തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ മുന്നണികൾക്കുള്ളിൽ ധാരണ. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേയ്ക്ക് അദ്ദേഹത്തിന്റെ മകൻകൂടിയായ എംവി ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കാനാണ് ഇടതുപക്ഷത്ത് ധാരണ.
ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ജനതാദൾ മുന്നോട്ടുവച്ചിട്ടുണ്ട്. യുഡിഎഫിൽ കർഷക കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കല്പകവാടിയെ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം.
ഇടതുപക്ഷത്തിന് വൻ ഭൂരിപക്ഷമാണ് നിയമസഭയിലുള്ളതെന്നതിനാൽ ഇടതു സ്ഥാനാർത്ഥിയുടെ വിജയം അനായാസമാണ്. എങ്കിലും നയതന്ത്ര സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രതിപക്ഷം ഭരണകക്ഷിക്കെതിരെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
കേരളാ കോൺഗ്രസിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്ന് ആദ്യം തീരുമാനിച്ച കോൺഗ്രസ് പിന്നീട് ഭരണകക്ഷിയെ ഏകപക്ഷീയമായി വിജയിപ്പിക്കുന്നതിലെ അപകടം തിരിച്ചറിയുകയായിരുന്നു.