Image

'ഫീമെയ്ല്‍ ബറാക്ക്' രണ്ടാം ഒബാമ ആകുമോ?

Published on 11 August, 2020
'ഫീമെയ്ല്‍ ബറാക്ക്'  രണ്ടാം ഒബാമ ആകുമോ?
'ഫീമെയ്ല്‍ ബറാക്ക്' എന്നാണു കമല ഹാരിസിനെ, 55, പലരും വിശേഷിപ്പിക്കുന്നത്. രണ്ടാം ബറക്ക് ഒബാമ ആകുമോ അവരെന്നു ചരിത്രം വിധി എഴുതണം. ഈ നവംബറില്‍ 78 വയസ് തികയുന്ന ജോ ബൈഡന്‍ പ്രസിഡന്റായാല്‍ വീണ്ടും മല്‍സരിക്കാന്‍ സാധ്യത ഇല്ലെന്നു തന്നെ കരുതാം. അപ്പോള്‍ സ്ഥാനാര്‍ഥിത്വം വൈസ് പ്രസിഡന്റിനു ലഭിക്കുക സ്വാഭാവികം.

അതു പോലെ പ്രസിഡന്റിനു എന്തെങ്കിലും സംഭവിച്ചാലും വൈസ് പ്രസിഡന്റാണു അടുത്ത ആള്‍. ഒരു ഹാര്‍ട്ട് ബീറ്റ് അകലം മാത്രമാണു പ്രസിഡന്റുപദവുമായി ഉള്ളതെന്നാണു ചൊല്ലു തന്നെ.

യു.എസ്. സെനറ്ററായി കമലാ ഹാരിസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്‍പാകെയാണു സത്യപ്രതിഞ്ജ ചെയ്തത്. സെനറ്റിന്റെ പ്രിസൈഡിംഗ് ഓഫീസര്‍ വൈസ് പ്രസിഡന്റാണ്.

കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്ന സെനറ്റര്‍ കമലയുടെ പിതാവ് പ്രൊഫ. ഡൊണള്‍ഡ് ഹാരിസ് ജമൈക്കയില്‍ നിന്നു വന്ന ആഫ്രിക്കന്‍ അമേരിക്കനും മാതാവ് പരേതയായ ഡോ. ശ്യാമള ഗോപാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ബ്രാഹ്മണ കുടുംബാംഗവുമായിരുന്നു. ബ്രസ്റ്റ് കാന്‍സര്‍ ഗവേഷകയായിരുന്നു അവര്‍.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ നാളുകളില്‍ കമലാ ഹാരീസ് ആയിരുന്നു അഭിപ്രായ വോട്ടുകളില്‍ മുന്നില്‍.ബൈഡന്‍ വന്നതോടെ പിന്നോക്കം പോയി. പക്ഷെ ഡിബേറ്റില്‍ ബൈഡനെ വെള്‍ലം കുടിപ്പിച്ചതാണ്. അതു പോലെ ഡിബേറ്റില്‍ കമലയെ വെട്ടിലാക്കിയത് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗം ടുള്‍സ് ഗബാര്‍ഡ് ആണെന്നതും ചരിത്രം.

മാരിവാന

താന്‍ മരിവാന വലിച്ചിട്ടുണ്ടെന്നും മരിവാന ഉപയോഗം നിയമപരമാക്കുന്നതിനെ പിന്തുണക്കുന്നുവെന്നുമുള്ളകമല ഹാരിസിന്റെ നിലപാടിനെ വിമര്‍ശിച്ച് ഹാരിസിന്റെ പിതാവ്. നേരത്തേ ബ്രേക്ഫാസ്റ്റ് ക്ലബിന്റെ മോര്‍ണിംഗ് റേഡിയോ ഷോയില്‍ നടത്തിയ ഇന്റര്‍വ്യൂവിലാണ് കോളജ് കാലത്ത് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് കമല ഹാരിസ് തുറന്നുപറഞ്ഞത്.

