റബറിന്റെ തലസ്ഥാനമായ പാലാ ഉൾപ്പെടുന്ന മീനച്ചിലിൽ നൂറ്റാണ്ടുകളായി ഭരണം നടത്തിയിരുന്ന കർത്താക്കന്മാരിൽ ഒടുവിലത്തെ ആൾ ശനിയാഴ്ച നൂറാം പിറന്നാൾ ആഘോഷിച്ചു. മീനച്ചിൽ ഞാവക്കാട്ടു കൊച്ചുമഠം ദാമോദര സിംഹർ ഭാസ്കരൻ കർത്തായുടെ മക്കളും കൊച്ചുമക്കളും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ഒന്നിച്ചുകൂടി.
പാലായുടെ പാർലമെന്റംഗം ജോസ് കെ.മാണി തന്റെ ചിത്രം കൂടി ആലേഖനം ചെയ്തു കാസ്കറ്റിൽ ആക്കിയ മംഗള പത്രം സമർപ്പിച്ചപ്പോൾ രാഷ്ട്രീയ വൈരാളി പിജെ ജോസഫ് വിലകൂടിയ ഒരു പൊന്നാട അണിയിച്ചു ആദരവ് പ്രകടിപ്പിച്ചു. കെ എം മാണി അരനൂറ്റാണ്ട് അടക്കി വാണ പാലാ പിടിച്ചെടുത്ത മാണി സി കാപ്പൻ താണു വണങ്ങി അനുഗ്രഹം തേടി.
"കെഎം മാണി എന്നെ കാണാൻ വരുമായിരുന്നു," മകൻ ജോസിനെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചുകൊണ്ടു ഭാസ്കരൻ കർത്താ പറഞ്ഞു. മുത്തോലി പഞ്ചായത്തിൽ 16 വർഷം പ്രസിഡന്റ് ആയിരുന്ന ആളാണ് അദ്ദേഹം. എതിരില്ലാതെ തെഞ്ഞെടുക്കപെട്ടു.
ഞാവക്കാട്ടു തറവാട് പാലായിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ മൂവാറ്റുപുഴ -പുനലൂർ സ്റ്റേറ്റ് ഹൈവെയിൽ മുത്തോലി പഞ്ചയത്തിന്റെ കുമ്പാനി വാർഡിലാണ്. പഞ്ചായത്ത് ഭരിക്കുന്നത് കേരള കോൺഗ്രസ് മാണി വിഭാഗമാണ്. പ്രസിഡന്റ് സന്ധ്യയും ജോസ് കെ. മാണിക്കൊപ്പം ഉണ്ടായിരുന്നു.
എതിരൻ കതിരവൻ എന്ന തൂലികാനാമത്തിൽ എഴുതുന്ന പ്രശസ്തനായ മരുമകൻ ശ്രീധരൻ കർത്തായുമൊത്ത് കഴിഞ്ഞ വർഷം അദ്ദേഹത്തെ ചെന്നു കാണാൻ ഭാഗ്യമുണ്ടായ ആളാണ് ഞാൻ. നൂറാം ജന്മദിനം അടുത്ത് വരുന്ന കാര്യം ആരോ ഓർമ്മിപ്പിച്ചു. അതിന്റെ ആലസ്യമൊന്നും കണ്ടില്ല. പ്രസന്നവദനം. നെറ്റിയിൽ കുറി, കഴുത്തിൽ രുദ്രാക്ഷം, മണൽ വിരിച്ച അങ്കണത്തിൽ വടികുത്തി നടക്കും.
കുംബാനിയിലെ എയ്ഡഡ് ഏൽപിസ്കൂളിലും പാലാ സെന്റ് തോമസ് ഹൈസ്കൂളിലും പഠിച്ച കർത്താ മീനച്ചിൽ ആറും തോടുകളും നീന്തിത്തുടിച്ച് പഠിക്കാൻ പോയ കാലഘട്ട ത്തെ ക്കുറിച്ച് പറഞ്ഞു. എൽപി സ്കൂൾ തറവാട്ടു വകയായിരുന്നു. പിന്നീട് പാലാ കത്തോലിക്കാ രൂപതക്ക് കൈമാറി.
കേരളത്തിൽ ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കർ ഉള്ള ഇടമാണ് പാലാ. മീനച്ചിൽ കർത്താക്കന്മാർക്കു അവരുമായുള്ള ബന്ധം നൂറ്റാണ്ടിലേറെയായി ഊഷ്മളമാണ്. കത്തീഡ്രൽ പണിയാൻ സഹായം ചെയ്തു കൊടുത്തു. എല്ലാവർഷവും പെരുന്നാളിന് കൊടിമരം എത്തിക്കുന്നതും കർത്താക്കന്മാരാണ്.
ജനകീയ ഭരണകാലത്ത് പാലായിലും മുത്തോലിയിലും കുംബാനിയിലുമൊക്കെ പാലം വന്നത് ഭാസ്കരൻ കർത്ത നന്നായി ഓർമ്മിക്കുന്നു. അമ്മാവൻ കെകെ കർത്താ അക്കാലത്ത് തീരുവിതാംകൂറിൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ആയിരുന്നു.
ഒരുകാലത്ത് കൊല്ലും കൊലയും കയ്യാളിയിരുന്ന ഭരണകർത്താക്കൻമാർ ആയിരുന്നു മീനച്ചിൽ കർത്താക്കന്മാർ. അവർ തൂക്കിലേറ്റിയിരുന്ന കുറ്റ വാളികളെ ഓർമ്മിപ്പിക്കുന്ന സ്ഥലങ്ങൾ ആ പേരിൽ ഇന്നും അറിയപ്പെടുന്നു. തിരുവിതാംകൂറിൽ മാർത്താണ്ഡവർമ മഹാരാജാവിന്റെ പടയോട്ടത്തോടെയാണ് മറ്റു നാട്ടു രാജാക്കൻമ്മാരെപ്പോലെ മീനച്ചിൽ കർത്താക്കൻമാർക്കും അധികാരം നഷ്ടപെട്ടത്.
നൂറ്റാണ്ടുകൾക്കു മുമ്പ് രാജസ്ഥാനിലെ മേവാഡിൽ നിന്ന് മധുര വഴി എത്തിയവരാണ് കർത്താക്കൻമാർ എന്നാണ് ചരിത്രം. മധുരയിൽ നിന്ന് മീനാക്ഷി വിഗ്രഹവുമായി എത്തിയ അവർ പാലാ--വാഴൂർ റോഡിലെ ഒരു ഗ്രാമത്തിൽ താമസം ഉറപ്പിച്ചു. മേവാഡിൽ നിന്ന് വന്നവർ താമസിച്ച ഗ്രാമത്തിനു മേവട എന്നു പേരു കിട്ടി.
അവർ പിന്നീട് മേവട കിഴക്കേടത്ത്, ഞാവക്കാട്ടു കൊച്ചുമഠം, കുമ്പാനി മഠം എന്നിങ്ങനെ മൂന്നായി പിരിഞ്ഞു താമസിച്ചു.ഞാവക്കാട്ടു മഠം ആയിരുന്നു ഭരണ സിരാ കേന്ദ്രം. മധുര മീനാക്ഷിയുമായി വന്നവർ എന്ന നിലയിൽ അവരുടെ അധിവാസ കേന്ദ്രത്തിനു മീനച്ചിൽ എന്നും അവിടെ ഒഴുകുന്ന ആറിന് മീനച്ചിൽ നദി എന്നും പേരു കിട്ടിയെന്നാണ് വിശ്വാസം.
ഭാസ്കരൻ കർത്താ ജനിക്കുന്നത് 1921 സെപ്റ്റമ്പർ 12നു ആണ്. അച്ഛൻ പരമേശ്വരൻ പോറ്റി , അമ്മ സാവിത്രി തമ്പുരാട്ടി. രാജസ്ഥാൻ പൈതൃക പ്രകാരം പുരുഷന്മാർക്ക് ദാമോദർ സിംഹർ എന്നും സ്ത്രീകൾക്കു ശ്രീദേവി എന്നും സ്ഥാനപ്പേരുണ്ട്. അവസാനത്തേ രാജാവ് എതിരൻ കതിരവനെ പ്രതിഷ്ഠിച്ച കുടുംബം വക ഒരു ക്ഷേത്രവുമുണ്ട്.
അവസാനത്തെ രാജാവിന്റെ പേര് തൂലികാനാമ മായി സ്വീകരിച്ച ആളാണ് മരുമകൻ ഡോ. ശ്രീധരൻ കർത്താ. ചിക്കാഗോ സർവകലാശാലയിലെ ജനിതക ശാസ്ത്രജ്ഞൻ. അവിടെ അദ്ധ്യാപകൻ ആയിരുന്നു. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരുടെ മകൾ സേതു ഭായിയാണ് ഭാര്യ.
"എല്ലാം ദൈവത്തിന്റെ അനുഗ്രഹം," സ്വതസിദ്ധമായ മന്ദസ്മിതത്തോടെ ഭാസ്കരൻ കർത്താ ചോദ്യങ്ങൾക്കു മറുപടി നൽകി. ഓർമയിൽ മായാതെ നിൽക്കുന്ന കാര്യങ്ങൾ അയവിറക്കി സംസാരിച്ചു. മഹാകവി ഉള്ളൂർ മീനച്ചിലിൽ റവന്യൂ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മഠം സന്ദശിച്ചിട്ടുണ്ട്. ഒപ്പം മഹാകവി വള്ളത്തോളും വന്നു.
