Image

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപകപ്രതിഷേധവും സംഘര്‍ഷവും

Published on 10 July, 2020
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  സംസ്ഥാനത്ത് വ്യാപകപ്രതിഷേധവും സംഘര്‍ഷവും

തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിപക്ഷ യുവജന സംഘടനകളുടെ വ്യാപക പ്രതിഷേധം. 


 യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച അടക്കമുള്ള സംഘടനകളാണ് പ്രതിഷേധം നടത്തിയത്. പലയിടത്തും പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.


രാവിലെ കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.


 ബാരിക്കേഡുകള്‍ തള്ളി മാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. വീണ്ടും സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി.


സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉള്‍പ്പടെ 15 പേര്‍ക്കും   മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. യുവമോര്‍ച്ച പ്രവര്‍ത്തകരും കോഴിക്കോട്ട് പ്രതിഷേധം നടത്തി.


കണ്ണൂരില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്‌ നടത്തി.  


കെ. സുധാകരന്‍ എംപിയും സമരത്തില്‍ പങ്കെടുത്തു. കണ്ണൂരില്‍ യൂത്ത് ലീഗ് സമരത്തിനിടയിലും സംഘര്‍ഷമുണ്ടായി. മന്ത്രി ഇ.പി ജയരാജന്റെ വാഹനം സമരക്കാര്‍ തടഞ്ഞു.


ആലപ്പുഴയിലും മന്ത്രി തോമസ് ഐസക്കിന്റെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോട്ടയത്തും വയനാടും കൊല്ലത്തും പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവിലിറങ്ങി.


പാലക്കാടും വയനാടും യൂത്ത്‌ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളമുണ്ടായി. കൊല്ലത്ത് കെ എസ് യു പ്രവര്‍ത്തകരും കോട്ടയത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു.


തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപിന്റെ ഓഫീസിലേക്കായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്.


 തിരുവന്തപുരത്ത് കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വേണ്ടത്ര മുന്‍കരുതല്‍ പോലുമില്ലാതെയായിരുന്നു പോലീസ് മാര്‍ച്ച്‌ തടഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക