തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിന്റെ അടുത്ത ഘട്ടം സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന് സൂചന.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിലേക്ക് അന്വേഷണം നീങ്ങിയതോടെ ഭരണ നേതൃത്വം സമ്മര്‍ദ്ദത്തിലാകുകയാണ്.
ശിവശങ്കറിനെതിരെ നിര്‍ണായക തെളിവുകള്‍ കസ്റ്റംസിന് ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് നടന്നേക്കുമെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നാം നമ്പര്‍ ഉദ്യോഗസ്ഥനായിരുന്ന എം ശിവശങ്കര്‍ അറസ്റ്റിലായാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വച്ച് മാറി നില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഭരണ നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്.
ശിവശങ്കര്‍ അറസ്റ്റിലായാല്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ തിരിയും. അത്തരമൊരു സാഹചര്യം പ്രതിപക്ഷവുംബിജെപിയുംമുതലെടുക്കാന്‍ ശ്രമിക്കും.
അതിനവസരമൊരുക്കാതെ മുഖ്യമന്ത്രി രാജിവച്ച് പകരം മുഖ്യമന്ത്രിയുമായിസര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാനായിരിക്കും സിപിഎം നീക്കം. അതിനായുള്ള ചര്‍ച്ചകളും സജീവമാണ്.
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനേക്കാള്‍ സിപിഎമ്മിനു തലവേദന പകരം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതാണ്.
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഇപ്പോഴും നിയമസഭയില്‍ അംഗമാണെങ്കിലും അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള തടസങ്ങള്‍ രണ്ടാണ് അദ്ദേഹത്തിന്റെ അനാരോഗ്യവും അത് വരുത്തിവയ്ക്കുന്ന വിമര്‍ശനങ്ങളും.
വകുപ്പുകളില്ലാതെയാണെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്താം എന്നാണ് ആലോചനയെങ്കിലും 94 കാരനായ വിഎസിന്റെ അനാരോഗ്യം പ്രശ്‌നമാണ്.
ആരോഗ്യ മന്ത്രി കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സിപിഎമ്മിലെ നേതൃത്വ സമവാക്യങ്ങള്‍ ശൈലജക്ക് ഗുണം ചെയ്യില്ല.
പിണറായിക്കും അതിനോട് താല്പര്യക്കുറവുണ്ട്. പിന്നത്തെ അവസരം മന്ത്രി ഇ പി ജയരാജനാണ്. നിലവിലെ സാധ്യതകള്‍ പ്രകാരം പിണറായി ഒഴിഞ്ഞാല്‍ അത് ജയരാജന്റെ സാധ്യത തെളിയിച്ചേക്കാം. എന്തായാലും തീവ്രവാദ ബന്ധം സംശയിക്കുന്ന സ്വര്‍ണകടത്തു കേസ് സംസ്ഥാന രാഷ്ട്രീയത്തെ തലകീഴായ് മറിക്കും എന്നുറപ്പാകുകയാണ്.