എണ്ണത്തിൽ കുറവെങ്കിലും കർത്താക്കൻമാർ ലോകത്ത് പലയിടത്തും വിന്യസിച്ചിട്ടുണ്ടെന്നു എതിരൻ ഓർമ്മിച്ചെടുത്തു. 2014ൽ വേൾഡ് കർത്താ ഫാമിലി എന്ന പേരിൽ ഒരു കൂട്ടായ്മയും ഉണ്ടായിട്ടുണ്ട്. ആലുവയിൽ നടന്ന സമ്മേളനത്തിൽ വച്ച് രാജലക്ഷ്മി കുഞ്ഞമ്മ ഡബ്ല്യൂകെഎഫ് ഉദ്ഘാടനം ചെയ്തു . പിഡബ്ലിയൂഡി റിട്ട എക്സികുട്ടീവ് എൻജിനീയറും 'സ്നേഹഭൂമി' മാനേജിങ് എഡിറ്ററുമായ നന്ദകുമാർ കർത്തായാണ് അധ്യക്ഷൻ, ചാർട്ടേഡ് അക്കൗണ്ടന്റ് മോഹൻ കുമാർ ജനറൽ സെക്ര ട്ടറിയും.
തിരുവിതാംകൂർ പിഡബ്ലിയു ചീഫ് എൻജിനീയർ ആയിരുന്ന കെകെ കർത്തായുടെ മകൾ ഇന്ദിര കർത്താ ന്യുറോസർജൻ ബാഹുലേയനെ വിവാഹം ചെയ്തു ന്യൂ യോർക്ക് സ്റ്റേറ്റിലെ ബഫലോയിൽ താമസിക്കുന്നു. വൈക്കം ചെമ്മനാകരിയിലെ ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ ഫോർ ബ്രെയിൻ ആൻഡ് സ്പൈൻ സ്ഥാപകനാണ് ഡോ. കുമാർ ബാഹുലേയൻ.
ഭാസ്കരൻ കർത്താക്കു സസ്യഭക്ഷണം അത്യാവശ്യം. ലഘുവായ വിഭവങ്ങൾ. ആറുമണിക്ക് ഉണർന്നാൽ പൂജ, വീടിനു ചുറ്റും നടപ്പ്. പ്രാതൽ, പത്രവായന, ഊണ്, അത്താഴം. നേരത്തെ കിടക്കും. ഭാര്യ തലവടി ചെറുശേരിമഠത്തിലെ ശാരദക്കുഞ്ഞമ്മ അന്തരിച്ചു. നാല് പെണ്മക്കളാണ്. രാധാമണി, ഇന്ദിര, ഗീത. ശ്രീദേവി. രാധാമണിയും ഭർത്താവ് അഡ്വ. എസ്. ശങ്കരകൈമളും ഒപ്പമുണ്ട്.
പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഓണത്തിന്റെ തലേന്നു ചിങ്ങമാസത്തിലെ ഉത്രാടത്തിലാണ് ഭാസ്കരൻ കർത്തായുടെ ജനനം. 1921 സെപറ്റംബർ 12നു. അതനുസരിച്ച് അടുത്ത ഓണത്തിന്റെ തലേന്നാലെ നൂറു തികയൂ. ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങളും അവരുടെ പിറകെ പോകുന്ന രാഷ്ട്രീയക്കാരും കൂടി ഒരു വർഷം നേരത്തെ ആഘോഷം തുടങ്ങി. "നൂറിന്റെ നിലാവെട്ടത്തേക്കു നടന്നടുക്കുന്ന രാജാവ്" എന്നു പറഞ്ഞാണ് ഒരു പ്രമുഖ പത്രം ജാള്യം മറച്ചു വച്ചത്.
ഈ വിവാദമൊന്നും തെല്ലും മങ്ങൽ ഏൽപ്പിക്കുന്നില്ല ഭാസ്കരൻ കർത്തായുടെ ദൈനം ദിന ജീവിതത്തെ. അത് മീനച്ചിൽ നദി പോലെ ഒഴുകുന്നു. തൊണ്ണൂറ്റൊമ്പതാം ജന്മദിനത്തിൽ നൂറാം പിറന്നാൾ ഘോഷിച്ചു തുടങ്ങിയ ആളായിരുന്നു ജസ്റ്റിസ് വിആർ കൃഷ്ണയ്യർ. ഇന്ത്യയൊട്ടാകെ സ്വീകരണങ്ങളും ലഭിച്ചു. പക്ഷെ നൂറു തികയും മുമ്പേ കണ്ണടച്ചു.
അതുപോലെ തിരുമേനിക്ക് സംഭവിക്കാരുതേ എന്നാണ് പ്രിയപ്പെട്ട നാട്ടുകാരുടെ പ്രാർഥന. അവർ അടുത്ത ചിങ്ങത്തെ നോക്കിപ്പാർത്തിരിക്കുന്നു. അപ്പോഴേക്ക് കോവിഡ് പമ്പ കടക്കും. പാലട പ്രഥമൻ കൂട്ടി ആഘോഷിക്കാം.
(ചിത്രങ്ങൾ: സുനിൽ പാലാ, കുര്യൻ പാമ്പാടി)