Image

ഊര്‍മിള: രാമായണ പഠനങ്ങളിൽ മറന്നുകളഞ്ഞ കഥാപാത്രം (രാമായണ ചിന്തകൾ-15-ശ്രീദേവി പട്ടാമ്പി)

Published on 29 July, 2020
ഊര്‍മിള: രാമായണ പഠനങ്ങളിൽ  മറന്നുകളഞ്ഞ കഥാപാത്രം (രാമായണ ചിന്തകൾ-15-ശ്രീദേവി പട്ടാമ്പി)

പഞ്ഞ മാസം,കള്ളക്കർക്കിടകം എന്നൊക്കെ മാറി പുണ്യമാസം,പുണ്യ രാമായണമാസം എന്നൊക്കെ കർക്കിടകം അറിയാൻ തുടങ്ങിയിട്ട് ഏറെയായില്ല.
എന്നാൽ ഓരോ വർഷം കഴിയുന്തോറും വായിച്ച് വായിച്ച് രാമായണം വികലമാക്കപ്പെടുകയല്ലേ ചെയ്യുന്നത്.പുരുഷോത്തമനായ രാമന്റെ ധർമ്മത്തിനുവേണ്ടി മാത്രമുള്ള ജീവിതത്തിനെ ലൗകിക ലോകത്തിലെ പരാധീനതകളിലേയ്ക്ക് വലിച്ചിഴച്ച് ഇഴകീറി വിചാരണ ചെയ്ത് വായിച്ച് വായിച്ച് വികൃതമാക്കിക്കഴിഞ്ഞു.

ഏറെയൊന്നും അറിഞ്ഞിട്ടില്ലാത്ത രാമായണത്തിൽ മാതൃകയാക്കേണ്ട വ്യക്തിത്വങ്ങൾ ഏറെയാണ്.രാമന്റേയൂം സീതയുടേയും കഥയാണ് രാമായണം.സീതയെ മാതൃകയാക്കാൻ പല സ്ത്രീകൾക്കും കഴിഞ്ഞെന്ന് വരാം. എന്നാൽ അത്രയേറെ ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ പോയ ഊർമ്മിളയെയാണ് സീതയെക്കാൾ എനിയ്ക്കേറെ ഇഷ്ടപ്പെട്ട രാമായണ കഥാപാത്രം.

ഇന്ന് വരെയുള്ള രാമായണ  പഠനങ്ങളിൽ  നാം മറന്നുകളഞ്ഞ കഥാപാത്രം കൂടിയാണ്  ഊര്‍മിള..
എത്രവായിച്ചാലും പുതിയപുതിയ മാനങ്ങള്‍ നല്‍കുന്ന സാഹിത്യകൃതിയായ രാമായണത്തിൽ ധര്‍മ്മാധര്‍മ്മങ്ങളും കഥാപാത്രങ്ങളുടെ സംപൂര്‍ണതകൊണ്ടും നമ്മെ ആദി കവി വിസ്‌മയം കൊള്ളിച്ച് കൊണ്ടേയിരിയ്ക്കുന്നു.  പക്ഷെ, പല ആവര്‍ത്തി വായിച്ചിട്ടും നിരവധി സംശയങ്ങളും ബാക്കി നില്‍ക്കുന്നു. പരിഹാരം കാണാനാവാത്ത അനവധി സംശയങ്ങളെ ബാക്കി വച്ച്‌ രാമായണകാരന്‍ വായനക്കാരനെ ഒന്നാകെ ആശയകുഴപ്പത്തിലേയ്ക്ക് തള്ളിവിടൂന്നു. നീതി കിട്ടാതെ പോയ അനവധിയായ സ്‌ത്രീ കഥാപാത്രങ്ങള്‍ ഇന്നും മനസ്സില്‍ ഒരു നോവായി ശേഷിക്കുന്നു. അവരില്‍ ഏറെ  പ്രധാന്യമർഹിയ്ക്കുന്ന കഥാപാത്രം ഊര്‍മ്മിള തന്നെയാണ്.. കേന്ദ്ര കഥാപാത്രങ്ങളായ രാമനും സീതയും കൂടെ ലക്ഷ്‌മണനും അവരുടെ ജീവിതയാത്രയില്‍ ഉടനീളം നേരിടേണ്ടിവന്ന ദുരന്തങ്ങളും പ്രശ്‌നങ്ങളും കൊണ്ട്‌ ശ്രദ്ധേയമാകുമ്പോഴും നാമാരും ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ സ്‌ത്രീ കഥാപാത്രമാണ്‌ ഊര്‍മ്മിള . 

മിഥിലപുരിയിലെ സന്യാസതുല്യനായ ജനകമാഹാരാജാവിന്റെ നാല്‌ പുത്രിമാരില്‍ ഇളയവള്‍. വാസ്‌തവത്തില്‍ ജനകമാഹാരാജാവിനു ജനിച്ച ഒരേ ഒരു മകളല്ലേ ഊർമ്മിള. അവിടെയൊക്കെ സീതയുടെ ഏറ്റവും ഇളയ സഹോദരി ഊര്‍മ്മിള എന്നല്ലാതെ ജനകമാഹാരാജാവിന്റെ ഏകമകള്‍ ഊര്‍മ്മിള എന്ന്‌ ആരും പറഞ്ഞില്ല.. അത്‌ ജനകമാഹാരാജാവിന്റെ മഹാമനസ്‌കത ഉയർത്തിക്കാട്ടാനായി കവി ഉപയോഗിച്ചു.അത് തന്നെയാകാം നാല്‌ പുത്രിമാരെയും ഒരേ കൊട്ടാരത്തിലേക്ക്‌ വിവാഹം ചെയ്‌തു കൊടുത്തതും ഒരുപക്ഷെ അവര്‍ ജീവിതകാലം മുഴുവനും പിരിയാതെ കഴിയട്ടെ എന്ന ആഗ്രഹം കൊണ്ട് കൂടിയാവാം. സീതാ രാമന്മാരുടെ വിവാഹം ആഘോഷപൂര്‍വ്വം നടന്നു. മറ്റു പെണ്‍മക്കളെയും അതെ കൊട്ടാരത്തിലേക്ക്‌ തന്നെ വിവാഹം ചെയ്‌തയച്ചു ജനകന്‍. അയോധ്യയില്‍ രാമനെ കാത്തിരുന്നത്‌ ദുരന്തങ്ങള്‍ ആയിരുന്നു. 

അന്തപ്പുരം ആശങ്കകളാല്‍ നീറി നിന്നു. അച്ഛന്റെ ആജ്ഞ അനുസരിക്കാന്‍ സര്‍വാത്‌മനാ സന്നദ്ധനായ രാമന്‍. ആകെ തകര്‍ന്നു കരയുന്ന പിതാവിനെ യാതൊരു പതർച്ചയുമില്ലാതെ  ആശ്വസിപ്പിക്കുന്ന രാമൻ ഉദാത്തനാവുന്നു. അഭിഷേകം മുടങ്ങിയിട്ടും അധികാരം നഷ്‌ടപ്പെട്ടിട്ടും കുലുങ്ങാത്ത രാമന്‍ അമ്മമാരോട്‌ യാത്രാനുമാതിക്കായി അന്തപ്പുരത്തില്‍ എത്തുന്നു.

എന്നാൽ  അവിടെ ഏതൊരു സാധാരണ സ്ത്രീയെ പോലെയും സീത അനുയാത്രക്ക്‌ നിര്‍ബന്ധം പിടിക്കുന്നതാണ് നാം കാണുന്നത്. സഹോദര സ്നേഹം തലയ്ക്ക് പിടിച്ച ലക്ഷ്മണൻ രാമന്റെ സഹായത്തിനു കൂടെ പോകാന്‍  ഒരുങ്ങുന്നു. ലക്ഷ്‌മണനും അമ്മമാരുടെ അനുഗ്രഹം തേടുന്നു. യാത്രാദുരിതങ്ങളെ  കുറിച്ച്‌ ബോധ്യപ്പെടുത്താൻ രാമൻ പറയുമ്പോള്‍ സീത ആവര്‍ത്തിച്ചു പറയുന്നുണ്ട്‌... രാമന്‍ കൂടെ ഉണ്ടെങ്കില്‍ കല്ലും മുള്ളും കാടും മലയും ഒന്നും അവരെ വിഷമിപ്പിക്കില്ലെന്ന്, ഭര്‍ത്താവിന്റെ പാദങ്ങളില്‍ ആണ്‌ ഭാര്യയുടെ സുഖം. സീത വാദമുഖങ്ങളാല്‍ രാമന്റെ തീരുമാനം മാറ്റുന്നു. ലക്ഷ്‌മണനോട്‌ അമ്മ പറയുകയാണ്‌... രാമനെ ദശരഥനായി കാണണം .. സീതയെ അമ്മയായി കാണണം കാടിനെ അയോധ്യ ആയി കാണണം. അങ്ങിനെ രാമനെയും സീതയേയും ശുശ്രൂഷിച്ചും രക്ഷിച്ചും കൂടെ കഴിയണം. 

ഈ സമയത്ത്‌ ഊര്‍മ്മിള കാത്തുനില്‍ക്കുന്നുണ്ട്‌ തന്നെ കൂടി കൊണ്ടുപോകുമെന്നും അങ്ങനെ കാട്ടില്‍ ആണെങ്കിലും ഭര്‍ത്താവിന്റെ സാമീപ്യം അനുഭവിക്കാം എന്നും ഉള്ള പ്രതീക്ഷയോടെ. ഊര്‍മ്മിള ലക്ഷ്‌മണനോട്‌ ചോദിച്ചു കൂടെ വരട്ടെ എന്ന്‌.. ലക്ഷ്‌മണന്‍ പറഞ്ഞത്‌ എന്താണെന്നോ..? കാട്ടില്‍ രാമനെയും സീതയേയും സംരക്ഷിക്കന്‍ ഞാനുണ്ട്‌ .ഇവിടെ ഈ കൊട്ടാരത്തില്‍ പിതാവിനെയും അമ്മമാരെയും ശുശ്രൂഷിക്കാന്‍ ഊര്‍മ്മിള തന്നെ വേണം കൊട്ടാരത്തില്‍ .ഈ സന്ദർഭത്തിൽ സീതയെ പോലെ ഒരു സാധാരണ പെണ്ണാവുകയല്ല ഊര്‍മ്മിള,അവൾ വാശിപിടിച്ചില്ല. ഭര്‍ത്താവിന്റെ ഒപ്പം പോകണമെന്ന്‌ നിര്‍ബന്‌ധിച്ചില്ല.. യാത്രാവേളയില്‍ ലക്ഷ്‌മണന്‍ ഊര്‍മ്മിളയോട്‌ ഒന്നേ ആവശ്യപ്പെട്ടുള്ളു... കരയരുത്‌.... അത്‌ ഊര്‍മ്മിള പാലിച്ചു. 

കരുത്തുറ്റ മനസ്സിന്റെ ഉടമ എന്നതിനേക്കാള്‍ ഭര്‍ത്താവിന്റെ വാക്കിനു വില കല്‍പ്പിക്കുന്ന ഒരു ഭാര്യയായി മാറുന്നു അവര്‍. കുട്ടിക്കാലത്ത്‌ നടന്ന ഒരു സംഭവം കൂടി ഊർമ്മിളയുടെ കരുത്ത് കാണിയ്ക്കാൻ പറയാമെന്ന് തോന്നുന്നു.കുട്ടികള്‍ കളിക്കുകയായിരുന്നു. അപ്പോള്‍ പന്ത്‌ കൊട്ടാരത്തിലെ പത്തായത്തിനു പി ന്നില്‍ വീണുപോയി ആയിരക്കണക്കിന്‌ പറ നെല്ല്‌ സൂക്ഷിക്കുന്ന പത്തായമാണ്‌. കുട്ടികള്‍ വിഷമിച്ചു അതുകണ്ട ഊര്‍മ്മിള ഒറ്റയ്‌ക്ക്‌ പത്തായം നീക്കി പന്ത്‌ പുറത്തു എടുത്തുവെന്നാണ്‌ കഥ അത്രയ്‌ക്ക്‌ കരുത്തുറ്റ കഥാപാത്രമാണ്‌ ഊര്‍മ്മിള!. വനവാസക്കാലം പതിനാലു കൊല്ലമാണ്‌. ആ കാലമെല്ലാം ഒരു തുള്ളി കണ്ണുനീര്‍ പോലും ചൊരിയാതെ ഊര്‍മ്മിള അമ്മമാരെയും ശുശ്രൂഷിച്ചു കൊട്ടാരത്തിൽ കഴിഞ്ഞു. ഒരിക്കല്‍ നിദ്രാദേവി ലക്ഷ്‌മണനെ സന്ദര്‍ശിച്ചു. വനവാസക്കാലത്ത്‌ ഒരിക്കല്‍ പോലും ലക്ഷ്‌മണന്‍ ഉറങ്ങിയിട്ടില്ല. ആ സമയത്താണ്‌ നിദ്രാദേവിയുടെ വരവ്‌ ലക്ഷ്‌മണനോട്‌ എന്തെങ്കിലും വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ലക്ഷ്‌മണന്‍ പറഞ്ഞു കൊട്ടാരത്തില്‍ ഊര്‍മ്മിള ഉണ്ട്‌ അവള്‍ക്കു വരം കൊടുക്കാന്‍. ദേവി നേരെ കൊട്ടാരത്തില്‍ ചെന്ന്‌ ഊര്‍മ്മിളയെ കണ്ടു കാര്യം പറഞ്ഞു. ഊര്‍മ്മിള ആവശ്യപ്പെട്ടത്‌, വനവാസക്കാലത്ത്‌ ലക്ഷ്‌മണന്‍ ഊര്‍മ്മിളയെ ഓര്‍ക്കാതെ ഇരിക്കണം അല്ലാത്ത പക്ഷം സീതയേയും രാമനെയും ശുശ്രൂഷിക്കുന്നതില്‍ വീഴ്‌ച്ചവരുമെന്ന്‌!

. സ്വന്തം ഭര്‍ത്താവ്‌ ഭാര്യയെ ഓര്‍ക്കാതിരിക്കാന്‍ വരം ചോദിക്കുക!. അതും ജ്യേഷ്‌ഠനെയും ജ്യേഷ്‌ഠ പത്‌നിയേയും സംരക്ഷിക്കാന്‍!. ഇവിടെ രാമായണകഥയിലെ ഊര്‍മ്മിളയെന്ന കഥാപാത്രം ലൗകിക ജീവിതത്തിലെ സ്വാർത്ഥത വെടിഞ്ഞ് അസാധാരണ വലുപ്പമാര്‍ജിക്കുന്നത് നമുക്ക് കാണാം. വനവാസം കഴിഞ്ഞു തിരിച്ചെത്തിയ രാമനും സീതയും ലക്ഷ്മണനൂം കുറച്ചുകാലം സന്തോഷത്തോടെ കഴിഞ്ഞു. വീണ്ടും ഗതികേട്‌ അവരെ പിടികൂടി. ഗര്‍ഭിണിയായ സീത സംശയത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടുന്നു. രാമന്‍ സന്യാസിയെപ്പോലെ ജീവിക്കുന്നു. ആ സമയത്തും ഒരു ദാസനെ പോലെ കാല്‍ച്ചുവട്ടില്‍ തന്നെയായിരുന്നു ലക്ഷ്‌മണന്‍. അവിടെയും മാറ്റി നിര്‍ത്തപ്പെട്ടത്‌ ഊര്‍മ്മിളയെ ആണ്‌. അവര്‍ക്ക്‌ രണ്ടു മക്കള്‍ ഉണ്ടായി അങ്കതനും ധര്‍മ്മകേതുവും. കൊട്ടാരത്തിനുള്ളില്‍ ഏകയായി ജീവിച്ച്‌, സങ്കടങ്ങളെ നെഞ്ചിലൊതുക്കി ജീവിച്ച അസാമാന്യ കഥാപാത്രമായി മാറിയ ഊര്‍മ്മിള..ഇനി ഊർമ്മിളയുടെ മഹത്വം വ്യക്തമാക്കുന്ന ഒരു സന്ദർഭം കൂടി പറയാം.പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം രാമ ലക്ഷ്മണന്മാർ സീതാദേവിയോടു കൂടെ തിരിച്ചെത്തിയപ്പോൾ അയോദ്ധ്യാ നിവസികൾ എല്ലാവരും അവരെ കാണുവാൻ കൊതിച്ച് ഓടിയെത്തി.

എന്നാൽ ഊർമ്മിളയെ മാത്രം കണ്ടില്ല. ലക്ഷ്മണൻ തന്റെ പത്നിയെ തേടി ചെന്നപ്പോൾ ഊർമ്മിള അടുക്കളയിൽ എല്ലാവർക്കും ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു.
തന്റെ പതിയെ കണ്ടീട്ടും പ്രത്യേകിച്ച് ഒരു ഭാവഭേദവും ഊർമ്മിളയിൽ കണ്ടില്യ.   പതിയുടെ പാദങ്ങളിൽ നമിച്ച് തന്റെ ജോലി തുടർന്നു.
വനവാസത്തിനു കൂടെ കൂട്ടാഞ്ഞതിൽ ഉള്ള പരിഭവമോ അതോ ഇത്രയും കാലം പിരിഞ്ഞിരുന്നപ്പോൾ ഉണ്ടായ വിരക്തിയോ എന്നോർത്ത് ലക്ഷ്മണൻ അസ്വസ്ഥനായി.എന്നാൽ ഊർമ്മിള തന്റെ കടമകൾക്കാണ് മുൻതൂക്കം നൽകിയത്.
അന്ന് രാത്രിയിൽ തന്നെ ലക്ഷ്മണൻ നോക്കുമ്പോൾ രാമൻ ഊർമ്മിളയുടെ അന്തപുരത്തിലേക്ക് പോകുന്നത് കണ്ടു. മര്യാദാപുരുഷോത്തമനായ ജേഷ്ഠൻ തന്നെയോ ഇത് എന്ന് ലക്ഷ്മണൻ സംശയിച്ചു.

രാമനറിയാതെ പുറകെ ചെന്നു നോക്കുമ്പോൾ ശ്രീരാമ ദേവൻ ഉറങ്ങിക്കിടക്കുന്ന ഊർമ്മിളയുടെ പാദങ്ങൾ തൊട്ടു ശിരസ്സിൽ വയ്ക്കുന്നു.
ആ കരസ്പർശം ഏറ്റപ്പോൾ ദേവി ഞെട്ടി എഴുന്നേറ്റു.   രാമദേവനെ കണ്ടു അതിശയത്തോടെ ചോദിച്ചു.
" രമാദേവാ അങ്ങ് എന്താണ് ഈ ചെയ്തത്? എല്ലാവരാലും പൂജിക്കപ്പെടുന്ന മഹാപ്രഭു എന്റെ കാൽ തൊട്ടു വന്ദിക്കുന്നോ? "
രാമൻ പറഞ്ഞു.

"ദേവി സ്ഥാനം കൊണ്ട് എന്റെ അനുജത്തിയണെങ്കിലും ആ ത്യാഗത്തിനു മുൻപിൽ ഞാൻ കേവലം ശിശുവാണ്.
ഈ പാദത്തിൽ നമിക്കാൻ മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ.   ഭവതിയുടെ ത്യാഗം ഒന്ന് കൊണ്ട് മാത്രമാണ് എന്റെ കർമ്മങ്ങൾ കൃത്യമായി ചെയ്തു തീർക്കാനായത്.
ദേവിയും സീതയെപ്പോലെ പതിയുടെ കൂടെ വരുവാൻ ഒരുങ്ങിയിരുന്നുവെങ്കിൽ ലക്ഷമണന് ഇത്ര നന്നായി എന്നെ പരിപാലിക്കാൻ കഴിയില്ലായിരുന്നു.
മാത്രമല്ല ദേവി ഇവിടെ ഉള്ളതുകൊണ്ട് മാതാവ്‌ കൌസല്യയെ വേണ്ടപോലെ ശുശ്രൂഷിച്ചു കൊള്ളും എന്ന സമാധാനവും എനിക്ക് ഉണ്ടായി.

ഏതു കർമ്മവും കൃത്യനിഷ്ടയോടും സമാധാനത്തോടും നിർവ്വഹിക്കുവാൻ ആദ്യം ഗൃഹത്തിൽ സമാധാനം വേണം.
എല്ലാം മനസ്സിലാക്കി വേണ്ടത് പോലെ ഗൃഹം പരിപാലിക്കാൻ ഉത്തമയായ ഗൃഹസ്ഥക്കു മാത്രമേ സാധിക്കുകയുള്ളൂ.
ഇതുകൊണ്ടെല്ലാമാണ്‌ ഞാൻ ദേവിയെ നമിച്ചത്. പകല സമയത്തായാൽ ലക്ഷ്മണനും ദേവിയും ഇതിനു അനുവദിക്കില്ല എന്നറിയാവുന്നത്കൊണ്ടാണ് ഞാൻ ഈ രാത്രിയിൽ വന്നത്. "
ഇതെല്ലാം കേട്ട ഊർമ്മിള പറഞ്ഞു.
" ശ്രീരാമചന്ദ്ര പ്രഭോ! അങ്ങയുടെ അനുഗ്രഹത്താൽ ഒന്നുകൊണ്ടു മാത്രമാണ് എനിക്കിതെല്ലാം സാദ്ധ്യമായത്.  
വനവാസത്തിനു പോകുമ്പോൾ അങ്ങയോടുള്ള അതിരറ്റ ഭക്തി മൂലം എന്റെ പതി കൂടെ പോരുവാൻ തീരുമാനിച്ചപ്പോൾ എന്റെ വിരഹ ദുഖത്തെ പറ്റി അദ്ദേഹം ഒട്ടും തന്നെ ചിന്തിച്ചില്ല.   എന്നാൽ ദേവാ ആ സമയത്തും അങ്ങ് എന്റെ അടുത്ത് എത്തി എന്നെ സമാധാനിപ്പിച്ചു.

അപ്പോൾ ഞാൻ അങ്ങയോടു ഒരു വരം ആവശ്യപ്പെട്ടതങ്ങ് ഓർക്കുന്നുവോ?  ഒരു നിമിഷം പോലും എന്റെ പതിയെ പിരിഞ്ഞിരിക്കുന്നു എന്ന വിഷമം എനിക്കുണ്ടാവരുത്.
സാദാ പതിയോടു കൂടി സന്തോഷത്തോടെ ഇരിക്കുന്ന അനുഭവത്തെ എനിക്ക് വരമായി തരണം എന്ന്.   അങ്ങ് തന്ന ആ വരമാണ് എന്നെ സർവ്വ കർമ്മങ്ങളും ച്യുതിയില്ലാതെ അനുഷ്ടിക്കാൻ പ്രപ്തയാക്കിയത്.

" പതിയോടു കൂടി ആനന്ദത്തോടെ ഇരിക്കുന്ന പതിവൃതയായ പത്നിക്കു മാത്രമേ നല്ല ഗൃഹസ്ഥയാവാൻ കഴിയൂ. "
ഇതെല്ലാം കേട്ട് നിന്ന ലക്ഷ്മണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അണു കുടുംബങ്ങളിലേക്ക് ഒതുങ്ങുന്ന ഇന്നത്തെ തലമുറ അത്യാവശ്യം വായിക്കേണ്ട ഒരു കഥ ആണ് ഇത് സഹോദരങ്ങളുടെ ഇടയിൽ മാത്സര്യം വരുന്ന ഈ കലിയുഗത്തിൽ വളരെ പ്രസക്തമാണ് ഊർമ്മിള എന്ന കരുത്തയും ത്യാഗിയുമായ കഥാപാത്രം.
Join WhatsApp News
Gopindranath 2023-08-01 09:50:06
മഹനീയ മഹത്തി ഉർമിലാ ദേവിയെ രാമായണത്തിലെ മഹാ കഥാപാത്രമായി ആരാധിക്കുന്നു പാദങ്ങളിൽ നമിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക