ജീവിച്ചിരിക്കുന്നവരെക്കാൾ
എനിക്ക് മമത
മൺമറഞ്ഞവരോടാണ്
സായാഹ്നങ്ങളിൽ
പുരുഷാരത്തോടൊപ്പമിരുന്ന്
കടൽത്തിരകളുടെ സീൽക്കാരം
കേൾക്കുന്നതിനെക്കാൾ
സെമിത്തേരി വൃക്ഷങ്ങളുടെ
ചുവട്ടിലിരുന്ന്
ആത്മാക്കളുടെ
ഗൂഢഭാഷണങ്ങൾക്കു
കാതോർക്കുവാനാണ്
എനിക്കിഷ്ടം
അപരാധങ്ങളുടെ
പട്ടികയിൽ
ഇതും കൂടി ചേർത്തു കൊൾക -
'മൃതരെച്ചുംബിക്കുന്നവൾ'
ശവകുടീരങ്ങ -
ളിലലയുന്നവൾ
ഇരവുകൾതോറും
ഉറങ്ങാതിരിപ്പവൾ
തനിയെ നടപ്പവൾ
ഭ്രാന്തി
രാത്രീഞ്ചരിയവൾ !
(സമാഹാരം : വേനലിൽ ഒരു പുഴ )