ന്യൂജേഴ്‌സി: 2020 സ്പെറ്റംബർ 9 നു നടത്താൻ തീരുമാനിച്ചിരുന്ന ഫൊക്കാനയുടെ 2020-2022 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നിശ്ചയിച്ച തീയതിയിൽ തന്നെ നടത്താൻ ഫൊക്കാന ട്രസ്റ്റി ബോർഡ് യോഗം തീരുമാനിച്ചു. മുൻകൂട്ടി നിശ്ചയിച്ച തെരഞ്ഞെടുപ്പ് തിയതിയിൽ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നും ഇന്നലെ ചേർന്ന ബോർഡ് യോഗത്തിൽ പ്രമേയം പാസാക്കിയതായി ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ് അറിയിച്ചു.
തെരഞ്ഞെടുപ്പ് മാറ്റിയതായി അറിയിച്ചുകൊണ്ട് വന്ന പത്ര വാർത്ത വാസ്തവവിരുദ്ധമാണെന്നും ചെയർമാൻ അറിയിച്ചു. ഭരണഘടനാ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുവാനുള്ള അധികാരം ബോർഡിൽ നിക്ഷിപ്തമായിരിക്കേ, തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റിയ്ക്ക് അധികാരമില്ല.ബോർഡിന്റെ വിവേചനധികാരത്തിൽ വരുന്ന കാര്യങ്ങളിൽ എക്സിക്യൂട്ടീവിന് കൈകടത്താൻ പാടുള്ളതല്ല. അത്തരം തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റി കൈക്കൊണ്ടിട്ടുണ്ടെങ്കിൽ അത് നിലനിൽക്കുന്നതല്ലെന്നും ബോർഡ് വിലയിരുത്തി.
ലോകം മുഴുവൻ പടർന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് അംഗങ്ങളുടെ സുരക്ഷയും സർക്കാർ മാനദണ്ഡങ്ങളും കണക്കിലെടുത്ത് അടുത്ത ജനറൽ ബോഡി മീറ്റിംഗ് വെർച്ച്വൽ മീറ്റിംഗ് ആയി നടത്തുകയും തെരഞ്ഞെടുപ്പ് ഓൺലൈൻ വോട്ടിംഗ് സംവീധാനത്തിലൂടെ നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പക്ഷപാതരഹിതമായി അതീവ രഹസ്യസ്വഭാത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ നടത്താൻ പ്രാപ്തമായ ഏതെങ്കിലും പ്രഫഷണൽ കമ്പനിയെ ഏൽപ്പിക്കാനും തീരുമാനിച്ചു. ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ അംഗങ്ങൾ ഒത്തുചേർന്ന് യോഗം ചേരുക പ്രായോഗികമല്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 300 അധികം പ്രതിനിധികൾ വോട്ടിങ്ങിനു എത്തിയിരുന്നു. അത്രയും പേരെ ഉൾക്കൊള്ളാൻ ഇപ്പോഴത്തെ സാഹചര്യം അനുവദിക്കാത്തതുകൊണ്ടാണ് വെർച്ച്വൽ ആയി നടത്താൻ തീരുമാനിച്ചുകൊണ്ടു ബോർഡ് പ്രമേയം പാസാക്കിയത്.
ബോർഡ് ഓഫ് ട്രസ്റ്റി മെമ്പർമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി,റീജിയണൽ വൈസ്പ്രസിഡണ്ടുമാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ കാലാവധി നീട്ടിക്കൊടുക്കുന്നത് നാഷണൽ കമ്മിറ്റിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ബോർഡ് പാസാക്കിയ മറ്റൊരു പ്രമേയത്തിലൂടെ അറിയിച്ചു. രണ്ടു വർഷത്തേക്കായി തെരഞ്ഞെടുക്കപ്പെട്ട നാഷണൽ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ ശേഷം ഒരു വര്ഷം കഴിഞ്ഞ് കൺവെൻഷൻ നടത്താൻ നാഷണൽ കമ്മിറ്റിയ്ക്ക് അധികാരമില്ല. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി തീരുന്നതിനു ശേഷം ഒരു വര്‍ഷം കഴിയുന്ന 2021 ജൂലൈ 31 ലേക്ക് ഫൊക്കാനയുടെ ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും മാറ്റി വയ്ക്കാനുംഉള്ള അധികാരവും ഇപ്പോഴത്തെ നാഷണൽ കമ്മിറ്റിയ്ക്കില്ലെന്നും പ്രമേയത്തിൽ പറയുന്നു.
ഫൊക്കാനയുടെ് ദൈവാർഷിക തെരഞ്ഞെടുപ്പ് മാറ്റിവച്ച നാഷണൽ കമ്മിറ്റിയുടെ തീരുമാനം അറിയിച്ചുകൊണ്ട് പ്രസിഡണ്ട് മാധവൻ ബി.നായർ ബി.ഓ.ടി. ചെയർമാനു നൽകിയ കത്ത് അസാധുവാക്കുകയും തീരുമാനത്തിന് അയോഗ്യതകൽപ്പിക്കുകയും ചെയ്തു.തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള ഭരണഘടനാപരമായ അധികാരം പ്രസിഡന്റിനില്ലാത്തതിനാലാണ് നാഷണൽ കമ്മിറ്റി തീരുമാനമറിയിച്ചുകൊണ്ടുള്ള പ്രസിഡണ്ടിന്റെ കത്ത് തള്ളിക്കളഞ്ഞത്. ബോർഡ് ഓഫ് ട്രസ്റ്റിയും തെരെഞ്ഞെടുപ്പ് കമ്മറ്റിയും പ്രഖ്യാപിച്ച 2020 സെപ്തംബർ 9 നു തന്നെ തെരഞ്ഞെടുപ്പ് നടത്തും. ഭരണഘടന വിഭാവനം ചെയ്യുന്നപ്രകാരം ദൈവാർഷിക തെരെഞ്ഞെടുപ്പ് നടത്താനുള്ള പൂർണമായ അധികാരം നിഷിപ്തമായിരിക്കുന്നത് ബോർഡിലും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലുമാണ്. - പ്രമേയം ചൂണ്ടിക്കാട്ടുന്നു.
പ്രസിഡണ്ട് മാധവൻ ബി.നായർക്കും 2018-2020 വർഷത്തെ ഭരണസമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കും എതിരെ ലീല മാരേട്ട്, ജോസഫ് കുരിയാപുരം എന്നിവർ സമർപ്പിച്ച കേസ് ഇപ്പോൾ റോക്ക് ലാൻഡ് കൗണ്ടി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ട്രസ്റ്റി ബോർഡിന്റെ അക്കൗണ്ടിൽ നിന്ന് ഒരു വലിയ തുക .കേസുമായി ബന്ധപ്പെട്ട് ഇതിനകം ചെലവായി കഴിഞ്ഞു. ഭരണ സമിതിയുടെ കാലാവധി നീട്ടിയാൽ സംഘടനയ്ക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും പ്രമേയത്തിൽ പറയുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി അംഗസംഘടനകൾക്കിടയിലും ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങൾക്കിടയിലും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണയും പരത്തിക്കൊണ്ടിരിക്കുന്ന പ്രസിഡണ്ട് മാധവൻ ബി.നായർ, സെക്രട്ടറി ടോമി കോക്കാട് എന്നിവർ അധികാരത്തിൽ ഇരിക്കെ ഭരണഘടനാലംഘനം നടത്തുന്നതിനെതിരെയും ബോർഡ് യോഗത്തിൽ മറ്റൊരു പ്രമേയം പാസാക്കി.:
ഫൊക്കാന തെരെഞ്ഞെടുപ്പ് കുറ്റമറ്റതായി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട സ്വതന്ത്ര അധികാരമുള്ള തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളിൽ ഇടപെട്ടതിനും ഫൊക്കാന തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചിരിപ്പിച്ചുകൊണ്ടു പ്രഖ്യാപനങ്ങൾ നടത്തിയതുവഴി ഭരണഘടന ലംഘനം നടത്തിയെന്നുമാണ് ഇരുവർക്കുമെതിരെയുള്ള പ്രമേയത്തിൽ പറയുന്നത്.
തെരഞ്ഞെടുക്കപ്പെട്ട രണ്ടു വർഷത്തെ കാലാവധി 2020 ജൂൺ 30 നു അവസാനിക്കുമെന്നിരിക്കെ, അധികാരപരിധിക്കപ്പുറം നിന്നുകൊണ്ട് 2021 ജൂലൈ 31 വരെ അധികാരത്തിൽ തുടരുമെന്ന് പ്രഖ്യാപിച്ചതും വഴി ടോമി വ്യക്തമായ ഭരണഘടനലംഘനാമാണ് നടത്തിയെന്നും പ്രമേയത്തിൽ പറയുന്നു.ഫൊക്കാനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഫൊക്കാന ഇലക്ഷൻ കമ്മിറ്റിയുടെ പേജ് മാധവൻ നായർ എടുത്തുമാറ്റിയതാണ് മറ്റൊരു വീഴ്ച്ച എന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു..
ഭരണഘടനയ്ക്കു വിധേയമായി പ്രവർത്തിക്കുമെന്ന് ഏറ്റു ചൊല്ലിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ഇരുവരും മേൽ പറഞ്ഞ പ്രവൃത്തികളിലൂടെ കാട്ടിയതെന്നും മേലിൽ ഭരണഘടനാ വിരുദ്ധമായ പ്രവർത്തികൾ നടത്തുന്നതിൽ നിന്നും പിന്മാറണമെന്നും ഫൊക്കാന ഭരണഘടന അനുശാസിക്കുന്ന വിധം ബോർഡ് ഓഫ് ട്രസ്റ്റിയുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്.
തെരെഞ്ഞെടുപ്പും കൺവൻഷനും സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങളിൽ സമവായങ്ങൾ കൊണ്ടുവരാനായി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിനെ യോഗം ചുമതലപ്പെടുത്തി.
ബോർഡ് മെമ്പർമാരായ ഫിലിപ്പോസ് ഫിലിപ്പ്, ഡോ. മാത്യു വർഗീസ്, ബെൻ പോൾ എന്നിവരാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്. ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബോർഡ് മെമ്പർമാരായ വിനോദ് കെയാർകെ, കുര്യൻ പ്രക്കാനം, ജോൺ പി. ജോൺ, ബെൻപോൾ,.മാത്യു വർഗീസ്,അലോഷ് അലക്സ്, ഫിലിപ്പോസ് ഫിലിപ്പ്, എന്നിവരും എക്‌സ് ഒഫീഷ്യയോ മെമ്പർമാരായ പ്രസിഡണ്ട് മാധവൻ ബി. നായർ, സെക്രട്ടറി ടോമി കോക്കാട് എന്നിവരും മീറ്റിംഗിൽ പങ്കെടുത്തു.