Image

കഞ്ചാവ് മാഫിയ യുവാവിനെ കുത്തി കൊന്ന സംഭവം; യുവതി ഉള്‍പ്പെടെ 2 പേര്‍ കൂടി അറസ്റ്റില്‍

Published on 25 September, 2020
കഞ്ചാവ് മാഫിയ യുവാവിനെ കുത്തി കൊന്ന സംഭവം; യുവതി ഉള്‍പ്പെടെ 2 പേര്‍ കൂടി അറസ്റ്റില്‍
കൊച്ചി : നെട്ടൂരില്‍ ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പറഞ്ഞു തീര്‍ക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി ജോമോന്റെ കാമുകി കോഴിക്കോട് വടകര കാവിലംപാറ അനില മാത്യു (25), പനങ്ങാട് മാടവന അപ്പനേത്തു വീട്ടില്‍ എ.എസ്.അതുല്‍ (29) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി.

കൊല്ലപ്പെട്ട ഫഹദിനെ കുത്തിയ കത്തിയും കഞ്ചാവും അനിലയുടെ സ്കൂട്ടറില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനു പുറമേ കത്തിയും സ്കൂട്ടറും ഒളിപ്പിക്കാന്‍ കൂട്ടു നിന്നതിനും കൊലപാതകത്തിന് ഒത്താശ ചെയ്തതിനും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണ് അനിലയുടെ അറസ്റ്റ്. പ്രതികളായ നിതിന്‍, ജയ്‌സണ്‍, ജോമോന്‍ എന്നിവരോടൊപ്പം കളമശ്ശേരിയിലെ ഫ്‌ലാറ്റില്‍ അനില താമസിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു.

കേസിലെ പ്രതിയും കഞ്ചാവ് ഇടപാട് കേസില്‍ നേരത്തെ അറസ്റ്റിലായി പുറത്തു വന്നതുമായ ശ്രുതിക്കു വേണ്ടി പ്രതികളിലൊരാളായ റോഷനുമായി സംസാരിച്ചത് അനിലയുടെ ഫോണില്‍ നിന്നായിരുന്നു എന്നും കണ്ടെത്തി. അതുലിനെ തെളിവെടുപ്പിനായി രണ്ടു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളില്‍ രണ്ടു പേരെ വീണ്ടും ഹാജരാക്കി പൊലീസ് കസ്റ്റഡി നീട്ടിവാങ്ങി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പന്ത്രണ്ട് പേരും ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരും ഉള്‍പ്പടെ 14 പേരാണ് നേരത്തെ അറസ്റ്റിലായത്. ഈ മാസം 12നാണ് പോളിടെക്‌നിക് വിദ്യാര്‍ഥിയായ ഫഹദ് കൊല്ലപ്പെട്ടത്. നെഞ്ചിലും കൈയ്യിലും കുത്തേറ്റ ഫഹദ് ചോര വാര്‍ന്നാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക