Image

ഭീകരാക്രമണ സാധ്യത : ബ്രിട്ടണിലെ ഹോസ്പിറ്റലുകള്‍ ഉള്‍പ്പടെ ജാഗ്രതാ നിര്‍ദേശം

Published on 29 June, 2020
ഭീകരാക്രമണ സാധ്യത : ബ്രിട്ടണിലെ ഹോസ്പിറ്റലുകള്‍ ഉള്‍പ്പടെ ജാഗ്രതാ നിര്‍ദേശം

ലണ്ടന്‍ : ബ്രിട്ടണിലെ ഹോസ്പിറ്റലുകള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞയാഴ്ച റെഡിംഗിലെ പാര്‍ക്കില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പൊതു സ്ഥാപനങ്ങള്‍ക്ക് ഹൈ അലര്‍ട്ട് നല്കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ത്വരിതഗതിയിലുള്ളതും ആക്രമണോത്സുക കൂടിയതും ആണ്. കഴിയുന്നതും ആളുകളെ കൊല്ലാനോ പരിക്കേല്‍പ്പിക്കാനോ ലക്ഷ്യമിട്ടുള്ളതായതിനാല്‍ ഇരയായവര്‍ മിനിട്ടുകള്‍ക്കുള്ളില്‍ മരണപ്പെടാം. പോലീസിന് ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നതിനു മുമ്പ് തന്നെ ഇവ അവസാനിച്ചിരിക്കും. ഇത്തരം സന്ദര്‍ഭങ്ങള്‍ മുന്നില്‍ കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശം

നാഷണല്‍ കൗണ്ടര്‍ ടെററിസം സെക്യൂരിറ്റി ഓഫീസ് ഇതുമായി ബന്ധപ്പെട്ട ബുക്ക് ലെറ്റുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭീകരാക്രമണങ്ങളെ ചെറുക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെങ്കിലും സെക്യൂരിറ്റി സിസ്റ്റം, പ്രൊസീജിയറുകള്‍, ട്രെയിനിംഗ്, റിഹേഴ്‌സല്‍ എന്നിവ വഴി ജീവനുകള്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഓഫീസ് ബില്‍ഡിംഗുകള്‍ക്ക് പുറമേ സ്‌കൂളുകള്‍, തിയറ്ററുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, സ്റ്റേഡിയം, ട്രാന്‍സ്‌പോര്‍ട്ട് ഹബുകള്‍ എന്നിവയ്ക്ക് ഈ നിര്‍ദ്ദേശം ഫലപ്രദമാണ്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനാല്‍ പൊതു സ്ഥലങ്ങളില്‍ ജനങ്ങളെ ലക്ഷ്യമാക്കി ഒറ്റയാന്‍ ചെന്നായ്ക്കളെപ്പോലെ ഇവര്‍ ആസൂത്രണം ചെയ്യുന്ന ആക്രമണങ്ങളുടെ സാധ്യത വര്‍ധിച്ചിട്ടുണ്ടെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേല്‍ പറഞ്ഞു. ഇവര്‍ നടത്തുന്ന മൂര്‍ച്ചയേറിയ ആയുധങ്ങള്‍, വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ എങ്ങനെ നേരിടാമെന്നതാണ് പുതിയ നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്.

റിപ്പോര്‍ട്ട്: ബിനോയ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക