ടാമ്പാ, ഫ്ലോറിഡ: പരിചിത്രരും അപരിചിതരും ഒരു പോലെ കണ്ണീർ വാർത്ത ദുരന്തം ഏറ്റുവാങ്ങിയ ദിഖപുത്രിക്ക് വിട. ഇരുപത്തേഴു വയസിൽ പല ജന്മങ്ങളിലെ വേദന ഒരുമിച്ച് സഹിച്ച മെറിൻ ജോയിക്ക് ടാമ്പയിലെ തൃഹൃദയ ക്നാനായ ചർച്ചിലും തുടർന്ന് ഹില്സിലെസ്ബോറോ സെമിത്തേരിയിലും ബന്ധുമിത്രാദികൾ അന്ത്യപ്രണാമമർപ്പിച്ചു.
എല്ലാ വിടപറയലൂം ദുഖകരം. പക്ഷെ ഇത്തരം വേർപെടലുകൾ എല്ലാവരുടെയും ഹൃദയത്തെ മുറിപ്പെടുത്തുന്നു. അതിനു ശമനമില്ല. മെറിൻ വിടപറഞ്ഞാലും ആ ഓർമ്മകൾ എന്നും സജീവമായി നില്കും.
ചെറിയ കാലത്തിനുള്ളിൽ വലിയ ദുഃഖങ്ങൾ ഏറ്റുവാങ്ങി പറന്നു പോയ വെള്ളരിപ്രാവിന് ആദരാഞ്ജലി അർപ്പിക്കാൻ കോവിഡ് ഭീതി മറന്നും നിരവധി പേരെത്തി. ക്നാനായ വോയിസ് ടിവിയിലും ലൈവ് സ്ട്രീമിലും പതിനായിരങ്ങളും അന്ത്യരംഗങ്ങൾക്കു സാക്ഷിയായി. മെറിന്റെ മാതാപിതാക്കളും സഹോദരിയും രണ്ട് വയസുള്ള പുത്രിയും ബന്ധുക്കളും നാട്ടിൽ ഊരാളിൽ ഭവനത്തിൽ ഒത്തു ചേർന്ന് പ്രിയപ്പെട്ട മെറിന് അന്ത്യയാത്ര പറഞ്ഞു. വലിയ പ്രതീക്ഷകളോടെ അമേരിക്കയിലെത്തി മഹാദുഃഖങ്ങൾ ഏറ്റുവാങ്ങിയ പ്രിയപ്പെട്ടവളുടെ ഓർമയിൽ കണ്ണീരും തേങ്ങലുമുയർന്നു
പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് ആദോപ്പള്ളി, ഫാ. ബീൻസ് ചേത്തലിൽ എന്നിവരായിരുന്നു കാർമ്മികർ . പുരോഹിതരും കന്യാസ്ത്രീകളുമടങ്ങിയ വലിയൊരു സംഗം ചടങ്ങിനെത്തി.
സംസ്കാരത്തിന് ശേഷം ക്നാനായ സെന്ററിൽ ശുശ്രുഷകളും സ്‌നേഹവിരുന്നും ഉണ്ടായി
ക്നാനായ കാത്തലിക്ക് അസോസിയേഷൻ ഭാരവാഹികൾ, സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോമാ ഫ്ലോറിഡ റീജിയണു വേണ്ടിയും മറ്റു സംഘടനകൾക്ക് വേണ്ടിയും റീത്ത് സമർപ്പിച്ചു.
സംഘടനാ നേതാക്കളായ ഷാജു ഔസെഫ്, ബിഷൻ ജോസഫ്, നഴ്‌സസ് അസോസിയേഷൻ നേതാക്കളായ ഡോ. ആഗ്നസ് തേറാടി, ഡോ. ബോബി വർഗീസ്, ഫോമാ നേതാക്കളായ ടി. ഉണ്ണികൃഷ്ണൻ, സുനിൽ വർഗീസ്, ഐ .ഓ.സി നേതാവ് സജി കരിമ്പന്നൂർ, തുടങ്ങിയവർ പങ്കെടുത്തവരിൽ ഉൾപ്പെടും