Image

പെണ്ണിനെ ലക്ഷ്യം വയ്ക്കുന്ന പുതിയ പുതിയ ചൂണ്ടകള്‍

പി. സുരേന്ദ്രന്‍ Published on 04 June, 2012
പെണ്ണിനെ ലക്ഷ്യം വയ്ക്കുന്ന പുതിയ പുതിയ ചൂണ്ടകള്‍
എണ്ണ മിക്കവാറും വറ്റിയതില്‍പ്പിന്നെ ടൂറിസം മുഖ്യവ്യവസായമായ ഒരു കൊച്ചു മധേഷ്യന്‍ രാജ്യത്തെ സന്ദര്‍ശനം ഓര്‍ത്തുപോവുന്നു. മദ്യവും പെണ്ണും ഒരുപോലെ തെരുവിലൊഴുകുന്ന രാജ്യമാണത്. അവിടുത്തെ മദ്യശാലകളിലെ ജീവിതമറിയാന് ഒരു സുഹൃത്ത് എന്നെ കൂട്ടിക്കൊണ്ടുപോയി. സ്ത്രീകള്‍ക്കു മാത്രമായ പബുകളൊന്നും അവിടെയില്ല. അവിടുത്തെ ദേശവാസികളായ സ്ത്രീകള്‍ മദ്യപാനശീലം ഉള്ളവരുമല്ല. പുരുഷന്‍മാര്‍ക്കുള്ള മദ്യശാലകളിലാണ് സ്ത്രീകളായ വിളമ്പുകാരുള്ളത്.മദ്യശാലയില്‍ വരുന്ന പുരുഷന്മാരെ ആവുംവിധം അവര്‍ തൃപ്തിപ്പെടുത്തിക്കൊള്ളണം. ഒരിക്കല്‍ വരുന്നയാളുടെ ഫോണ്‍ നമ്പര്‍ അവര്‍ മേടിക്കും. അയാളെ ആ മദ്യശാലയിലേക്ക് നിരന്തരമായി അവര്‍ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. അത്തരകാരികള്‍ക്കു വലിയ സമ്മാനങ്ങള്‍ നല്‍കി മുടിഞ്ഞവര്‍ ധാരാളം. കേവലം വിളമ്പുകാരികള്‍ മാത്രമല്ല മദ്യപനെ എല്ലാ അര്‍ത്ഥത്തിലും പരിചരിച്ചുകൊണ്ടിരിക്കും. മങ്ങിയ വെളിച്ചത്തില്‍ ആവാവുന്നതൊക്കെ ആവാം എന്നര്‍ത്ഥം.

ആദിമമായ സംസ്‌കാരത്തിന്റെ ഭാഗമായ പ്രദേശമാണ് പടിഞ്ഞാറിന്റെ സ്വാധീനത്തില്‍ മാറിപ്പോയത്. പടിഞ്ഞാറന്‍ സ്വാധീനവും മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തവും സദാചാരത്തെ മായ്ച്ച് എല്ലാറ്റിനേയും വിപണിവല്‍ക്കരിച്ചു കഴിഞ്ഞു. കേരളത്തിലും ഇത്തരം മദ്യശാല വരുന്നു എന്ന വാര്‍ത്തയെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.

 മുതലാളിത്തം മറ്റൊല്ലാറ്റിനേയുമെന്നപോലെ സ്ത്രീയേയും വില്‍പ്പനച്ചരക്കാക്കുന്നതു മാത്രമല്ല പ്രശ്‌നം. എന്തു വില്‍ക്കാവുന്ന ഒരു സമൂഹമായി സ്ത്രീകളെ മാറ്റിയെടുക്കുന്നു. അന്താരാഷ്ട്രീയവല്‍ക്കരണം മറ്റെല്ലാ മേഖലയേയും ബാധിച്ചതുപോലെ സ്ത്രീ ജീവിതത്തേയും ബാധിച്ചു. അവളെ ടി.വി.യിലും ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിലും തളച്ചിട്ട് ചന്തകളിലേക്ക് ഉറ്റുനോക്കാനും ഉല്‍പ്പന്നങ്ങളെക്കുറിച്ച് മാത്രം വ്യാകുലപ്പെടാനും അവളെ പരിശീലിപ്പിക്കുകയാണ്. എന്തും വിറ്റ് എന്തും വാങ്ങാന്‍ അവരവളെ പരുവപ്പെടുത്തുകയുമാണ്. നമ്മുടെ ചില സാംസ്‌കാരിക സവിശേഷതകള്‍ കൊണ്ടാവണം ചില ഉപഭോഗ താല്പര്യങ്ങളില്‍ നിന്ന് സ്ത്രീകള്‍ കുതറി നിന്നിരുന്നു. അത് സ്ത്രീയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയായിരുന്നു. മദ്യശാലകളിലേക്ക് പുരുഷനെ പ്രലോഭിപ്പിക്കുംപോലെ സ്ത്രീകളെ പ്രലോഭിപ്പിക്കുക എളുപ്പമായിരുന്നില്ല. പുകവലിക്കുന്ന സ്ത്രീകളേയും നമ്മള്‍ വളരെ വിരളമായിട്ടേ കണ്ടിട്ടുള്ളൂ. പൊതുവെ ഇതൊന്നും വര്‍ജ്ജ്യമായി കാണാത്ത ദളിത് സമുദായങ്ങളില്‍ പോലും! സ്ത്രീസമൂഹം ആര്‍ജ്ജിച്ച സദാചാരപരമായ ലഹരി വസ്തുക്കളോട് സ്ത്രീകള്‍ കാണിച്ച ഈ സമീപനത്തെ വിലയിരുത്തേണ്ടത്. എന്നാല്‍ വിപണിയുടെ ധാരാളിത്തത്തില്‍ സ്ത്രീയും കീഴടങ്ങുന്നു. പരമ്പരാഗത ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വലിയ തിരിച്ചടിയെ നേരിടുന്നു. സ്ത്രീ വിമോചനത്തെ സംബന്ധിച്ച രാഷ്ട്രീയോത്മുഖമായ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തിയ പ്രസ്ഥാനങ്ങളായിരുന്നു അവ. വിപണിയുടെ ധാരാളിത്തത്തോട് കുതറി നില്‍ക്കാതെ അത് പ്രേരിപ്പിച്ചു. സ്ത്രീശരീരത്തെ വില്‍പ്പനച്ചരക്കാക്കുന്ന വിപണിയുടെ പ്രത്യയശാസ്ത്രത്തോട് ആഴത്തില്‍ കലഹിച്ചു. ലൈംഗിക സ്വാതന്ത്ര്യം എന്നൊക്കെ പറയുമ്പോള്‍ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിനു വേണ്ടിയൊന്നുമല്ല അവര്‍ വാദിച്ചത്. അത് പൊതു സമൂഹം തെറ്റിദ്ധരിച്ചതായിരുന്നു. പുരുഷന്‍ സൃഷ്ടിച്ച ലൈംഗിക വ്യവസ്ഥയോടാണ് ഫെമിനിസ്റ്റുകള്‍ കലഹിച്ചത്. വീടുകള്‍ക്കകത്തുപോലും സ്ത്രീക്ക് അവളുടെ അഭിലാഷങ്ങളും തീരുമാനങ്ങളും നിഷേധിക്കപ്പെട്ടു. രതിപോലും പുരുഷന്റെ ഏകപക്ഷീയമായ ആക്രമണോത്സുകതയായി വീട്ടിലെ കിടപ്പുമുറിയില്‍ പോലും മാറി. ഗാര്‍ഹികപീഢനങ്ങളും അതിന്റെ തുടര്‍ച്ചയായി. അടിസ്ഥാനപരമായി ഇതൊക്കെ സൃഷ്ടിച്ചത് പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥയാണ്. സ്ത്രീസ്വത്വത്തിന്റെ ഉശിരന്‍ രാഷ്ട്രീയം കൊണ്ട് സ്ത്രീവിരുദ്ധ ആശയങ്ങളെ ചെറുക്കുകയാണ് ഫെമിനിസ്റ്റുകള്‍ ചെയ്തത്. സ്വപത്‌നി എന്ന രീതിയില്‍ പൂവിട്ടു പൂജിക്കുന്നതുപോലും ചതിയാണെന്നു സ്ത്രീകളെ ബോധ്യപ്പെടുത്തുകയാണ് ഫെമിനിസ്റ്റുകള്‍ ചെയ്തത്.
 എന്നാല്‍ ഇവര്‍ പോലും സ്ത്രീകള്‍ക്കുവേണ്ടിയുള്ള മദ്യശാലകളെ സ്വീകരിച്ചില്ല. കാരണം മദ്യവും മയക്കുമരുന്നുമൊക്കെ പുരുഷകേന്ദ്രീകൃതവും അക്രമണോത്സുകവുമായ ജീവിതരീതിയുടെ ഭാഗമാണ്. താഴേതട്ടില്‍ പോലും
മദ്യത്തിന്റെ ഇരകളാവുന്നത് സ്ത്രീകളാണ്.

 യഥാര്‍ത്ഥ ഫെമിസ്റ്റുകള്‍
ലളിതജീവിതം കാംക്ഷിച്ചിരുന്നു. വിപണിയുണ്ടാക്കുന്ന ആര്‍ത്തിയേയും സ്ത്രീവിരുദ്ധമായി കാണാന്‍ ശ്രമിച്ച രാഷ്ട്രീയം അസ്തമിക്കുമ്പോള്‍ സ്ത്രീകള്‍ അവരുടെ ശരീരം വച്ച് ആഘോഷിക്കുന്നതാണ് പുതിയ കാലത്ത് കാണാന്‍ കഴിയുന്നത്. ഉടലുവെച്ച് അവര്‍ ധാരാളിയാവുന്നു. നൃത്തവും സംഗീതവുമായി പെണ്ണുടലിന്റെ ആഘോഷമാണ് ചാനലുകളില്‍. രഞ്ജിനി ഹരിദാസാണ് മധ്യവര്‍ഗ്ഗ സ്ത്രീയുടെ ഐക്കണ്‍ എന്ന സ്ഥിതി വന്നു. പുരുഷന്‍ ഇടപെടുന്നിടത്തൊക്കെ സ്ത്രീയും ഇടപെടുക, പുരുഷന്‍ അനുഭവിക്കുന്നതൊക്കെ സ്ത്രീയും അനുഭവിക്കുക. പുതിയ കാലത്തെ ലിബറേഷന്‍ മൂവ്‌മെന്റ് അത്രയേ ലക്ഷ്യം വയ്ക്കുന്നുള്ളൂ. സ്ത്രീകള്‍ക്കുമാത്രമായുള്ള മദ്യശാലകളെ അവര്‍ സ്വാഗതം ചെയ്യുന്നു. സ്ത്രീകള്‍ സിഗരറ്റു വലിക്കുന്നതിനെ സ്വാഗതം ചെയ്യും. ഒരിക്കല്‍ നമ്മുടെ സ്ത്രീ സമൂഹം തള്ളിക്കളഞ്ഞ അനാരോഗ്യകരമായ പ്രവണതകളെ പുതയകാലത്തെ സ്ത്രീ പ്രസ്ഥാനങ്ങളും സ്വീകരിച്ചു തുടങ്ങുകയാണ്.

കുറേക്കൂടി ഇക്കോഫ്രണ്ട്‌ലിയായി ജീവിതം നയിച്ചവരാണ് സ്ത്രീകള്‍. പ്രകൃതിയെ വല്ലാതെ മുറിപ്പെടുത്തുന്ന ജീവിതരീതിയോട് സ്ത്രീകള്‍ എക്കാലവും കുതറി നിന്നിട്ടുണ്ട്. പ്രകൃതിനാശം എന്നതുപോലും പുരുഷകേന്ദ്രീകൃതമായ ആര്‍ത്തിയുടെ ഭാഗമായിരുന്നു. എന്നാല്‍ പുതിയ കാലത്തെ മധ്യവര്‍ഗ്ഗ സ്ത്രീ പ്രകൃതി വിരുദ്ധമായ സമീപനങ്ങളില്‍ പുരുഷനൊപ്പം പ്രതിസ്ഥാനത്താണ്. ഫെമിനിസത്തിന്റെ ഇക്കോഫെയ്‌സ് അവര്‍ക്കും വേണ്ടാതാവുന്നു. ഐ.റ്റി. മേഖലകളിലൊക്കെ നമുക്ക് അപരിചിതവും അവിശ്വസനീയവുമായ ജീവിതം നയിക്കുന്ന സ്ത്രീ സമൂഹം രൂപപ്പെടുന്നു.

വിപണിയുടെ ആര്‍ത്തികള്‍ക്കു കീഴടങ്ങിയവര്‍, പ്രകൃതിനാശം, പര്‍ശ്വവല്‍ക്കരിക്കുന്ന ജനസമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍, ആത്മീയത കൈമോശം വന്നതിന്റെ പ്രതിസന്ധികള്‍ ഇതൊന്നും ആകുലപ്പെടുത്താത്ത, രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത, ധാരാളം പണമുണ്ടാക്കി ഭോഗാതുരമായ ജീവിതം നയിക്കുകയാണവര്‍. കരീരത്തെക്കുറിച്ചുള്ള സദാചാര സങ്കല്‍പ്പവും അവരെ ഉലയ്ക്കുന്നില്ല. ലൈംഗികമായ തൃഷ്ണകളുടെ പൂര്‍ത്തീകരണത്തിന് വിവാഹം തന്നെയും അവര്‍ക്കു വേണമെന്നില്ല. താന്‍ പ്രസവിച്ച മക്കളോടുപോലും കമ്പ്യൂട്ടര്‍ കണക്കെ പെരുമാറുന്ന ഒരു സ്ത്രീസമൂഹവും രൂപപ്പെടുന്നു. മാതാവിനും പിതാവിനുമിടക്കുള്ള കലഹങ്ങളുടെ പേരില്‍ അനാഥരാക്കപ്പെടുന്ന എത്രയോ കുട്ടികള്‍. ഐ.റ്റി. മേഖലകളില്‍ ജോലി ചെയ്യുന്ന ഒരു വിഭാഗം സ്ത്രീകളില്‍ സ്വന്തം കുഞ്ഞുങ്ങളോടു പുലര്‍ത്തേണ്ട സ്‌നേഹത്തിന്റെ ജൈവാവസ്ഥപോലും ഇല്ലാതാവുന്നു. കാള്‍സെന്റര്‍ ജീവനക്കാരികളില് ധൂമപാനത്തോടും മദ്യപാനത്തോടുമുള്ള ആസക്തി കൂടി വരുന്നു. അവരുടെ ലൈംഗിക ജീവിതം എല്ലാ സദാചാരത്തിന്റെയും അതിരുകള്‍ ഭേദിച്ചു കഴിഞ്ഞു. സ്ത്രീകള്‍ക്കു മാത്രമായ മദ്യശാലകള്‍ ഇത്തരമൊരു സമൂഹത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഐ.റ്റി. പാര്‍ക്കുകള്‍ക്കു തൊട്ടാണ് ഇത്തരം മദ്യശാലകള്‍ക്ക് സാധ്യതയുള്ളത്. ഒരു പക്ഷേ ഐ.റ്റി. വര്‍ക്കുകളുടെ തുടര്‍ച്ച തന്നെയാണ്. ആഗോളീകരണം കൊണ്ടുവന്ന ഇത്തരം ചതികുഴികളിലാണ് നമ്മുടെ പെണ്‍കുട്ടികളെ കാത്തിരിക്കുന്നത്. ധൂമപാനത്തിലേക്കും മദ്യപാനത്തിലേക്കും തിരിയുന്ന തിരിച്ചറിയാതെ പോകുന്ന മറ്റൊരു വസ്തുതയുണ്ട്. ഇവ രണ്ടിന്റേയും അമിതമായ ഉപയോഗം പിറക്കാന്‍ പോകുന്ന കുട്ടികളില്‍ മാരമായ മനോവൈകല്യങ്ങള്‍ക്കു കാരണമാകും. വരാന്‍ പോകുന്ന പബ്ബ് സംസ്‌ക്കാരം മധ്യവര്‍ഗ്ഗ മലയാളിയെ ആകുലതപ്പെടുത്തുകയേ ചെയ്യില്ല എന്നത് കേരളീയ സംസ്‌കൃതി നേരിടാന്‍ പോകുന്ന പ്രതിസന്ധിയിലേക്കുള്ള ചൂണ്ടടയാളമാണ്. പെണ്‍കുട്ടികള്‍ കൊരുക്കുന്ന പുതിയ ചൂണ്ടകള്‍ എറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക