വാഷിങ്ടൺ ഡി സി: കത്തോലിക്കരായ വോട്ടർമാർക്കിടയിൽ ഡെമോക്രാറ്റ് പ്രസിഡന്റ് നോമിനി ജോ ബൈഡൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ 12 പോയിന്റ് ലീഡ് നേടി മുന്നേറുന്നു. 1,212 കത്തോലിക്കാ വോട്ടർമാരുടെ ഇടയിൽ നടത്തിയ സർവ്വേയിൽ 53% പേർ ബൈഡനെ അനുകൂലിക്കുകയും 41% പേർ ട്രംപിനെ അനുകൂലിക്കുകയും ചെയ്യുന്നു.
സുപ്രീം കോടതി ജസ്റ്റിസ് രൂത്ത് ബദർ ഗിൻസ്‌ബർഗിന്റെ മരണത്തിന് മുമ്പ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 വരെയാണ് സർവ്വേ നടന്നത്. കത്തോലിക്കനായ ബൈഡൻ കത്തോലിക്കാ വോട്ടർമാർക്കിടയിലെ പിന്തുണ വർദ്ധിപ്പിച്ചതായി സർവ്വേ ഫലം സൂചിപ്പിക്കുന്നു. 2016 ൽ സമാനമായ അഭിപ്രായ വോട്ടെടുപ്പിൽ ഹിലരി ക്ലിന്റന് 50% പേർ വോട്ടുചെയ്തതായും 45% പേർ ട്രംപിന് വോട്ട് ചെയ്തതായും പറയുന്നു. എന്നാൽ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കനുസരിച്ച് 52% കത്തോലിക്കരും ട്രംപിനാണ് വോട്ട് ചെയ്തത്, 44% പേർ ഹിലരിക്ലിന്റന് വോട്ട് ചെയ്തു.
കത്തോലിക്കർക്കിടയിൽ ട്രംപ് ഇപ്പോൾ ബൈഡനെക്കാൾ പിന്നിലാണെങ്കിലും മുമ്പ് ഗിൻസ്ബർഗ് കൈവശം വച്ചിരുന്ന സുപ്രീം കോർട്ട് സീറ്റിലേക്ക് ജസ്റ്റീസ് എമി കോണി ബാരറ്റിനെ നിർദ്ദേശം ചെയ്‌താൽ കത്തോലിക്കരുടെ വോട്ടുകൾ ആകർഷിക്കാൻ ട്രംപിന് കഴിയുമെന്നു ദി ഹിൽ റിപ്പോർട്ട് ചെയ്യുന്നു.
ഫെഡറൽ ജഡ്ജിമാരായ എമി കോണി ബാരറ്റ്, ബാർബറ ലോഗോവ എന്നിവരാണ് മുന്നിൽ.
ഗര്ഭച്‌ഛിദ്രം അനുവദിക്കുന്ന റോ വേഴ്‌സസ് വെയ്ഡ് വിധിയെ ചോദ്യം ചെയ്ത ആളാണ് ബാരറ്റ്. ഒബാമ കെയറിലേ ജനന നിയന്ത്രണ ഉത്തരവ് “മതസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനമാണ്” എന്നും ബാരറ്റ് പറയുന്നു. അതിനാൽ തന്നെ ട്രംപിന്റെ സാധ്യതാ പട്ടികയിൽ ജസ്റ്റീസ് ബാരറ്റ് മുന്നിൽ നിൽക്കുന്നു.
എന്നാൽ ചില കത്തോലിക്കാ വോട്ടർമാർക്കിടയിൽ ട്രംപിനാണ് മുന്നേറ്റം. ആഴ്ചയിൽ ഒന്നിലധികം തവണ കുര്‍ബ്ബാനയിൽ പങ്കെടുക്കുന്നവരിൽ 61% ആളുകളും, ദിനംപ്രതി കുര്‍ബ്ബാനയിൽ പങ്കെടുക്കുന്ന 58% കത്തോലിക്കരും പ്രസിഡന്റിനെ പിന്തുണയ്ക്കുന്നു.
അപൂര്‍വ്വമായി കുര്‍ബ്ബാനയിൽ പങ്കെടുക്കുന്ന 69% കത്തോലിക്കരും ബൈഡനെയാണ് പിന്തുണയ്ക്കുന്നത്.
വൈറ്റ് കത്തോലിക്കാ വോട്ടർമാരിൽ ട്രംപ് 5 ശതമാനം പോയിന്റ് നേടി അതേസമയം ഹിസ്പാനിക് കത്തോലിക്കരിൽ ബൈഡെൻ 63% മുന്നിലാണ്.
പള്ളികൾ നശിപ്പിക്കുന്നതിനോ ക്രിസ്റ്റഫർ കൊളംബസിന്റെ പ്രതിമകൾ തകർക്കുന്നതിനോ കാരണമാകുന്ന പ്രകടനങ്ങളെ കത്തോലിക്കർ എതിർക്കുന്നുവെന്നും വോട്ടെടുപ്പ് വ്യക്തമാക്കുന്നു, എന്നാൽ ചൈനയുമായുള്ള വ്യാപാര നയം ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും ട്രംപിനെക്കാൾ ബൈഡനെ ഇപ്പോഴും കത്തോലിക്കർ വിശ്വസിക്കുന്നു. അത് പോലെ തന്നെ കൊറോണ വൈറസ് പാൻഡെമിക് കൈകാര്യം ചെയ്ത ട്രംപിൻറെ രീതി 57% പേർ അംഗീകരിക്കുന്നില്ല എന്നും സർവ്വേ പറഞ്ഞു.