Image

നല്ലതുപറയാനും ചെയ്യാനും രാമായണം (രാമായണ ചിന്തകൾ -20: അനിൽ പെണ്ണുക്കര)

Published on 03 August, 2020
 നല്ലതുപറയാനും ചെയ്യാനും രാമായണം (രാമായണ ചിന്തകൾ -20: അനിൽ പെണ്ണുക്കര)
വാക്കിനോളം ശക്തിയുള്ള മറ്റൊന്ന് ഇന്ന് ലോകത്തില്ല .ലോകത്തിന്റെ സർവ സന്തോഷങ്ങൾക്കും,ദുഃഖത്തിനും വാക്കുകൾ തന്നെയാണ് ഹേതു . വാക്കിനു വലിയ ശക്തിയുണ്ടെന്ന്  തെളിയിക്കുകയാണ് രാമായണം .

മാരീചൻ പൊന്മാനായിവന്ന് സീതാഹൃദയം കവരുന്നത് രാമായണത്തിന്റെ  വഴിത്തിരുവാണ്.രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തങ്ങളിൽ ഒന്ന് .  മോഹങ്ങൾ പിടിതരാത്ത മാൻ കണക്കെ നമുക്ക് മുന്നിൽ എന്നും പാഞ്ഞുകൊണ്ടിരിക്കും എന്ന് നമ്മെ ആ ഒറ്റ സംഭവം ഓർമ്മിപ്പിക്കുന്നു .മോഹത്തിന്  പിന്നാലെപായുന്ന ഏതുസീതയും രാമനും അതിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന ഏതുലക്ഷ്മണനും ദുരിതത്തിൽ പെടുകയേ ഉള്ളൂ എത്ര മനോഹരമായിട്ടാണ് രത്‌നാകരൻ എന്ന വാല്മീകി പറഞ്ഞുവയ്ക്കുന്നത് .
മനുഷ്യൻ മോഹങ്ങളുടെ പിടിയിൽപ്പെട്ടതാണ് , അവയെ എയ്തു പിടിക്കാൻ ശ്രമിക്കുന്നതാണ് വർത്തമാനകാലത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണം  ഈ ആശ ഏതെല്ലാം തരത്തിലാണ് നമ്മേ കൊണ്ടികളിൽ ചാടിക്കുന്നത്. പത്തു കിട്ടുമ്പോൾ നൂറു വേണമെന്ന് തോന്നുന്നത് ഈ മോഹമല്ലേ .ഇവിടെ സീതയുടെ വരവിട്ട വാക്കും വരവിട്ട നീക്കവുമാണ് രാമായണത്തിൽ രാമാനയത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്നത്.

സീതയുടെ ദുഷിച്ച വാക്കുകൾ സൗമിത്രിയുടെ ഉള്ളം കുത്തിയിളക്കുമ്പോൾ സീതയെ കാത്തുകൊള്ളാൻ പ്രാർത്ഥിച്ച് ലക്ഷ്മണരേഖ വരച്ച് അദ്ദേഹം രാമനെത്തേടി പോകുന്നു. സീതയുടെ വരവിട്ടവാക്കും വരവിട്ട പോക്കും പിന്നീട് അനർത്ഥമാകുകയാണല്ലോ .

ഇന്ദ്രത്വം വരമായി ആവശ്യപ്പെടുന്ന കുംഭകർണ്ണന്റെ നാവു പിഴയും വാക്കിന്റെ മൂല്യവും അർത്ഥവും ഗൗരവവും കാട്ടിത്തരുന്ന ഉദാഹരണമാണ്.
"വാരിധി തന്നിൽ തിരമാലകളെന്ന പോലെ ഭാരതീ പദാവലി തോന്നുമാറ കണം" എന്നാണ് എഴുത്തച്ഛനും പ്രാർത്ഥിക്കുന്നത്. "നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം" എന്ന് പ്രാർത്ഥിക്കുന്നതും വാക്കിന്റെകരുത്ത് വെളിവാക്കുന്നു. നല്ലതുപറയാനും ചെയ്യാനും രാമായണം നമ്മോട് ആവശ്യപ്പെടുന്നു.
നല്ല വാക്കുകൾ മുഴങ്ങട്ടെ
നല്ല ചിന്തകൾ  ഉണ്ടാകട്ടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക