Image

കഠിനജീവിതവ്യഥകളെ അതിജീവിക്കാൻ രാമായണം (രാമായണ ചിന്തകൾ-26- ശ്രീജ.കെ.മംഗലത്ത്)

Published on 09 August, 2020
കഠിനജീവിതവ്യഥകളെ അതിജീവിക്കാൻ രാമായണം (രാമായണ ചിന്തകൾ-26- ശ്രീജ.കെ.മംഗലത്ത്)
മലയാളവർഷത്തിലെ അവസാനമാസം കർക്കിടകം. പഴമക്കാർ ഇതിനെ കള്ളകർക്കിടകം എന്നും പഞ്ഞമാസമെന്നും വിളിച്ചു. താളും തകരയും കഴിച്ച് , മഴപ്പാച്ചിലുകളിൽ തുഴഞ്ഞ് ഇല്ലായ്മകൾ താണ്ടിയ പഴമക്കാരുടെ അടിയുറച്ച വിശ്വാസങ്ങളിലൊന്നാണ് കർക്കിടകമാസത്തിൽ ക്ഷേത്രങ്ങളിലും വീടുകളിലും നടത്തിവന്ന രാമായണം വായന.

വറുതിക്കാലത്തെ ആശങ്കകളകറ്റാൻ, ഏത് ജാതി-മതങ്ങളിൽ വിശ്വസിയ്ക്കുന്നവരാകട്ടെ, ചെയ്യുന്നതെന്താണ്? അവരവരുടെ ആത്മീയമായചൈതന്യങ്ങളിൽ, ശക്തികളിൽ വിശ്വസിയ്ക്കുക എന്നതാണ്.
പ്രാർത്ഥിയ്ക്കുക എന്നതാണ്.
അവനവൻ്റെ വിശ്വാസങ്ങളിൽ കുറച്ചുസമയം മനസ്സ് നിർമ്മലമാക്കിവെച്ച് പ്രാർത്ഥിയ്ക്കുന്നത് ഊർജ്ജദായകമായ ഒരു കാര്യമാണെന്ന് നിസ്സംശയം പറയാമല്ലോ അല്ലേ?

കർക്കിടകത്തിലെ തങ്ങളുടെ വല്ലായ്മകളെ, അസ്വസ്ഥതകളെ, ആശങ്കകളെ അകറ്റാൻ പഴമക്കാർ അങ്ങനെ രാമായണം വായനയെ ആശ്രയിച്ചുപോന്നു.
സന്ധ്യാനേരങ്ങളിൽ കൈകാൽകഴുകി, വിളക്കു കൊളുത്തിവെച്ച്, അതിനുമുന്നിലിരുന്നുള്ള നാമജപം കുട്ടിക്കാലം മുതലുള്ള ശീലങ്ങളിലൊന്നാണ്.
ഭസ്മധൂളികളുടെ സുഗന്ധമേറ്റ് സന്ധ്യാനേരത്തെ ശാന്തതയിൽ അലിഞ്ഞങ്ങനെ... നാമജപം...
ഈശ്വരചൈതന്യം നിറയുന്ന സമയങ്ങൾ...

സംസ്കൃതശ്ലോകങ്ങളും നാമങ്ങളും അച്ഛനാണ് ചൊല്ലിപഠിപ്പിച്ചിരുന്നത്.  ചില സംസ്കൃതശ്ലോകങ്ങൾ ഈണത്തിൽ, താളത്തിൽ അച്ഛൻ ചൊല്ലുന്നത് കേൾക്കാൻ തന്നെ രസമാണ്. ഇപ്പോഴും ഇടയ്ക്ക് അങ്ങിനെ അച്ഛനെക്കൊണ്ട് ചൊല്ലിപ്പിച്ച് കേൾക്കാറുണ്ട്.

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.."

ഈ നാമം മുപ്പത്തിമുക്കോടി ദേവതകളെയും സ്മരിയ്ക്കുന്നതിന് തുല്യമാണെന്ന് അച്ഛനാണാദ്യം പറഞ്ഞു തന്നത്.
അതേപോലെത്തന്നെ ഏകശ്ലോക രാമായണം പറഞ്ഞു തന്നതും അച്ഛൻ തന്നെ.
'രാമായണം ' മുഴുവനായി വായിച്ചതിനു തുല്യം അനുഗ്രഹം, ഏകശ്ലോക രാമായണം ചൊല്ലിയാൽ ലഭിയ്ക്കുമെന്ന് അച്ഛൻ പറഞ്ഞത് കേട്ട് ഞങ്ങൾ എത്ര തവണ ഏകശ്ലോകരാമായണം ചൊല്ലിപ്പഠിച്ചു! ഏകശ്ലോക ഗീതയും അങ്ങിനെത്തന്നെ!

രാമായണം വായനയ്ക്കെടുക്കുമ്പോൾ, ഒൻപത് കാണ്ഡങ്ങളിൽ സുന്ദരകാണ്ഡത്തിനാണ് ഏറെ പ്രാധാന്യമത്രേ! കാരണം, ശ്രീ ആഞ്ജനേയൻ അശോകവനിയിലെ സീതാദേവിയെ കണ്ടുമുട്ടുന്നതും തൻ്റെ ശ്രീരാമസ്വാമിയെക്കുറിച്ച് ഭക്ത്യാദരപൂർവ്വം ആദ്യം മുതൽക്കുതന്നെയുള്ള രാമകഥ സീതാദേവിയെ കേൾപ്പിയ്ക്കുന്നതുമായ ഭാഗം സുന്ദരകാണ്ഡത്തിലാണ്.
ശ്രീരാമകഥ ഏതാണ്ട് മുഴുവനായും ഇതിൽ ഉൾപ്പെടുത്തിയതുകൊണ്ടും, ചൊല്ലിയതും കേട്ടതും രണ്ട് ശ്രീരാമഭക്തരായതുകൊണ്ടും സുന്ദരകാണ്ഡം ശ്രേഷ്ഠമായി.  
രാമായണം വായനയ്ക്ക് ഈ ഭാഗങ്ങൾ വായിച്ചാലും മതിയാകുമെന്നാണ് പറയപ്പെടുന്നത്.  

എന്തുകൊണ്ട് രാമായണം വായനയ്ക്കെടുക്കുന്നു?
രാമായണം ഭാരതത്തിലെ ഇതിഹാസങ്ങളിലൊന്ന്.  
രാമായണം അതിജീവനത്തിൻ്റെ കഥയാണ് പറയുന്നത്.
മഹാരാജാവാകേണ്ടിയിരുന്ന ശ്രീരാമചന്ദ്രൻ്റെ കഠിനതരമായ വനവാസകാലവും, രാവണയുദ്ധവും, സത്യ-അസത്യങ്ങളുടെ, ധർമ്മ-അധർമ്മങ്ങളുടെ
തമ്മിൽപ്പോരും ജിവിതപരീക്ഷണങ്ങളും ചിത്രീകരിയ്ക്കുന്ന 'രാമായണം',  ഓരോരുത്തർക്കും കഠിനജീവിതവ്യഥകളെ അതിജീവിയ്ക്കാനുള്ള  മുക്തിമാർഗ്ഗം പ്രധാനംചെയ്യുന്നു.  ജീവിതനിഷ്ഠകളെ ഉയർത്തിപ്പിടിച്ച് , എങ്ങനെ മുന്നോട്ട് പോകാം, എങ്ങനെ മന:ശ്ശക്തിനേടാം എന്ന് മനസ്സിനെ പഠിപ്പിയ്ക്കുന്നു.  ആത്മവിശ്വാസം കൂട്ടുന്നു.
നിരാശയിലുഴലുന്നവർക്ക് പ്രത്യാശയുടെ തിരി നീട്ടുകയാണ് രാമായണം.
അധർമ്മത്തിനെതിരെയുള്ള ധർമ്മത്തിൻ്റെ ജയത്തെക്കുറിച്ചാണ് രാമായണം പഠിപ്പിയ്ക്കുന്നത്.
അതിൽപ്രകാരം അവനവൻ്റെ  കർമ്മത്തിനനുസരിച്ചാണ്  ഫലങ്ങൾ കിട്ടുന്നതത്രേ!
സദ്കർമ്മങ്ങൾ ചെയ്യുക!
സദ് വാക്കുകൾ പറയുക!
എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ
കഠിനജീവിതവ്യഥകളെ അതിജീവിക്കാൻ രാമായണം (രാമായണ ചിന്തകൾ-26- ശ്രീജ.കെ.മംഗലത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക