ഹെൻട്രികൗണ്ടി (ടെന്നിസ്സി)∙ ഒന്നര വയസ്സുള്ള ആൺകുട്ടിയെ വൃത്തിഹീനവും ആപൽക്കരവുമായ സ്ഥിതിയിൽ പട്ടികളെ സൂക്ഷിക്കുന്ന ഇരുമ്പുകൂട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയുടെ മാതാവും വളർത്തച്ഛനും വളർത്തച്ഛന്റെ പിതാവും പൊലീസ് പിടിയിൽ. മാതാവ് ഹെതർ(42),വളർത്തച്ഛൻ ടി. ജെ. ബ്രൗൺ (46) മുത്തച്ഛൻ ചാൾസ് ബ്രൗൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാഷ്‌വില്ലയിൽ നിന്നും നൂറുമൈൽ അകലെ ഹെൻട്രി കൗണ്ടി പാരിസിലെ മൊബൈൽ ഹോമിൽ നിന്നുമാണ് മൂന്നു പേരേയും പൊലീസ് അറസ്റ്റ് ചെയ്തു കുട്ടിയെ മോചിപ്പിച്ചത്.ജൂൺ 25 വ്യാഴാഴ്ചയായിരുന്നു മനുഷ്യമനസ്സാക്ഷിയെ പോലും ഞെട്ടിക്കുന്ന ഈ സംഭവം. ജൂൺ 26 വെള്ളിയാഴ്ച ഹെൻട്രി കൗണ്ടി പൊലീസ് അധികൃതർ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിൽ സംഭവത്തിന്റെ വിശദാംശങ്ങൾ വിവരിച്ചു.ഇവർ താമസിക്കുന്ന വീടിനു സമീപത്തേക്കു പ്രവേശിച്ചപ്പോൾ തന്നെ എന്തോ അവിടെ നടക്കുന്നതായി കണ്ടെത്തിയെന്നു ഷെറിഫ് മോണ്ടി ബിലൊ പറഞ്ഞു.
കൂടുതൽ അകത്തേക്ക് കയറി നോക്കിയപ്പോൾ പട്ടിക്കൂടെന്നു തോന്നിക്കുന്ന ഇരുമ്പു കൂട്ടിനകത്തു ഏറ്റവും വൃത്തി ഹീനമായ രീതിയിൽ ഒന്നര വയസ്സുള്ള കുട്ടിയെ അടച്ചിട്ടിരിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. കൂടിനകത്തു വിഷമില്ലാത്ത പത്ത് അടി വലിപ്പമുള്ള പാമ്പ് ഇഴഞ്ഞു നടക്കുന്നതും പാറ്റയും, പേനും, എലികളും, പട്ടികളുടെ വിസർജ്യവും, ഒരു പുതപ്പും കണ്ടെത്തി. ഇതിനു നടുവിലായിരുന്നു കുട്ടി. ഒന്നു ശ്രദ്ധതെറ്റിയാൽ പാമ്പിന്റെ പിടിയിൽ ഈ കുട്ടി ഞെരിഞ്ഞമരുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മാത്രമല്ല ഈ കൂടിനു ചുറ്റും നിരവധി മൃഗങ്ങളെ കണ്ടെത്തുകയും ചെയ്തു. നൂറിൽപരം കഞ്ചാവ് ചെടികളും പൊലീസ് പിടികൂടി. കുട്ടിയുടെ മാതാവിന്റേയും മറ്റു രണ്ടു പേരുടേയും പേരിൽ ചൈൽഡ് അബ്യൂസിന് കേസ്സെടുത്തു.