ലോകത്തെ ആദ്യ കൊറോണ വാക്‌സിൻ എന്ന പ്രഖ്യാപനത്തോടെ റഷ്യയിൽ അനുമതി നൽകിയ മരുന്നിന്റെ വിതരണത്തിൽ മന്ദത. നിലവിൽ എത്ര വ്യക്തികൾക്ക് വാക്‌സിൻ ലഭ്യമായി എന്നതിനും വ്യക്തതയില്ല. മരുന്നിനു അനുമതി ലഭിച്ചിട്ട് ഒരുമാസത്തിലേറെ ആയിട്ടും ജനങ്ങളിലേക്ക് മരുന്ന് എത്തിക്കുന്ന കാര്യത്തിൽ റഷ്യയ്ക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി പരീക്ഷണങ്ങൾക്കു ശേഷം പാർശ്വഫലങ്ങൾ ഇല്ലെന്നും രോഗത്തെ പൂർണമായി പ്രതിരോധിക്കുമെന്നും ഉറപ്പുവന്ന ശേഷം വാക്‌സിന് അനുമതി നൽകിയെന്ന വാർത്ത വേഗത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രസിഡന്റ് വ്ലാഡിമിർ പുടിന് മറ്റു രാജ്യങ്ങളുടെ മേൽ വിജയം നേടാവുന്ന തുറുപ്പുചീട്ടായി പോലും കൊറോണ വാക്‌സിൻ വ്യാഖ്യാനിക്കപ്പെട്ടു. കൂടുതൽ ആളുകളിൽ മരുന്ന് എത്താത്തത് നിർമാണം പരിതമായതുകൊണ്ടാണോ അതോ പൂർണമായും ഫലപ്രദമാണെന്ന് ഉറപ്പില്ലാത്ത മരുന്ന് പരീക്ഷിക്കുന്നതിന് രണ്ടാമതൊന്ന് ചിന്തിക്കുന്നതുകൊണ്ടാണോ എന്ന് വ്യക്തമല്ല. കോവിഡ് വാക്‌സിന്റെ അവസാന ഘട്ടത്തിൽ എത്തിനിന്ന ഒൻപത് രാജ്യങ്ങൾക്കിടയിൽ നിന്നാണ് റഷ്യ പ്രഥമ സ്ഥാനത്തെത്തിയത്. സ്ഥാനം നേടാൻ എടുത്തുചാടി തീരുമാനം എടുത്തതായിരിക്കുമോ എന്ന് മറ്റു രാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. എത്ര ആളുകൾ വാക്സിൻ എടുത്തു എന്ന കണക്ക് റഷ്യൻ ആരോഗ്യമന്ത്രാലയം പുറത്തുവിടാത്തതിലും ദുരൂഹതയുണ്ട്. റഷ്യൻ മന്ത്രി മിഖായിൽ മുറാഷ്‌കോ പറഞ്ഞതും വാക്സിനുമായുള്ള ആദ്യ കുറച്ച് കഴിഞ്ഞ ആഴ്ച റഷ്യൻ പ്രവിശ്യകളിൽ എത്തിച്ചു എന്നാണ്. എണ്ണമോ അളവോ വ്യക്തമാക്കിയില്ല. പുടിൻ തന്റെ മുതിർന്ന രണ്ട് പെൺമക്കളും വാക്സിൻ എടുത്തതായും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
' ഞങ്ങൾക്ക് പരിമിതമായ അറിവേ ഇതിനെക്കുറിച്ചുള്ളു. ' ഡോ .വസിലി വി.വ്ലാസോവ് അഭിപ്രായപ്പെട്ടു. റഷ്യൻ അസോസിയേഷൻ ഫോർ എവിഡൻസ് ബേസ്ഡ് മെഡിസിനിന്റെ വൈസ് പ്രസിഡന്റായ അദ്ദേഹം നിലവിലെ വാക്‌സിന് അനുമതി നൽകുന്നതിനെ എതിർത്തിരുന്നു. ' പി .ആർ വർക്ക് നടന്നതാകാം. ഇത് മെഡിക്കൽ എത്തിക്സിന് എതിരാണ് ' ഇതായിരുന്നു വാക്‌സിൻ അനുമതിയെക്കുറിച്ചുള്ള വസ്‌ലിയുടെ പ്രതികരണം. മതിയായ ട്രയലുകൾ നടത്താതെ പരിമിതമായ ഉപയോഗം മറ്റു പല രാജ്യങ്ങളും അനുവദിച്ചിട്ടുണ്ട്. ചൈനയിൽ ഇത്തരത്തിൽ നാല് വാക്സിനുകൾ മിലിറ്ററിക്കാരിൽ പരീക്ഷിച്ചെന്നും റിപ്പോർട്ടുണ്ട്. സിനോഫാം എന്ന ചൈനീസ് വാക്സിൻ സെപ്റ്റംബർ 14 മുതൽ അവിടത്തെ ആരോഗ്യപ്രവർത്തകർ മാത്രം ഉപയോഗിക്കുന്നുണ്ട്.