കാലിഫോർണിയ: ഫോമയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തന രംഗത്തുള്ള വിന്‍സന്റ് ബോസ് മാത്യു 2022-24 വർഷത്തെ ഫോമാ പ്രസിഡന്റായി മത്സരിക്കുമെന്നറിയിച്ചു. നിലവിൽ ഫോമാ വൈസ് പ്രസിഡന്റാണ്. കാലിഫോർണിയയിൽ കൺവൻഷൻ എന്നാതാണ് മുഖ്യ ലക്ഷ്യം
പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേര് കൂടി ഇതിനകം രംഗത്തു വന്നിട്ടുണ്ട്.
വിന്‍സന്റ് ബോസ് അവിഭക്ത ഫൊക്കാനയിലും സജീവമായിരുന്നു. സംഘടനയുടെ പിളര്‍പ്പിന്റെ സമയത്ത് കേസ് നടത്താനും മറ്റും സജീവമായി രംഗത്തുണ്ടായിരുന്നു.
വിവിധ സംഘടനകളില്‍ നേത്രു രംഗത്തു പ്രവര്‍ത്തിച്ച വിന്‍സന്റ് കലാരംഗത്തും പ്രവര്‍ത്തിക്കുന്നു. ബ്യൂട്ടി പാജന്റ് അടക്കം പല കലാമത്സരങ്ങളുടെയും ജഡ്ജിംഗ് പാനലില്‍ അംഗമായി.
ഫോമാ ജുഡിഷ്യല്‍ കമ്മിറ്റി വൈസ് ചെയര്‍ ആയും മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയവൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ പിറവം നിവാസികൾക്ക് 500-ഓളം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി.
ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് മറ്റുള്ളവരെ സഹായിക്കുകഎന്നത് ജീവിത വ്രതമായി കാണുന്ന അപൂര്‍വം ചിലരിലൊരാളാണു.
ജസ്റ്റീസ് ഫോര്‍ ഓള്‍ നേതാവ് പ്രേമാ ആന്റണിയുടെ സഹോദരനും നടന്‍ തമ്പി ആന്റണിയുടെ അളിയനുമാണു.
വിജയം നേടിയ മലയാളികളെ മാത്രമേ നാം കാണുന്നുള്ളുവെന്നും മിനിമം വേജസിനു ജോലി ചെയ്യുന്ന നല്ലൊരു പങ്കിനെ വിസ്മരിക്കുന്നതായും വിന്‍സെന്റ് പറയുന്നു. കണ്‍വന്‍ഷന്‍ രജിസ്ട്രേഷനു വലിയ തുക ഈടാക്കുമ്പോള്‍ പലര്‍ക്കും വരാന്‍ പറ്റാതെ പോകുന്നു. രണ്ടു പേര്‍ക്ക് 1000 ഡോളര്‍. 4 അംഗ കുടുംബം വരുമ്പോല്‍ രജിസ്ട്രേഷനു മാത്രം 1600 ഡോളര്‍. വിമാന ടിക്കറ്റും മറ്റു ചിലവുകളെല്ലാംകൂടി ഒരു 5000 ഡോളര്‍ ചെലവ് പ്രതീക്ഷിക്കാം. എത്ര പേര്‍ക്ക് ഇതിനു കഴിവുണ്ട്?
അതിനാല്‍ കൂടുതല്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തി രജിസ്ട്രേഷന്‍ ഫീസ് ഗണ്യമായി കുറയ്ക്കണമെന്നു വിന്‍സെന്റ് നിര്‍ദേശിക്കുന്നു. ജയിച്ചാല്‍ അതിനായി സ്പോണ്‍സര്‍മാരെ കണ്ടെത്തും.
അശരണര്‍ക്ക് സഹായമെത്തിക്കുക എന്നതാണ് എന്നും താന്‍ ദൗത്യമായി ഏറ്റെടുത്തിട്ടുള്ളത്. അതു പ്രചാരണത്തിനു വേണ്ടിയല്ല. അതു തുടരും.
പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമാണ് വിന്‍സന്റ് ബോസ്.
തന്റെ സമ്പത്തിന്റെ ഒരുഭാഗം ജന്മനാട്ടില്‍ വേദന അനുഭവിക്കുന്ന ഒരുകൂട്ടം അനാഥ കുഞ്ഞുങ്ങള്‍ക്കായി മാറ്റിവെയ്‌ക്കുകയാണ് വിന്‍സെന്റ് ബോസ് മാത്യു. 32 വര്‍ഷമായി തുടങ്ങിയ സേവനം. ഇവിടുന്ന് വാങ്ങി അവിടെ കൊടുക്കുന്ന സംഘടനാ പ്രവര്‍ത്തനമല്ല. മറിച്ച് കരുണ അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തേണ്ട സമയത്ത് എത്തിക്കുക എന്ന വിലിയ ദൗത്യമാണ് വിന്‍സെന്റ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
`കരുണ' മനുഷ്യരുടെ മനോഭൂതലത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താറുണ്ട്. നമ്മുടെ അറിവോടെയും അല്ലാതെയും. ഒരു മനസില്‍ സ്‌നേഹമോ കാരുണ്യമോ ഉണര്‍ച്ചയോ ആവിര്‍ഭവിക്കുമ്പോള്‍ സ്‌പര്‍ശമല്ലാത്ത ഒരു അനൂഭൂതി ഉണ്ടാകുന്നു. ഒരാള്‍ നേര്‍മയുറ്റവനായി ഭവിക്കുമ്പോള്‍ അയാളുടെ മാനസീക ശാരീരിക സ്വഭാവങ്ങളില്‍ ഒരു ശാന്തതയുണ്ടാകുന്നു. ഈ ശാന്തതയാണ് കാരുണ്യത്തിന്റെ ഉറവിടമായി മാറുന്നത്. നാളിതുവരെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച, നല്‍കിയ കണക്കില്ല മറിച്ച് എത്രയാളുകള്‍ക്ക് അത് എത്തിക്കാന്‍ കഴിഞ്ഞു എന്നതിനലാണ് വിന്‍സെന്റ് ബോസ് മാത്യു എന്ന വ്യക്തിയുടെ വിജയം. ഈ വിജയത്തിനാകട്ടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സജീവ പിന്തുണയും.
അതുകൊണ്ടുതന്നെ ഈ വ്യക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. കഴിവ്, ആത്മാര്‍ത്ഥത, മനസ്സ്, സംഘാടനം എന്നീ നിലകളില്‍ വിന്‍സെന്റ് നല്‍കിയ സേവനം വളരെ വലുതാണ്. മികച്ച സംഘനാ പാടവം തന്നെ ഇതിന് ഉദാഹരണം.