ടു പോകുന്നത്. ജീവിതവും ജീവിതമാർഗവും നഷ്ടപ്പെട്ട് ജീവൻ മാത്രം വാരിപ്പിടിച്ച് എങ്ങനെയെങ്കിലും നാട്ടിലെത്തുമ്പോൾ എത്ര ക്രൂരമായാണ് മനുഷ്യർ ആട്ടിയോടിക്കപ്പെടുന്നത്. നാട്ടിലൊരു സ്വർഗം പണിതുയർത്താൻ ഏതു നരകത്തിലും പോയിപണിയെടുക്കാൻ മടിയില്ലാത്ത മനുഷ്യർ എത്ര ഹീനമായാണ് പുറത്താക്കപ്പെടുന്നത്.
കോവിഡ് ബാധിച്ച പിതാവ് നാട്ടിലേക്ക് വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് ഒരു മകൻ പറഞ്ഞത്രേ! തറവാട്ടു വീട്ടിലേക്കു പൊയ്ക്കൊള്ളാം എന്നുപറഞ്ഞു സമ്മതിപ്പിച്ചാണത്രെ ഒടുവിൽ വിമാനം കയറിയത്. എത്രമേൽ തനിച്ചായിരിക്കും ആ മനുഷ്യൻ തിരിച്ചിട്ടുണ്ടാവുക. പ്രായമായ മാതാവിനെ ഇപ്പോൾ ഇങ്ങോട്ടേക്ക് അയക്കേണ്ടെന്ന് പറഞ്ഞു പിന്മാറിയ പെണ്മക്കൾ. എയർപ്പോർട്ടിൽ എത്തിയിട്ടും നാട്ടിലെ മക്കളുടെ അനുമതി കിട്ടാത്തതിനാൽ ടിക്കറ്റ് തിരിച്ചേൽപ്പിച്ചു മടങ്ങേണ്ടി വന്ന മാതാവ്. എത്രവേഗമാണ് മനുഷ്യർ അവനനിലേക്കു മാത്രമായി ചുരുങ്ങിപ്പോയത്!
ഒരു രോഗം വന്നുകഴിഞ്ഞാൽ ലോകം രണ്ടായി പിളരുന്നു, രോഗം വന്നവരെന്നും വരാത്തവരെന്നും. രോഗംവന്നു മനുഷ്യർ മരിക്കുന്നതിനേക്കാൾ കൂടുതൽ മകനും മകളും കൂട്ടുകാരനും കൂട്ടുകാരിയും സഹോദരനും സഹോദരിയും അയൽക്കാരും രോഗഭീതി കാരണം മനുഷ്യരിൽ നിന്നും മരണപ്പെടുന്നു.
തോപ്പിൽ ഭാസിയുടെ അശ്വമേധത്തിൽ നിന്നും സരോജം ഡോക്ടറോട് പിന്നെയും ചോദിക്കുന്നു- രോഗമൊരു കുറ്റമാണോ ഡോക്ടർ?
see also
https://emalayalee.com/varthaFull.php?newsId=212941