ഓക്‌സ്ഫഡിലെ ഗ്രാജുവേറ്റ് സ്‌കൂള്‍ കാലത്ത് മരിവാന വലിച്ചിരുന്നുവെന്നും അതിന്റെ ടേസ്റ്റ് ഇഷ്ടമായില്ലന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കെ ഒബാമ പറഞ്ഞതിനെ പരാമര്‍ശിച്ച് ചിരിയോടെയായിരുന്നു കമല ഹാരിസിന്റെ പ്രതികരണം.

മരിവാന ധാരാളം പേര്‍ക്ക് സന്തോഷം നല്‍കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഈ ലോകത്ത് നമുക്ക് കൂടുതല്‍ സന്തോഷം വേണം'. കമല ഹാരിസ് ഇന്റര്‍വ്യൂവില്‍ പറഞ്ഞു.

സ്റ്റാന്‍ഫഡ് വാഴ്‌സിറ്റിയില്‍ ഇക്കണോമിക് പ്രൊഫസറായ ഡൊണാള്‍ഡ് ഹാരിസ്, കമല ഹാരിസ് അവസരവാദരാഷ്ട്രീയം കളിക്കുകയാണന്നും തന്റെ കുടുംബത്തിന്റെ പവിത്രമായ ജമൈക്കന്‍ പാരമ്പര്യത്തെ മകള്‍ കളങ്കപ്പെടുത്തുകയാണന്നും കുറ്റപ്പെടുത്തിയിരുന്നു. മാരിവാന ഉപയോഗത്തെ പിന്തുണച്ചതിലൂടെ തന്റെ മാതാപിതാക്കളെയും മണ്‍മറഞ്ഞ മറ്റ് പൂര്‍വികരെയും കുടുംബത്തിന്റെ പേരിനെയും മഹത്തായ ജമൈക്കന്‍ പാരമ്പര്യത്തെയും കമല ഹാരിസ് അപമാനിച്ചുവെന്ന് ജമൈക്ക ഗ്ലോബല്‍ ഓണ്‍ലൈനിന് നല്‍കിയ പ്രസ്താവനയില്‍ ഹാരിസ് കുറ്റപ്പെടുത്തി

വധശിക്ഷ

വധശിക്ഷ നടപ്പാക്കുന്നതിനോട് കാലങ്ങളായി താന്‍ എതിരാണന്നും അധാര്‍മികവും തിരുത്താനാവാത്തതുമായ ശിക്ഷാരീതിയാണിതെന്നും കമല ഹാരിസ്. രാജ്യത്തെ താറുമാറായ ക്രിമിനല്‍ നീതിസമ്പ്രദായത്തെ നേരെയാക്കണമെങ്കില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാനുള്ള ധൈര്യം നാം കാണിക്കണമെന്നും വധശിക്ഷയ്ക്കെതിരായ നിവേദനത്തില്‍ ഒപ്പിടുന്ന കാമ്പെയിന് നേതൃത്വം നല്‍കിഅവര്‍ പറഞ്ഞു.

കാലങ്ങളായി സമ്പൂര്‍ണപരാജയമെന്ന് തെളിയിക്കപ്പെട്ട ഈ ശിക്ഷാരീതിയെ വിലക്കി തന്റെ സംസ്ഥാനമായ കാലിഫോര്‍ണിയ ഉത്തരവിറക്കിയത് കമല ഹാരിസ് ചൂണ്ടിക്കാട്ടി. നികുതിദാതാക്കളുടെ പണം വെറുതേ ചെലവാക്കുന്നതിനപ്പുറം ഈ ശിക്ഷ നടപ്പാക്കുന്നതുകൊണ്ട് സമൂഹത്തിന് നേട്ടമൊന്നും ലഭിക്കുന്നില്ല. വര്‍ണവിവേചനവും മാനസികദൗര്‍ബല്യവും നേരിടുന്നവരാണ് വധശിക്ഷയ്ക്ക് ഇരയാകുന്നതിലേറെയുമെന്നതാണ് ഏറെ പരിതാപകരം. കാലിഫോര്‍ണിയ ഇക്കാര്യത്തില്‍ സ്വീകരിച്ച ചുവടുവയ്പ് വളരെ പ്രധാനമായി.

എന്നാല്‍ ഒരുപടി കൂടി കടന്ന് മുന്നോട്ടുപോകണമെന്നും ഫെഡറല്‍ വധശിക്ഷ തന്നെ ഇല്ലാതാക്കണമെന്നുമാണ് തന്റെ നിലപാടെന്ന് കമലഹാരിസ് ചൂണ്ടിക്കാട്ടി.

ഈ ശിക്ഷാരീതി അധാര്‍മികമാണ്, വധശിക്ഷ ഉന്‍മൂലനം ചെയ്യാനുള്ള പോരാട്ടത്തിന് താന്‍ മുന്നിലുണ്ടാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നീതിക്കുവേണ്ടി നിലകൊള്ളുക എന്നത് ഈ രാജ്യത്തെ പൗരന്‍മാരെന്നനിലയില്‍ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതുകൊണ്ടാണ് നിങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്. ദേശീയതലത്തില്‍ തന്നെ വധശിക്ഷ ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ എനിക്കൊപ്പം ചേരുക, പെറ്റിഷനില്‍ ഒപ്പ് വെക്കുക,' കമല ഹാരിസ് പറഞ്ഞു.

ഒരു വ്യക്തി മറ്റൊരാളെ കൊല്ലുമ്പോള്‍ അതിന് ഗുരുതരമായ പരിണിതഫലങ്ങളുണ്ടാവുമെന്ന് മുന്‍ പ്രോസിക്യൂട്ടറെന്ന നിലയില്‍ എനിക്ക് ബോധ്യമുണ്ട്. ഇരകളാകുന്നവര്‍ക്ക് നീതി നടപ്പായി കിട്ടാന്‍ നാം ശ്രമിക്കണം. ദുഖിക്കുന്ന കുടുംബങ്ങളുടെ അന്തസ് കാക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്.

എന്നാല്‍ നമ്മുടെ നീതിസംവിധാനത്തില്‍ നീതി നടപ്പാകുമ്പോള്‍ വധശിക്ഷ വിധിക്കപ്പെട്ടശേഷം നിരപരാധികളെന്ന് വിധിക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ മാര്‍ഗമൊന്നുമില്ല. മുമ്പ് മരണത്തിന് വിധിക്കപ്പെട്ട പത്തിലൊരാള്‍ നിരപരാധികളായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിറത്തിന്റെയും മാനസികദൗര്‍ബല്യത്തിന്റെയും പേരിലെ വിവേചനവും പണമില്ലാത്തതുകൊണ്ട് ലീഗല്‍ കൗണ്‍സലിനെ വാദിക്കാന്‍ വെക്കാന്‍ സാധിക്കാത്തവരുമായവര്‍ക്കെതിരെയാണ് വധശിക്ഷകളിലേറിയ പങ്കും നടപ്പാക്കിയതെന്നാണ് കണക്കുകള്‍ പറയുന്നത്.

ധാര്‍മിക വാദങ്ങള്‍ക്കപ്പുറം സാമ്പത്തികമായി നോക്കുമ്പോഴും വധശിക്ഷ ഒഴിവാക്കുന്നതുതന്നെയാണ് ലാഭമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം നടപ്പായാല്‍ ബില്യണ്‍ കണക്കിന് ഡോളര്‍ ലാഭം ലഭിക്കുമെന്നും ഈ പണം രാജ്യത്തിന് പ്രയോജനപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നുംകമലാ ഹാരിസ് പറഞ്ഞു
Join WhatsApp News
RameshPanicker 2020-08-11 20:34:21
അങ്ങേര് പ്രസിഡൻ്റ് ആകുന്നതിനു മുമ്പേ അടക്കിനേക്കുറിച്ച് ചിന്തിക്കാതെ സാറെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക