ഫിലാഡല്‍ഫിയ, യു.എസ്.എ.: മുസ്ലീം മേധാവിത്വമുള്ള ഈജിപ്തിനും ജോര്‍ദ്ദാനിനും ശേഷം ഇസ്രായേലിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ബഹ്‌റൈനുമായുളള പൂര്‍ണ്ണ ഡിപ്ലോമാറ്റിക് ബന്ധം മിഡില്‍ ഈസ്റ്റ് പ്രതിസന്ധി ശക്തമായി ലഘുകരിക്കുന്നതിനൊപ്പം ആ മേഖലയില്‍ ജോലിചെയ്യുന്ന ഇന്‍ഡ്യക്കാര്‍ക്കും വളരെ ഗുണകരമാണ്. 1992ല്‍ തുടക്കമിട്ട ഇന്‍ഡ്യ-ഇസ്രയേല്‍ അംബാസിഡോറിയല്‍ ബന്ധത്തിനുശേഷം പതിനായിരക്കണക്കിനു ഇന്‍ഡ്യക്കാര്‍, പ്രത്യേകിച്ചു മലയാളികള്‍ ഇസ്രയേലില്‍ നേഴ്‌സിംഗ് അടക്കമുള്ള പല മണ്ഡലങ്ങളിലും ഔദ്യോഗികവൃത്തി ആരംഭിച്ചു. ഇസ്രയേലില്‍നിന്നും ഇപ്പോള്‍ ഇന്‍ഡ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ദുര്‍ഘടകരമായ യാത്രയില്‍ പല നല്ല മാറ്റങ്ങളും പ്രതീക്ഷിക്കാം.
പ്രതീക്ഷാനുസരണം വീണ്ടും ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയാല്‍ തുടര്‍ന്നുള്ള 4 വര്‍ഷംകൊണ്ട് ലോകത്തില്‍ ഏറ്റവുമധികം അസ്വസ്ഥതയും കലാപവും മരണവും നടക്കുന്ന ഗള്‍ഫ് പ്രദേശങ്ങളില്‍ നിത്യശാന്തിക്കുള്ള സാദ്ധ്യതകള്‍ വളരെയാണ്. സൗദി അറേബ്യയടക്കമുള്ള ഇസ്രായേലിന്റെ അയല്‍ രാജ്യങ്ങളും സാവധാനം നിത്യശത്രുത ഒഴിവാക്കി ശ്വാശ്വത സമാധാന പാതയില്‍ എത്തും. ഗള്‍ഫ് രാജ്യങ്ങള്‍ വെടിക്കോപ്പുകള്‍ ഉപേക്ഷിച്ചു സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പാതയില്‍ എത്തുമ്പോള്‍ ആണവ ആയുധ ആര്‍ത്തി സ്വയമായി അവസാനിപ്പിച്ച് ഇറാനും നിത്യസന്ധിയില്‍ എത്തുമെന്നുള്ള ശുഭപ്രതീക്ഷ പരിരക്ഷിക്കപ്പെടട്ടെ.
ഗള്‍ഫ് രാജ്യങ്ങള്‍ പടച്ചട്ട ഉപേക്ഷിച്ചു സ്വന്തം രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷിതത്വവും സമ്പല്‍സമൃദ്ധിയും പരിരക്ഷിക്കുവാന്‍ അമേരിക്കന്‍ അഭിപ്രായം അംഗീകരിക്കുന്നതും ട്രംപിന്റെ നിലപാട് നീതീകരിക്കുന്നതും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായിട്ടുള്ള ചങ്ങാത്വം പുനഃസ്ഥാപിക്കുന്നതും പാലസ്തീനികള്‍ അന്ധാളിപ്പോടെ വീക്ഷിക്കുന്നു. സ്വന്തമായ ഒരു രാജ്യം വേണമെന്നും ഇസ്രായേല്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരികെ കിട്ടണമെന്നുള്ള പാലസ്തീന്‍കാരുടേയും വന്‍വിഭാഗം മുസ്ലീം മതസ്ഥരുടെയും ചിരകാലാഭിലാഷത്തിനെ പുതിയതായി രൂപംകൊണ്ട സന്ധിസമ്മേളനം മരവിപ്പിക്കുമെന്ന ശങ്കയും ഉണ്ട്. പാലസ്തീനിയന്‍സിനെ ലോകസമക്ഷം സൗഹൃദം സ്ഥാപിച്ചവര്‍ ഒറ്റിക്കൊടുത്തതായി പാലസ്തീനിയന്‍ നേതാക്കള്‍ തങ്ങളുടെ പരസ്യ വിജ്ഞാപനത്തില്‍ ഖേദപൂര്‍വ്വം പ്രകടിപ്പിച്ചു. 1964 മുതല്‍ പാലസ്തീനിയന്‍ സ്വാതന്ത്ര്യത്തിനും സ്വന്തമായി ഒരു രാഷ്ട്രമായി ലോകസമക്ഷം നിലകൊള്ളുവാന്‍ വേണ്ടിയുള്ള പരസ്യസമരവും ഇപ്പോഴും തീവ്രമായി നടക്കുന്നു. ചിന്നഭിന്നമായി കിടന്ന യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ചതുപോലെ ഇസ്രായേലിനേയും ഉള്‍പ്പെടുത്തി പാലസ്തീനിയനെ പുറന്തള്ളി ഒരു ഗള്‍ഫ് യൂണിയന്‍ സമീപ ഭാവിയില്‍ ഐക്യമനോഭാവത്തോടെ അവതാരം എടുത്താല്‍ പാലസ്തീന്‍കാരുടെ ഭാവി പരിതാപത്തില്‍ തന്നെ.
കോവിഡ്-19 ഭീകര പകര്‍ച്ചവ്യാധിയ്ക്കു മുന്‍പായുള്ള ലേഖകന്റെ വിവിധ ഈജിപ്ത് അടക്കമുള്ള അറബു രാജ്യങ്ങളിലൂടെയും ഇസ്രായേലിലെ ചില പ്രദേശങ്ങളിലൂടെയും ഉള്ള യാത്രയില്‍ ഭയത്തോടെ അനുഭവപ്പെട്ട ഉള്‍ക്കിടുക്കം മനസ്സില്‍നിന്നും മായാതെ നില്‍ക്കുന്നു. യാത്രചെയ്ത ഡീലക്‌സ് ബസ്സിലെ മുന്‍ സീറ്റില്‍ നിറതോക്ക് എ.കെ.-47 നുമായി ഒരു പട്ടാളക്കാരനും ബസ്സിന്റെ മുമ്പിലായിട്ടുള്ള സൈനിക ട്രക്കില്‍ ജാഗരൂഢരായ പട്ടാളക്കാരും സംരക്ഷണം നല്‍കിയിരുന്നു. വിശാല ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അനേക വര്‍ഷങ്ങളായിട്ടുള്ള പല സുദീര്‍ഘ യാത്രകളിലും ഭയപ്പെട്ടിരുന്നില്ല. എന്നാല്‍ ഗള്‍ഫ് ഏരിയായിലെ ഏറ്റവും വിഷമകരമായ സന്ദര്‍ഭങ്ങള്‍ ഓരോ ചെറിയ രാജ്യങ്ങളുടേയും അതിര്‍ത്തികള്‍ കടക്കുമ്പോഴുള്ള സുദീര്‍ഘമായ വെയ്റ്റിംഗും ചെക്കിംഗിലുള്ള ചോദ്യശകലങ്ങലും അത്യധികം അസ്വസ്ഥതാ ജനകമാണ്. ഈ ദുരിതങ്ങള്‍ക്കു ഒരു പരിധിവരെയെങ്കിലും നിയന്ത്രണവും പരിഹാരവും മിഡില്‍ ഈസ്റ്റ് സമാധാനത്തോടെ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.
2004 നവംബര്‍ 11 ന് 75-ാമത്തെ വയസ്സില്‍ നിര്യാതനായ യാസ്സര്‍ അറാഫത്തിന്റെ ധീരമായ നേതൃത്വത്തില്‍ 1964 ല്‍ സംഘടിപ്പിച്ച പാലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ശക്തമായ പോരാട്ടത്തിലൂടെ പാലസ്തീനിയന്‍ ജനതയുടെ കുറെയെങ്കിലും അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടു. ഇപ്പോഴും ഇസ്രയേല്‍- പാലസ്തീന്‍ സംഘട്ടനം രക്തച്ചൊരിച്ചിലിലൂടെ തുടരുന്നു. മൊറോക്കോ അടക്കം സാമ്പത്തികശേഷി പരിമിതവും വിപുലമായതുമായ പല മുസ്ലീം രാജ്യങ്ങളും യു.എ.ഇ.-ബഹ്‌റൈന്‍-ഇസ്രയേല്‍ ബന്ധത്തെ പരസ്യമായി പഴിക്കുന്നു. ലോകത്തിലെ ഏറ്റവും അപകടമേഖലയായ ഗള്‍ഫ് പ്രദേശം ക്രമേണ സമാധാന ത്തിലേക്കു എത്തുന്നതിനുള്ള മുന്നോടിയായി ഈ ബന്ധം സഹായകമാകുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.