ഇനിയും നരജന്മ മുണ്ടെന്നാ ലീശ്വരാ
ഇതുപോലൊരാത്മീയ ജന്മം തരൂ!
ഇതിലും മഹോന്നതമായെന്തു നേടുവാൻ
ഈ ഹൃസ്വമാം ലോക ജീവിതത്തിൽ!
കേമമാകും മർത്ത്യ ജന്മമെടുത്തതു
കേവലജന്മമായ് മാറ്റുന്നവൻ,
ഊണുമുറക്കവും മാത്രമായ് ജീവിതം
ഊഴിയിൽ പോക്കുകിലെന്തു ഫലം?
എത്രയോ ജന്മ മെടുത്ത പിന്നീടല്ലോ
ഏറ്റം മഹിതമീ ജന്മം നേടി?
ആരറിയുന്നിതിൻ മൂല്യമെല്ലാം സ്വയം
ആർജ്ജിച്ചതെന്നഭിമാനിയ്ക്കൊലാ!
തൃപ്പാദ താരിൽ ലയിയ്ക്കുന്നതുത്തമം
തത്തുല്യമില്ലൊന്നും നാമറിവൂ!
ആത്മീയ മുത്തമ സിദ്ധൗഷധം, സദാ
ആത്മാവിനേറ്റം പ്രിയങ്കരവും!
ഉത്തുംഗ ഭക്തിയും ശ്രദ്ധയും തുല്യമായ്
ഉണ്ടെങ്കിലാഭാഗ്യമെത്ര ധന്യം!
ആത്മ ചൈതന്യം നിറഞ്ഞു തുളുമ്പുമ്പോൾ
ആത്മ സൗന്ദര്യമെന്നോതുന്നു നാം!
ക്ഷണികമാണീലോക ജീവിത മെന്നു നാം
ക്ഷണ നേരം ചിന്തിച്ചാൽ ബോദ്ധ്യമാകും!
ചിന്തിപ്പ തില്ലാരുമിത്ര സുസൂക്ഷ്മമാ-
യെന്തു ചെയ്യാം നമ്മൾ നിസ്സഹായർ!
സന്തതം സൗഹൃദ ബന്ധം പുലർത്തുന്ന
ചിന്ത നാമുള്ളിൽ വളർത്തിടേണം!
അന്ത്യത്തിൽ കൊണ്ടുപോയീടുവാനാവതോ
പുണ്യ പാപത്തിൻ ചുമടു മാത്രം!