Image

ദാരിദ്ര്യം സ്വപ്നയോടെങ്കിലും പറയാമായിരുന്നു: ജലിലിനു പി.ടി തോമസിന്റെ മറുപടി

Published on 20 September, 2020
ദാരിദ്ര്യം സ്വപ്നയോടെങ്കിലും പറയാമായിരുന്നു: ജലിലിനു പി.ടി തോമസിന്റെ മറുപടി
മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പി ടി തോമസിന്റെ ഫേസ്ബുക്ക്‌പോസ്റ്റ്. ഒരാളെയും കൂസാതെ സധൈര്യം മുന്നോട്ട് പോകാന്‍ കഴിയുന്നത് ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചതിനെയാണ് പിടി തോമസ് പരിഹസിക്കുന്നത്.

കൊച്ചുവെളുപ്പന്‍ കാലത്ത് ജനങ്ങളെ ഭയന്നും ഒളിച്ചും തലയില്‍ മുണ്ടിട്ടു എന്‍ ഐ എ ഓഫീസില്‍ ഒളിച്ചു കയറിയ ആള്‍ ഫേസ്ബുക്കില്‍ വീരസ്യം കാണിച്ചിട്ടെന്തുകാര്യം?. ധൈര്യവും ആണത്തവും അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ജലീല്‍ പകല്‍ വെളിച്ചത്തില്‍ പോകണമായിരുന്നു എന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

' ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നത് ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ട്തന്നെയാണ് 'മന്ത്രി കെ ടി ജലീലിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ കാണുന്നു !
എന്‍ ഐ എയ്ക്ക് മുന്നില്‍ അതിവെളുപ്പിനെ ഹാജരായി അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിച്ചേരും കാത്ത് രണ്ടരമണിക്കൂര്‍ തലകുമ്പിട്ടിരുന്നതിനെക്കുറിച്ചാണ് ജലീല്‍ ഇങ്ങനെ പറയുന്നത്.കൊച്ചുവെളുപ്പന്‍ കാലത്ത് ജനങ്ങളെ ഭയന്നും ഒളിച്ചും തലയില്‍ മുണ്ടിട്ടു എന്‍ ഐ എ ഓഫീസില്‍ ഒളിച്ചു കയറിയ ആള്‍ ഫേസ്ബുക്കില്‍ വീരസ്യം കാണിച്ചിട്ടെന്തുകാര്യം ?
ധൈര്യവും ആണത്തവും അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ജലീല്‍ പകല്‍ വെളിച്ചത്തില്‍ പോകണമായിരുന്നു.
ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ല, മടിയില്‍ കനമില്ല, എന്നൊക്കെയുള്ള അറുപഴഞ്ചന്‍ ക്ലിഷേകള്‍ കേള്‍ക്കുമ്പോള്‍ ജനം പൊട്ടിച്ചിരിക്കുന്നു.
ഡിജിറ്റല്‍ കാലത്തെ കള്ളന്മാര്‍ മടിയില്‍ ഒന്നും കൊണ്ടു നടക്കാറില്ല ;അതുകൊണ്ടാണ് മടിയില്‍ കനമില്ലാത്തത്.മറ്റ് ചില കള്ളന്മാരുടെ കാര്യമാണെങ്കില്‍ ബിനാമികളുടെ മടിയിലേ കനം കാണുകയുള്ളു.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ അദ്ദേഹം കടുത്ത സാമ്പത്തിക ദുരിതത്തില്‍ കഴിയുകയാണെന്ന് മനസിലാകും.
റെഡ്ക്രസന്റ് പോലുള്ള വല്ല ഏജന്‍സിയും ഈ ദാരിദ്രമറിഞ്ഞ് മന്ത്രിയെ സഹായിക്കാനെത്താതിരിക്കില്ല.
ഒരാളും സ്വപ്നത്തില്‍ പോലും കരുതാത്ത ദാരിദ്രമാണ് സാമ്പത്തിക ഞെരുക്കമാണ് ജലീല്‍ അനുഭവിക്കുന്നത്.
സ്വപ്നയോടെങ്കിലും ഇക്കാര്യം തുറന്ന് പറയാമായിരുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രവര്‍ത്തന മേഖല എന്തായിരുന്നുവെന്ന് ഇതിനോടകം പൊതുജനത്തിന് മനസിലായി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മന്ത്രി നല്‍കുന്ന സംഭവനകളില്‍ പ്രധാനം ചോദ്യം ചെയ്യലിന് തല കുമ്പിട്ടിരിക്കുക, തലയില്‍ മുണ്ടിട്ടു ഓടി മറയുക തുടങ്ങിയവയാണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു കുറ്റവാളിയായി പ്രതി കൂട്ടില്‍ നില്‍ക്കുന്നത് കണ്ടുകൊണ്ടാണ് കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയും ഉറക്കമുണരുന്നത്. ഒന്നാന്തരം മാതൃക :നാട്ടുരോട് കള്ളം പറഞ്ഞിട്ട് സത്യം ജയിക്കുമെന്ന് വീമ്പിളക്കുന്ന മന്ത്രി എന്ന പ്രത്യേകതയും ജലീലിന് സ്വന്തം.അവിശുദ്ധ കൂട്ടുകെട്ടിനെ ന്യായികരിക്കാന്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്ന ജലീലിനെ സത്യവിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
വിശുദ്ധഗ്രന്ഥത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന് ജലീലിനോട് പ്രേത്യേക മാനസിക ഐക്യമുണ്ട്.
ജലീലിനെ പോലെ സ്വന്തം മകനും അന്വേഷണ ഏജന്‍സികള്‍ക്കുമുന്നില്‍ തലകുമ്പിട്ടിരിക്കേണ്ടി വന്നു ;
ഇനിയും ഇരിക്കുവാനുണ്ട് ;സമാന അനുഭവസ്ഥര്‍ക്ക് ഐക്യം സ്വാഭാവികം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക