Image

ക്ഷേത്രഭരണ കാര്യത്തില്‍ രാജകുംടുംബത്തിനൊപ്പം സുപ്രീം കോടതി (ശ്രീനി)

Published on 13 July, 2020
ക്ഷേത്രഭരണ കാര്യത്തില്‍ രാജകുംടുംബത്തിനൊപ്പം സുപ്രീം കോടതി (ശ്രീനി)
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയുടെ പിന്നില്‍ 13 വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന്റെ നാള്‍വഴിയുണ്ട്. കാലാകാലങ്ങളില്‍ വിവാദങ്ങളുയര്‍ത്തിയ 'ബി' നിലവറ തുറക്കുന്ന കാര്യത്തില്‍ ക്ഷേത്ര ഭരണസമിതിക്ക് തീരുമാനമെടുക്കാമെന്നതാണ് ഈ ഉത്തരവിലെ സുപ്രധാനമായ മറ്റൊരു കാര്യം. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്ക്കാലിക സമിതി ക്ഷേത്ര ഭരണം തുടരണമെന്നും തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കണമെന്നും പരമോന്നത കോടതി വ്യക്തമാക്കി. ക്ഷേത്ര സ്വത്ത് പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണെന്നും അതു നോക്കിനടത്താനുള്ള അവകാശം തങ്ങള്‍ക്കാണെന്നുമുള്ള വാദമാണ് രാജകുടുംബം സുപ്രീം കോടതിയില്‍ പ്രധാനമായി ഉന്നയിച്ചത്.

നിയമ പോരാട്ടമിങ്ങനെ...ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011 ഫെബ്രുവരി ഒന്നാം തീയതി ഹൈക്കോടതി വിധിച്ചു. തുടര്‍ന്ന് മേയ് മൂന്നിന് ഈ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ക്ഷേത്രത്തിലെ നിലവറകളുടെ പരിശോധനയ്ക്ക് 2011 ജൂണ്‍ 28ന് ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് പരിശോധനകളില്‍ ഒന്നര നൂറ്റാണ്ടിലേറെയായി തുറന്നിട്ടില്ലെന്നു കരുതപ്പെടുന്ന രണ്ടു നിലവറകളില്‍ അമൂല്യ രത്‌നങ്ങളും സ്വര്‍ണം, വെള്ളി ഉരുപ്പടികളും കണ്ടെത്തി.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കരുതെന്ന് 2011 ജൂലൈ ഒന്‍പതിന് സുപ്രീം കോടതി ഉത്തരവായി. ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കരുതെന്നും വിദഗ്ധ സമിതിയുടെ നടപടികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മൂലം തിരുനാള്‍ രാമവര്‍മ സുപ്രീം കോടതിയില്‍ 2011 ഓഗസ്റ്റ് 20ന് ഇടക്കാല അപേക്ഷ നല്‍കി.

2012 നവംബര്‍ ഏഴാം തീയതി ക്ഷേത്രത്തിലെ സമ്പത്ത് ദേവന്റേതാണെന്നും അവ ക്ഷേത്രബാഹ്യമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സുപ്രീം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ശുപാര്‍ശ ചെയ്തു. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2014 ഏപ്രില്‍ 25ന് സുപ്രിംകോടതി ഇടക്കാല ഉത്തരവിട്ടു. 2011 ജനുവരിയില്‍ ഹൈക്കോടതി നല്‍കിയ വിധി ചോദ്യംചെയ്തുള്ള ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ഹര്‍ജിയിലാണു ക്ഷേത്രഭരണം രാജകുടുംബത്തിന്റെ നിയന്ത്രണത്തില്‍നിന്നു മാറ്റി സുപ്രീം കോടതി ഇടക്കാല ഉത്തരവു നല്‍കിയത്.

ക്ഷേത്രത്തിന്റെ ഭരണച്ചുമതല താല്‍ക്കാലിക സംവിധാനമായി തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള അഞ്ചംഗ സമിതിയെ ഏല്‍പിക്കാന്‍ 2014 ഏപ്രില്‍ 25ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായി. മൂന്ന് വര്‍ളങ്ങള്‍ക്ക് ശേഷം ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിര്‍ണയം നടത്തുന്നതിനായി 'ബി' നിലവറ തുറക്കണമെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കാനാവില്ലെന്ന നിലപാടില്‍ തിരുവിതാംകൂര്‍ രാജകുടുംബം ഉറച്ചു നിന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകളില്‍ അവസാനവാദം രണ്ടു ദിവസമായി കേള്‍ക്കുമെന്നു സുപ്രീം കോടതി ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് 2019 ജനുവരി 23ന് വ്യക്തമാക്കി. ക്ഷേത്രം പൊതു ക്ഷേത്രമാണെന്നും പ്രതിഷ്ഠയ്ക്കാണ് സ്വത്തില്‍ അവകാശമെന്നും തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഇന്ന് (ജൂലൈ 13) ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കായി ഇടക്കാലെ സമിതി രൂപീകരിക്കണമെന്ന സുപ്രധാന ഉത്തരവ് വന്നു.

ചരിത്രപ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദൈവമാണ്. ക്ഷേത്രത്തിലെ 'ബി' നിലവറയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് മാത്രമാണ് ഇതുവരെ നടത്താത്തത്. അതുകൊണ്ട് തന്നെ നിലവറ തുറന്ന് കണക്കെടുപ്പ് നടത്തണമെന്നാണ് ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് 'ബി' നിലവറ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

'ബി' നിലവറയെ സംബന്ധിച്ച് നിരവധി കഥകളും വിവാദങ്ങളും വിശ്വാസങ്ങളുമുണ്ട്. നിലവറ തുറന്നാല്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ ഉണ്ടാകുമെന്നാണ് തിരുവതാംകൂറിലെ മുന്‍ രാജകുടുംബത്തിന്റെ വാദം. കൂടാതെ മുന്‍പ് 'ബി' നിലവറ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പരിശോധന സംഘത്തിലുണ്ടായിരുന്ന ആളുടെ കാല്‍ മുറിഞ്ഞ് രക്തം വീണതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 'ബി' നിലവറ മുന്‍പ് ഏഴ് തവണ തുറന്നിട്ടുണ്ടെന്നാണ് മുന്‍ സി.എ.ജി വിനോദ് റായ് സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുളളത്. ഇതിലെ അമൂല്യ വെളളി ശേഖരം എടുത്താണ് തിരുവമ്പാടി ക്ഷേത്രത്തില്‍ വെള്ളിപൂശിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ക്ഷേത്രത്തില്‍ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് നിലവറകളാണുളളത്. ഇതില്‍ ബി നിലവറ മാത്രം ഇതുവരെ തുറന്ന് കണക്കെടുത്തിട്ടില്ല. അനന്തന്‍ എന്ന നാഗത്തിന്റെ പുറത്ത് കിടക്കുന്ന മഹാവിഷ്ണുവാണല്ലോ ഇവിടെ പ്രധാന പ്രതിഷ്ഠ. വിഗ്രഹത്തിന്റെ തലയുടെ ഭാഗത്താണ് എ, ബി നിലവറകളുള്ളത്. രണ്ട് തട്ടുകളായുളള 'ബി' നിലവറ കരിങ്കല്‍ വാതിലുകള്‍ കൊണ്ടാണ് അടച്ചിരിക്കുന്നത്. വാതില്‍ തകര്‍ത്ത് മാത്രമേ തുറക്കാന്‍ സാധിക്കുകയുളളൂവെന്ന് രാജകുടുംബം പറയുന്നു. ഇങ്ങനെ നിലവറ തുറന്നാല്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിക്കുമത്രേ. നേരത്തെ 'ബി' നിലവറയിലേക്ക് കടക്കുന്നതിന് മുമ്പുളള ചെറിയ അറയാണ് തുറന്നത്. ഇതിനെ 'ബി' നിലവറയായി തെറ്റിദ്ധരിക്കുകയായിരുന്നു. 'ബി' നിലവറ തുറക്കാന്‍ ആചാരങ്ങള്‍ അനുവദിക്കില്ലെന്നാണ് രാജകുടുംബത്തിന്റെ നിലപാട്

മുമ്പ് 'എ' നിലവറ തുറന്നപ്പോള്‍ ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തി. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, രത്‌നങ്ങള്‍, സ്വര്‍ണവിഗ്രഹങ്ങള്‍ എന്നിവയാണ് ഇതിലുണ്ടായിരുന്നത്. ഇ, എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി സാധാരണയായി തുറക്കുന്നതാണ്. ഉത്സവവുമായി ബന്ധപ്പെട്ടുളള ആഭരണങ്ങളാണ് സി, ഡി നിലവറകളില്‍ സൂക്ഷിക്കുന്നത്. അവസാനമായി 'ബി' നിലവറ തുറക്കാന്‍ ശ്രമിച്ചത് 2011 ജൂണ്‍ 30നാണ്. പരിശോധക സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കാല്‍ മുറിഞ്ഞു രക്തം വീണതോടെ ഈ ശ്രമം ഉപേക്ഷിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നായിരുന്നു അന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.

അതേസമയം 'ബി' നിലവറയെപ്പറ്റി നിരവധി കഥകളും കടുത്ത ചില വിശ്വാസങ്ങളും ചുരുളഴിയാത്ത രഹസ്യളുമുണ്ട്. ഇത് തുറന്നാല്‍ തിരുവനന്തപുരം ജില്ല തന്നെ വെള്ളത്തില്‍ മുങ്ങുമെന്നും നിലവറയിലെ നിധി കാത്തിരിക്കുന്ന നാഗത്താന്‍മാര്‍ എല്ലാം നശിപ്പിക്കുമത്രേ. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് പല നാട്ടുരാജാക്കന്മാരേയും യുദ്ധത്തില്‍ പരാജയപ്പെടുത്തി നേടിയസ്വത്തുക്കളും 'ബി' നിലവറക്കകത്ത് തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്.

'ബി' നിലവറയുടെ സംരക്ഷകന്‍ എന്ന് പറയുന്നത് നരസിംഹസ്വാമിയാണ്. ശ്രീകോവില്‍ പോലെ തന്നെ പാനവും പരിശുദ്ധവുമായ ഇടമാണ് 'ബി' നിലവറ. വിശ്വാസങ്ങള്‍ക്ക് ഇളക്കം തട്ടാത്തതിനു കാരണവും നരസിംഹസ്വാമിയുടെ സാന്നിധ്യമാണ്. ക്ഷേത്ര ചൈതന്യത്തില്‍ യാതൊരു വ്യത്യാസവും വരാതെ സംരക്ഷിക്കുന്നത് 'ബി' നിലവറ തന്നെയാണ്. ഈ അറക്കുള്ളില്‍ പത്മനാഭസ്വാമിയുടെ ശ്രീ ചക്രവും മറ്റ് അമൂല്യവസ്തുക്കളും ഉണ്ട്. ഇവക്ക് സ്ഥാനചലനം സംഭവിച്ചാല്‍ ദേവചൈതന്യം ക്ഷയിക്കും എന്നാണ് വിശ്വാസം.

ബി നിലവറയിലെ കോടിക്കണക്കിനു വരുന്ന നിധിയുടെ കാവല്‍ ഉഗ്രവിഷമുള്ള നാഗങ്ങളാണെന്ന് പറഞ്ഞുപോരുന്നു. നിലവറ തുറക്കുന്നയാള്‍ സര്‍പ്പദംശനമേറ്റ് മരിക്കും എന്നതാണ് വിശ്വാസവും. പണ്ട് കാലത്തുണ്ടായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ വേണ്ടി 'ബി' നിലവറ തുറക്കുകയും എന്നാല്‍ സര്‍പ്പക്കൂട്ടത്തിനെ കണ്ട് നിലവറ അടക്കുകയും ചെയ്തതായി കഥകളുണ്ട്. 'ബി' നിലവറക്ക് പുറത്തുള്ള സര്‍പ്പചിഹ്നം ആപത്തിന്റെ മുന്നറിയിപ്പാണ്. വിശ്വാസങ്ങളെ തള്ളി 'ബി' നിലവറ തുറക്കാന്‍ ശ്രമിച്ചാല്‍ അവര്‍ നരസിംഹ സ്വാമിയുടെ കോപത്തിനിരയാവും എന്ന് പണ്ഡിത ജ്യോതിഷികള്‍ പ്രവചിച്ചിട്ടുണ്ട്.

കാഞ്ഞിരോട്ട് യക്ഷിയമ്മ ഇപ്പോഴും 'ബി' നിലവറയില്‍ നരസിംഹമൂര്‍ത്തിയെ ഉപാസിച്ച് കഴിയുന്നുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ബി നിലവറ തുറന്നാല്‍ ഇത് യക്ഷിയമ്മയെ പ്രകോപിപ്പിക്കുകയും അത് നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും. നാഗബന്ധനമാണ് നിലവറയുടെ അത്ഭുതം. ശബ്ദ വീചികള്‍ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുക. അതിനായി പ്രത്യേകം തയ്യാറാക്കിയ നവസ്വരങ്ങള്‍ കൊണ്ടുള്ള രഹസ്യസൂത്രം. ഇതിനെയാണ് നാഗബന്ധനം എന്ന് പറയുന്നത്.

ഒരു വ്യക്തിയുടെ പ്രത്യേക രീതിയില്‍ ഉള്ള ശബ്ദം പൂട്ടിനകത്തേക്ക് ചെല്ലുമ്പോള്‍ അതില്‍ ഉള്ള ലോഹത്തകിട് പ്രത്യേക രീതിയില്‍ അടക്കുകയും തുറക്കുകയും ചെയ്യുന്നു. എന്നാല്‍ കൃത്യമായല്ല ശബ്ദമെങ്കിലും മറ്റൊരാളുടെ ശബ്ദമാണ് ലോഹത്തകിടിലൂടെ കടന്നു ചെല്ലുന്നതെങ്കിലും പൂട്ട് തുറക്കില്ല. കൂടാതെ നിധിക്ക് കാവല്‍ നില്‍ക്കുന്ന പാമ്പുകള്‍ ആക്രമിക്കുക കൂടി ചെയ്യും എന്നാണ് പരമ്പരാഗതമായി പിന്തുടരുന്ന അചഞ്ചലമായ വിശ്വാസം.
Join WhatsApp News
Anila Rajendran 2020-07-13 13:03:29
ഗൂഗിളിന്റെ മാർക്കറ്റ് ക്യാപ്പും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അസ്സറ്റും ഏകദേശം ഒരേ വാല്യൂ ആണ് 1 ട്രില്യൺ US ഡോളർ. ഗൂഗിളിന്റെ വാല്യൂ എന്നത് മാർക്കറ്റ് ക്യാപ്പ് അനുസരിച്ചുള്ള മൂല്യം ആണത്, ഗൂഗിൾ മുഴുവൻ തൂത്തുവാരി വിറ്റാൽ ഇത്രേം പണം കിട്ടണം എന്നില്ല. എന്നാൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കൈയ്യിൽ ഉള്ളത് വിറ്റാൽ കിട്ടുന്ന തുകയാണ്.. അതുകൊണ്ടു തന്നെ ഗൂഗിളിനേക്കാൾ വലുതാണ് പത്മനാഭ സ്വാമി ക്ഷേത്രം.. ഇനീം 2019 ലെ കണക്കു അനുസരിച്ചു ഗൂഗിൾ ലോകത്ത് ഒരു ലക്ഷത്തിനു മുകളിൽ ആളുകൾക്ക് നേരിട്ട് തൊഴിൽ കൊടുക്കുന്നു, നേരിട്ടല്ലാതെ അതിലും ഇരട്ടി ആളുകൾക്കും സ്ഥാപനങ്ങൾക്കും ബിസിനസ് നൽകുന്നു, അതായത് ഗൂഗിൾ സമ്പത്ത് വർധിപ്പിക്കുന്നു, സമൂഹത്തിൽ അതുമൂലം പുരോഗതി ഉണ്ടാകുന്നു.. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആകെ ജീവനക്കാരും കൊട്ടാരം കുടുംബ അംഗങ്ങളും കൂടി ഒരു ഇരുനൂറു പേര് തികച്ചും കാണും ..ഇവരാരും വാല്യൂ ജനറേറ്റ് ചെയ്യുന്നില്ല, എന്നീട്ടും സ്വർണ്ണത്തിന്റെ വില വർഷാ വര്ഷം കൂടുന്നത് കൊണ്ട് ക്ഷേത്രത്തിന്റെ സമ്പത്ത് വർധിക്കുന്നു.. സമൂഹത്തിനു തീരെ ഗുണം ഇല്ല എന്ന് പറയുന്നില്ല, ദേവസ്വം വക കിട്ടുന്ന ശമ്പളം നമ്മുടെ സമ്പത് വ്യവസ്ഥയിൽ ചിലവാക്കുന്ന ജീവനക്കാർ , ബാക്കി ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിച്ച് ബാങ്ക് മറ്റുള്ളവർക്ക് വായ്പ നൽകുന്നു, അങ്ങനെ ഉള്ള ഉപകാരങ്ങൾ ഉണ്ട് എങ്കിലും ഇതൊന്നും കൈയിൽ സൂക്ഷിക്കുന്ന സമ്പത്തിന്റെ നൂറിൽ ഒരംശം പോലും വാല്യൂ ജനറേറ്റ് ചെയ്യുന്നില്ല.. അംബാനിയേക്കാൾ വലിയ കോർപ്പറേറ്റ് ആകാനും നിരവധി ആളുകൾക്ക് തൊഴിൽ നൽകാനും കേരളം തന്നെ ദുബായ് പോലെ ആക്കാനും പറ്റുന്ന ഒരു സ്വത്തിന്റെ മുകളിൽ ഇരുന്നാണ് നമ്മൾ ഈ ദാരിദ്ര്യം ഒക്കെ അനുഭവിക്കുന്നത്. ഈ പണം എല്ലാം സർക്കാരിന് കൊടുക്കണം എന്നാരെങ്കിലും പറഞ്ഞാലും ഞാൻ എതിർക്കും, അത് കൊണ്ടും ഒരു പ്രയോജനവും ഇല്ല, പകരം ക്ഷേത്രം തന്നെ ഒരു കോർപ്പറേറ്റ് സ്ഥാപനം പോലെ പ്രവർത്തിക്കണം. തൊഴിൽ സൃഷ്ടിക്കണം. ലാഭം ഉണ്ടാക്കണം, വർഷ വര്ഷം സ്വർണ്ണത്തിനു കിട്ടുന്ന അപ്പ്രീസിയേഷൻ കൊണ്ടല്ല സമ്പത്ത് വർദ്ധിക്കേണ്ടത്, മൂല്യം വർധിപ്പിക്കുന്ന സേവനങ്ങളും ഉത്പന്നങ്ങളും നൽകികൊണ്ട് ആവണം.. നടക്കില്ല എന്നറിയാം എങ്കിലും വെറുതെ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ പള്ളികളിലെ ഒക്കെ സ്വത്തുക്കൾ മാത്രം മതി ഇന്ത്യക്കു ചൈനയേക്കാൾ മുന്നേറാൻ ..പക്ഷെ ആർകും ഉപകാരം ഇല്ലാതെ ചത്ത മുതൽ ആയി ഇരുന്നു പോകാൻ ആണ് ഈ സ്വത്തുക്കളുടെ ഒക്കെ വിധി ..
Josukuty 2020-07-15 02:09:03
കേരളത്തിലെ സർക്കാരുകളുടെ മുൻകാല പ്രവർത്തികളിൽ നിന്നും മനസിലാകുന്ന ഒരു പ്രധാന കാര്യമുണ്ട്. ഇത്ര മാത്രം സമ്പതു കയ്യിൽ കിട്ടിയാൽ നിമിഷ നേരംകൊണ്ട് കള്ള കണക്കുണ്ടാക്കി വിഴുങ്ങുന്ന സ്വഭാവം. എല്ലാ പാർട്ടിക്കും ഇത് ബാധകം. അതു കൊണ്ടു ഇപ്പോഴുള്ള സുപ്രീംകോടതി വിധിയാണ് നല്ലതു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക