Image

ശ്രീമദ് വാല്മീകി രാമായണം സംഗ്രഹം: (ദുർഗ മനോജ്)

ദുർഗ മനോജ് Published on 08 August, 2020
ശ്രീമദ് വാല്മീകി രാമായണം  സംഗ്രഹം: (ദുർഗ മനോജ്)

ഇരുപത്തിനാലാം ദിനം
യുദ്ധകാണ്ഡം: നാൽപ്പത്തിമൂന്നാം സർഗം മുതൽ അറുപത്തിയഞ്ചാം സർഗം വരെ.

യുദ്ധമാരംഭിച്ചതോടെ വാനരന്മാർക്കു കടുത്ത കോപം വന്നു. അവർ പോരു തുടങ്ങി . അതു പോലെ തന്നെ അരക്കന്മാരും പത്തുദിക്കും മുഴക്കിക്കൊണ്ടു പാഞ്ഞടുത്തു. അങ്ഗദനോട് രാവണപുത്രൻ ഇന്ദ്രജിത്ത്, മുക്കണ്ണനോട് യമൻ എന്ന പോലെ പോരുതി. പ്രഘസനോടു സുഗ്രീവനും, വിരൂപാക്ഷനോടു ലക്ഷ്മമണനും, രശ്മികേതുവും, സപ്തഘ്നനും, യജ്ഞ കോപനുമായി രാമനും യുദ്ധം ചെയ്തു. ഓരോ വാനരനും ഓരോ രാക്ഷസനുമായി പോരു തുടർന്നു. ഉഗ്രമായ യുദ്ധത്തിൽ രാക്ഷസരുടെ ദേഹത്തു നിന്നും ചാലിട്ടൊഴുകിയ ചോരപ്പുഴ കണ്ട് ഇന്ദ്രജിത്ത് ക്രുദ്ധനായി. അവൻ ആഞ്ഞടിച്ചു. പക്ഷേ, പിന്നീടുണ്ടായ ശക്തമായ യുദ്ധത്തിൽ  അങ്ഗദനോടേറ്റു തളർന്ന ഇന്ദ്രജിത്തിൻ്റെ തേരും തേരാളിയും നഷ്ടമായി. അതു കണ്ടു ദേവകൾ ബാലീ പുത്രൻ അങ്ഗദനെ വാഴ്ത്തി.
ഒടുവിൽ സന്ധ്യ വന്നണഞ്ഞു.മെല്ലെ കതിരോൻ മറഞ്ഞു. പക്ഷേ ആ ഇരുട്ടിലും പോരു തുടർന്നു. ആരെന്നും എന്തെന്നു മറിയാതെ, ആരെടാ ഞാനെടാ എന്ന മട്ടിൽ യുദ്ധം തുടർന്നു. ഈ സമയം ഇരുട്ടിൻ്റെ മറവിൽ, മായാ വിദ്യകൊണ്ട് ഇന്ദ്രജിത്ത്, നാഗാ സ്ത്രങ്ങളാൽ രാമലക്ഷ്മണന്മാരെ നേരിട്ടു. ചോരയിൽ കുളിച്ച്, ശരങ്ങൾ കൊണ്ടു മൂടപ്പെട്ടു രാമലക്ഷ്മണന്മാർ കിടപ്പായി. അവരിരുവരും വീണതു കണ്ടിട്ടും ഇരുട്ടിൽ മറഞ്ഞു നിന്നു വാനരപ്പടയെ കൊന്നൊടുക്കുന്ന ഇന്ദ്രജിത്തിനെ കണ്ടെത്താൻ ആർക്കും സാധിച്ചില്ല.
പടമുടിച്ചുവെന്നാശ്വസിച്ചു രാവണി ,അച്ഛൻ രാവണനു മുൻപാകെ എത്തി രാമനും സോദരനും വാനരപ്പടയും മുടിഞ്ഞുവെന്നറിയിച്ചു. അതു കേട്ട രാവണൻ, വേഗം രാക്ഷസികളോടു സീതയെ പുഷ്പകവിമാനത്തിൽ കയറ്റി രണഭൂമിയിൽ ബാണങ്ങളേറ്റു ജീവൻ വെടിഞ്ഞ രാമലക്ഷ്മണന്മാരെ നേരിട്ടു  കാണിച്ചു കൊടുക്കുവാൻ ഉത്തരവിട്ടു.

ഈ സമയം യുദ്ധഭൂമിയിൽ പരിക്കേറ്റ രാമലക്ഷ്മണന്മാർക്കു സമീപം വിഭീഷണൻ ഓടിയെത്തി. ഇതു ഇന്ദ്രജിത്തിൻ്റെ മോഹ ബന്ധനമാണെന്നു തിരിച്ചറിഞ്ഞു. നാഗാ സ്ത്രം കൊണ്ടു, ആയിരക്കണക്കിനു കദ്രുപുത്രന്മാർ രാമനേയും സോദരനേയും മോഹാലസ്യപ്പെടുത്തിയതാണ്. അത്ര വേഗം ആ ബന്ധനം മാറ്റാവതല്ല. എന്നാൽ എല്ലാവരും അതോർത്തു ദുഃഖിച്ചാൽ വാനര സൈന്യത്തിൻ്റെ മനോബലം നശിക്കും. വാനര സൈന്യത്തിൻ്റെ മനോബലം കാത്ത്, രാമലക്ഷ്മണന്മാർ രക്ഷിക്കാൻ വഴിയെന്തെന്ന് ആലോചിച്ചു വിഭീഷണൻ.

ഈ സമയം സീതയെ നിർബന്ധിച്ചു പുഷ്പകത്തിൽ കയറ്റി വീണു കിടക്കുന്ന രാമനേയും സോദരനേയും കാട്ടിക്കൊടുത്തു രാക്ഷസികൾ. അതു കണ്ടു എണ്ണിപ്പറഞ്ഞു സീത വിലപിക്കവേ ത്രിജട സീതയെ ആശ്വസിപ്പിച്ചു. അവൾ പറഞ്ഞു നിൻ്റെ ഭർത്താവും സഹോദരനും മരിച്ചിട്ടില്ല. മരിച്ചവരുടെ മുഖത്തു ശ്രീ ഉണ്ടാകില്ല.എന്നാൽ വീണു കിടക്കുന്നവരുടെ മുഖത്തു ശ്രീ കാണുന്നില്ലേ? അവർ ലങ്ക മുടിച്ചു നിന്നേയും കൊണ്ടു അയോധ്യയിലേക്കു മടങ്ങും. അങ്ങനെ ത്രിജടയുടെ വാക്കു കേട്ടു സീത ആശ്വാസം കൊണ്ടു.

ഈ സമയം രണഭൂവിലേക്കു ഗരുഡൻ പറന്നെത്തി. അതോടെ നാഗങ്ങളപ്പാടെ സമുദ്രത്തിലൊളിച്ചു. നാഗാസ്ത്ര മോചിതനായ രാമൻ ഗരുഡനോടു കൃത്യ സമയത്തു രക്ഷിച്ചതിനു നന്ദി പറഞ്ഞു. ഗരുഡനാകട്ടെ താൻ രാമനുമായി മൈത്രിയാണ് ആഗ്രഹിക്കുന്നത് എന്നും അറിയിച്ചു. ഗരുഡൻ മടങ്ങി.

വാനരപ്പടമുടിഞ്ഞുവെന്നു നിനച്ച് ആഹ്ലാദിച്ച രാക്ഷസക്കൂട്ടം, പെട്ടന്ന് ശത്രു പാളയത്തിൽ നിന്നുയർന്നു കേട്ട ആക്രോശവും ആവേശവും കണ്ടമ്പരന്നു. രാമൻ മരിച്ചില്ലേ? രാവണനും സംശയമായി.അധികം കഴിഞ്ഞില്ല സുഗ്രീവ പോരാളികൾ കയ്യിൽ കിട്ടിയ കല്ലുംപാറയും മരവും തടിയും ഒക്കെയായി രാക്ഷസർക്കു മീതേ പാഞ്ഞടുത്തു. അതോടെ രാവണൻ ധൂമ്രാക്ഷനെ അയച്ചു. അവൻ വാനരസേനക്കു മീതേ അക്രമം അഴിച്ചുവിട്ടു. പക്ഷേ അത് ഏറെ നേരം നീണ്ടുനിന്നില്ല. ഹനുമാൻ തന്നെ അവനെ കാലപുരിക്കയച്ചു. പിന്നീടു വന്ന വജ്രദംഷ്ട്രനെ അങ്ഗദനും, അകമ്പനെ ഹനുമാനും, പ്രഹസ്തനെ നീലനും കൊന്നൊടുക്കി.

എല്ലാ വമ്പന്മാരേയും കൊന്നു തള്ളുകയാണ് വാനരസേന. രാവണൻ ഇനിയെന്ത് എന്ന് ചിന്തിച്ചു. ഇനി വൈകരുത് എന്നു തീരുമാനിച്ചു രാവണൻ സ്വയം യുദ്ധത്തിനിറങ്ങി. കിരീടമണിഞ്ഞ്, കുണ്ഡലങ്ങൾ ചാർത്തി, ഭീമാകായനും, സൂര്യനെപ്പോലെ തിളങ്ങുന്നവനുമായ രാക്ഷസ രാജൻ രാവണൻ രണഭൂവിൽ എത്തിയപ്പോൾ ആ തേജസ്സു കണ്ട് രാമൻ വിഭീഷണനോടു പറഞ്ഞു സീതാഹരണം കൊണ്ടുണ്ടായ കോപം ഞാനിന്ന് ഇവൻ്റെ മേലെ തീർക്കും. രാമൻ വില്ലുമെടുത്തു ലക്ഷ്മണന്നൊത്തു നിലകൊണ്ടു. രാവണൻ്റെ പൊടുന്നനെയുള്ള ശരവർഷം വാനരന്മാർക്കു മേൽ മരണ വർഷമാകുന്നതു കണ്ടു മാരുതി തൻ്റെ പെരുത്ത കൈ കൊണ്ടവനെ ഊക്കി നടിച്ചു. ആ അടിയിൽ പത്തു തലയൻ ഒന്നു നിന്നാടി. അവർ തമ്മിൽ മെയ്പ്പോരും. വാക്പ്പോരും തുടങ്ങി. ഇതിനിടയിൽ രാവണൻ ലക്ഷ്മണനു മുന്നിലെത്തി. ആ യുദ്ധത്തിൽ രാവണൻ വില്ലറ്റ്, അമ്പേറ്റ്, രക്തത്തിൽ മുങ്ങി. അവൻ ദേഷ്യം കൊണ്ടു ജ്വലിച്ചു. അവൻ ഉഗ്രനായ ദേവ ശത്രു എന്ന വേൽ കൈയ്യിലെടുത്തു.സൗമിത്രിക്കു നേരെ പ്രയോഗിച്ചു. വേൽ കൊണ്ടു വീണ സൗമിത്രിയെ പൊക്കി എടുക്കാൻ ശ്രമിച്ച രാവണനെ ഹനുമാൻ തടഞ്ഞു. പിന്നെ രാമൻ ഹനുമാനു പുറത്തേറി രാവണനുമായി പോര് തുടങ്ങി.ആ പോരിൽ രാവണൻ ആകെ മുടിഞ്ഞു. അവൻ ഓടി രക്ഷപ്പെട്ടു ലങ്കയിൽ പ്രവേശിച്ചു.

രാവണൻ ആകെ ദുഃഖിതനായി. ബ്രഹ്മ വാക്യം സത്യമാകുവാൻ സമയമായിരിക്കുന്നു. മനുഷ്യരിൽ നിന്നും ഭയമേർപ്പെടും എന്ന ബ്രഹ്മ വാക്യം അടുത്തെത്തിയിരിക്കുന്നു. പണ്ട് ഇക്ഷാകുകുലത്തിലെ അനരണ്യനും, പിന്നീടു വേദവതിയും പറഞ്ഞ വാക്കുകൾ സത്യമാകുന്നു. വേദവതിയെ അവളുടെ ആഗ്രഹത്തോടെയല്ലാതെ ആക്രമിപ്പോൾ അവൾ ശപിച്ചു. ജനകനന്ദിനിയായി വന്നിരിക്കുന്നത് അവൾ തന്നെ. ഋഷിഭാഷിതം മിഥ്യയാകില്ല. ഇനി മറ്റുവഴിയില്ല. കുംഭകർണ്ണനെ ഉണർത്തുക.

കുംഭകർണ്ണൻ മുപ്പത്തിനാലു മാസം ഉറങ്ങും. ഒരു ദിവസം ഉണർന്നിരിക്കും. ഒമ്പതു ദിവസം മുൻപാണു കുംഭകർണ്ണൻ വീണ്ടും ഉറങ്ങിത്തുടങ്ങിയത്. അവനെ അങ്ങനെ ഉണർത്തിയാൽ അതവൻ്റെ മരണകാരണമാകുമെന്നു രാവണനറിയാത്തതല്ല. ദീർഘകാലം തപസ ചെയ്തു മരണമില്ലാത്ത അവസ്ഥക്കു വേണ്ടി പ്രാർത്ഥിച്ച അവൻ്റെ മനസ് തിരിച്ചറിഞ്ഞ ബ്രഹ്മാവ് സരസ്വതി ദേവിയെക്കൊണ്ടു ചെറുതായി നാക്കുളുക്കിച്ചു.അതോടെ എന്നും ഉറങ്ങുവാനുള്ള വരമാണ് അവൻ ചോദിച്ചത്. ഏതായാലും ഒരു വിധത്തിൽ അവനെ ഉണർത്തി എടുത്തു. പിന്നെ, സ്വന്തം പടയ്ക്കും തനിക്കുമേറ്റ പരാജയം രാവണൻ പറഞ്ഞു കേൾപ്പിച്ചു. രാവണ നോട് അപ്പോഴും അവൻ സ്വന്തം നീതിവാക്യം പറയുവാൻ ശ്രമിച്ചു. സീതയെ തിരികെ നൽകു എന്ന അവൻ്റെ പറച്ചിൽ രാവണനെ കോപം കൊള്ളിച്ചു.
എന്നാൽ മഹോദരൻ എന്ന രാക്ഷസൻ, രാജവാക്യം നിഷേധിക്കുന്നതിനു കുംഭകർണ്ണനെ ശാസിച്ചു. ഒടുവിൽ കുംഭകർണ്ണൻ പോരിനിറങ്ങുവാൻ തയ്യാറായി.

ഈ ദിവസത്തിൻ്റെ പ്രാധാന്യം, രാമായണ കഥയിൽ ആദ്യമായി രാവണൻ തൻ്റെ സ്വന്തം നില തിരിച്ചറിയുന്നു എന്നതാണ്. വേദവതിയുടെ ശാപം നിമിത്തം അവൾ തൻ്റെ ജീവനെടുക്കാൻ പിറക്കുമെന്ന ഓർമ്മ, ദേവൻമാരിൽ നിന്നും മറ്റെല്ലാ ത്തിൽ നിന്നും മരണഭയമുണ്ടാകരുത് എന്നു വരം നേടുമ്പോഴും അതിൽ മനുഷ്യരെ ഉൾപ്പെടുത്താതിരുന്നത് അമിത ആത്മവിശ്വാസത്താലാണ്. ആ വിശ്വാസം തെറ്റിയെന്നും രാവണൻ മനസിലാക്കുന്നു.
ഇത്തരം അവസാന ഘട്ട ഓർമകൾ തൻ്റെ ജീവൻ്റെ ഒടുവിലത്തെ പോരാട്ടത്തിലാണു രാവണനിൽ കടന്നു വരുന്നതും.
മനുഷ്യർക്കും ഇതിൽ നിന്നു പഠിക്കുവാനേറെ.

ഇരുപത്തിനാലാം ദിനം സമാപ്തം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക