Image

ഐടി സെക്രട്ടറി സ്വപ്നയുടെ ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകനെന്ന്

Published on 06 July, 2020
ഐടി സെക്രട്ടറി സ്വപ്നയുടെ ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകനെന്ന്
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ആരോപണം നേരിടുന്ന സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ സ്ഥിരം സന്ദര്‍ശകനായിരുന്നെന്ന് ഫ്‌ലാറ്റിലെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹി. സ്‌റ്റേറ്റ് കാറിലാണ് ശിവശങ്കര്‍ സ്ഥിരമായി ഫ്‌ലാറ്റില്‍ എത്തിയിരുന്നതെന്ന് ചാനലുകളോട് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ആരോപിച്ചു. ഫ്‌ലാറ്റില്‍ മദ്യ സല്‍കാരം നടക്കാറുണ്ടായിരുന്നെന്നും അയല്‍വാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

2018 വരെ നാല് വര്‍ഷത്തോളം സ്വപ്ന സുരേഷ് മുടവന്‍മുകളിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു. അവസാനത്തെ രണ്ട് വര്‍ഷമാണ് ഐടി സെക്രട്ടറി ഇവിടെ എത്തിയിരുന്നത്. പുറത്തുനിന്നുള്ള പലരും എത്തിയിരുന്നു.

‘5 വര്‍ഷം സ്വപ്ന സുരേഷ് ഇവിടെ താമസിച്ചിരുന്നു. അപ്പോഴാണ് കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത്. അതോടെ  ട്രാവല്‍ ഏജന്‍സി പ്രതിനിധികള്‍ ഫ്‌ലാറ്റില്‍ കാര്യങ്ങള്‍ സാധിക്കാനായി വന്നു തുടങ്ങി. ശിവശങ്കര്‍ എന്നയാള്‍ ഇവിടെ വരാറുണ്ട്. ആഴ്ചയില്‍ മൂന്നു നാലു ദിവസം വന്നിരുന്നു. ഞായറാഴ്ച മൊത്തം ഈ ഫ്‌ലാറ്റിലായിരുന്നു. ആഹാരമെല്ലാം ഫ്‌ലാറ്റിലേക്കു വരുത്തും. സ്‌റ്റേറ്റ് കാറിലാണ് വരുന്നത്. നിത്യ സന്ദര്‍ശനമായപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ തീരുമാനിച്ചു.’  റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹി മാധ്യമങ്ങളോട് പറഞ്ഞു.

കാര്യങ്ങള്‍ ചോദ്യം ചെയ്തതിന് സ്വപ്നയുടെ രണ്ടാമത്തെ ഭര്‍ത്താവ് സെക്യൂരിറ്റിയെ മര്‍ദിച്ചുവെന്നും പൊലീസില്‍ വിവരമറിയിച്ചെങ്കിലും സര്‍ക്കിള്‍ കേസെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സെക്യൂരിറ്റിയെ സ്വാധീനിച്ച് കേസ് ഒതുക്കി. ശിവശങ്കറിന്‍െറ വണ്ടിയിലാണ് സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ആള്‍ പോയിരുന്നതെന്നും ജോയിന്റ് സെക്രട്ടറി ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക