Image

ലോക്ക് ഡൗണ്‍: റദ്ദ് ചെയ്ത വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 07 September, 2020
 ലോക്ക് ഡൗണ്‍: റദ്ദ് ചെയ്ത വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍


ലോക്ക് ഡൗണിനെ തുടര്‍ന്നു റദ്ദാക്കപ്പെട്ട വിമാനടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.

ആഭ്യന്തര അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്നു എല്ലാ യാത്രക്കാര്‍ക്കും ഫുള്‍ റീഫണ്ട് നല്‍കാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും വിമാനകമ്പനികള്‍ക്കും നോട്ടീസയച്ച കോടതി വിമാന കമ്പനികളുമായി ചര്‍ച്ചയിലേര്‍പ്പെടാനും പ്രശ്നം രമ്യമായി പരിഹരിക്കുവാനും കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. വിമാന കമ്പനികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ഇതനുസരിച്ചു പതിനഞ്ചു ദിവസത്തിനകം റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവന്‍ തുകയും വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കണം. ഏതെങ്കിലും വിമാനക്കമ്പനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഈ തുക ക്രെഡിറ്റ് ആയി യാത്രക്കാരുടെ പേരില്‍ നല്‍കേണ്ടതും ക്രെഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ചു യാത്രക്കാര്‍ക്ക് 2021 മാര്‍ച്ച് മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരവുമുണ്ട്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാത്തവര്‍ക്ക് മാര്‍ച്ചു 31 നകം .75 ശതമാനം പലിശയോടെ തുക തിരുച്ചു നല്‍കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നുള്ള ആഭ്യന്തര, അന്തരാഷ്ട്ര ടിക്കറ്റുകള്‍ക്കു പുറമെ ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍ക്കും ഉത്തരവ് ബാധകമാക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കോവിഡ് കാലത്തു റദ്ദു ചെയ്യപ്പെട്ട മുഴുവന്‍ ടിക്കറ്റുകള്‍ക്കും ഫുള്‍ റീഫണ്ട് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഹര്‍ജി നല്‍കിയ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമും പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും പറഞ്ഞു. കേസ് ബുധനാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക