തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് നടന്നതോടെ ഡിപ്ലോമാറ്രിക് ബാഗ് എന്ന വാക്കാണ് ഇപ്പോള്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നത്.
ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കൈമാറുന്ന ഔദ്യോഗിക കത്തിടപാടുകള്‍ക്കോ, അല്ലെങ്കിലും മറ്റെന്തെങ്കിലും സാധങ്ങള്‍ എത്തിക്കുന്നതിനോ ഉപയോഗിക്കുന്ന പെട്ടിയെയാണ് ഡിപ്ലോമാറ്റിക് ബാഗ് എന്ന് പറയുന്നത്. ഡിപ്ലോമാറ്റിക് പൗച്ച് എന്നും ഇതിനെ വിളിക്കും
ബ്രീഫ്‌കേസ്, കാര്‍ഡ് ബോര്‍ഡ് ബോക്‌സ്, വലിയ സ്യൂട്ട്‌കേസ്, ഷിപ്പിംഗ് കണ്ടെയ്‌നര്‍ എന്നിവയൊക്കെ ഡിപ്ലോമാറ്റിക് ബാഗായി കണക്കാക്കും
രാജ്യവും സ്ഥാനപതിയും തമ്മിലുള്ള ഇടപാടായതിനാല്‍ രാജ്യത്തിന്റെ മുദ്ര ഇത്തരം ബാഗുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ഇത് പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ഇത്തരം ബാഗുകള്‍ക്ക് പ്രത്യേക പരിരക്ഷയും നല്‍കുന്നുണ്ട്. 1961ലെ വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ചാണ് ഇത്തരം ബാഗുകള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നത്.
1969ലും 1975 ലും ഇത് സംബന്ധിച്ച് കൂടുതല്‍ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇമ്മ്യൂണിറ്റി ഉള്ളതുകൊണ്ടു തന്നെ നടപടി ക്രമങ്ങളില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് മുക്തമാണ്.
ഡിപ്ലോമാറ്റിക് ബാഗ് ലഭിക്കുന്ന രാജ്യത്തിന് വേണമെങ്കില്‍ അത് തിരിച്ചയക്കാം. ഏതെങ്കിലും സംശയകരമായ സാഹചര്യത്തില്‍ ഇത് തുറന്നുപരിശോധിക്കണമെങ്കില്‍ അത് ലഭിക്കുന്ന രാജ്യത്തിന്റെ കോണ്‍സുലേറ്റ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ നടക്കൂ. കഴിഞ്ഞ ദിവസം സ്വര്‍ണം ലഭിച്ച ഡിപ്ലോമാറ്റിക് ബാഗ് ഇത്തരത്തിലുള്ള നിബന്ധനകള്‍ പാലിച്ചാണ് തുറന്നുപരിശോധിച്ചത്.