എട്ടാം നിലയിലായിരുന്നു
പരാജിതയുടെ താമസം.
ഷെൽഫുകൾ നിറയെ
തോറ്റുപോയപ്പോൾ കിട്ടിയ
അംഗീകാരത്തിന്റെ നിറവ്.
വിയർപ്പുണങ്ങിയ തൊപ്പി,
പരാജയത്തിന്റെ പൂപ്പൽ ഗന്ധം
പറ്റിപ്പിടിച്ചു കിടന്ന പുസ്തകങ്ങൾ,
അവയിലെ തീപിടിച്ച
വാക്കുകളെല്ലാം ചാരങ്ങൾക്കിടയിൽ
മൂടിക്കിടന്ന കനലുകൾ.
എട്ടാം നിലയിൽ നിന്നും
വീണുടഞ്ഞ പരാജിതയുടെ
കണ്ണടയിലാകെയവൾ
കണ്ടില്ലെന്ന് നടിച്ച
പോറൽ വീണ കാഴ്ചകൾ
ഷെൽഫിലൊന്നാണ്.
എട്ടാം നിലയിൽ നിന്നും
പൊട്ടിവീണ അവളുടെ
കണ്ണീർപ്പളുങ്കുകളിൽ
ഒരു മഹാനഗരി ചുട്ട് തിളയ്ക്കുന്നത്
എനിക്ക് മാത്രം കാണാമായിരുന്നു.
പൂജ്യം മുതൽ എട്ട് വരെ
അവൾ കയറിയ
ഗോവണിപ്പടിയിലിറ്റുവീണ
വിയർപ്പിന്റെ ചാലുകൾ
എത്രപേരാണ് തടം കെട്ടി
നിർത്തുന്നത് !
എട്ടാം നിലയിൽ നിന്ന്
പൂജ്യത്തിന്റെ ഗ്രാഫിലേക്ക്
തെന്നിവീഴുമ്പോൾ
എത്ര ജയിച്ചവരാണ് ആർത്തു ചിരിച്ചത് !
നിങ്ങൾക്ക് പരാജയത്തിന്റെ
വഴുക്കലറിയില്ല !
അതിൽ നിന്നുള്ള കയറ്റവും !
എട്ടാം നില
പരാജിതയ്ക്ക്
വേട്ടക്കാരനായിരുന്നു.
എട്ടു നിലയിൽ പൊട്ടിയവൾ.
തോറ്റു തോറ്റു തൊപ്പികൾ
സ്വന്തമാക്കിയവൾ.
തീവ്ര പരാജയത്തിന്റെ
ചിത്രം വരയ്ക്കാൻ
വാൻഗോഗ് ഇനിയും
ജനിക്കണമെന്ന് പറയാൻ
പരാജിതയ്ക്ക് മാത്രമേ കഴിയു.
എട്ടാം നിലയിലെ
പരാജിതയ്ക്ക് ചിരിക്കാനറിയാം.
പൊരുതാറിയാം .
എട്ടു നിലയിൽ നിന്നും
പൊട്ടി വീഴുമ്പഴെല്ലാം
കിളിർക്കാനറിയാം.
തളിരിടാനുമറിയാം.
നിങ്ങൾ വളമിട്ട് ഓമനിക്കപ്പെടുമ്പോൾ
എട്ടാം നിലവരെയെങ്കിലുമൊറ്റയ്ക്ക്
തരിശിൽ നിന്നുമവൾ പടർന്നു കയറും.
എട്ടാം നിലയിലെ പരാജിത
പെരുവിരലറ്റ
ഏകലവ്യന്റെ കഥ പറയും.
അവനെക്കുറിച്ച് കവിതകളെഴുതും.
ചിത്രം വരച്ചിടും.
അസ്ത്ര നൈപുണ്യത്തിന്റെ
ഗീതികൾ പാടും.
അന്ന് എട്ടാം നിലയിലേക്ക്
പരാജിതരുടെ മഹായാനം
ആരംഭിക്കും.
എട്ട് നിലയിൽ നിന്ന് പൊട്ടിവീണ
മുറിവുകളെയെല്ലാമവർ
ഒരൊറ്റ ആലിംഗനം കൊണ്ടു കരിച്ചുകളയും !