'' നടപടിയുണ്ടാവട്ടെ,ജയിലിലേക്കു ഞാന്‍ പോകും, ബലാല്‍സംഗക്കേസിലല്ലല്ലോ. പോലിസ് ജീപ്പില്‍ തലയുയര്‍ത്തിപ്പിടിച്ച്,മുണ്ടിട്ട് മുഖം മറയ്ക്കാതെ ....'' .ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍ തോന്നി.ഇതാണ് പെണ്ണ്.പോലിസില്‍നിന്ന് പ്രതീക്ഷിച്ചിരുന്ന നീതികിട്ടാതെ വന്നപ്പോള്‍ ,അതികഠിന മാനസ്സികസമ്മര്‍ദ്ദത്തിനു വഴങ്ങി ചെയ്ത പ്രവൃത്തിയാണെന്ന് കരി ഓയില്‍ അഭിഷേകവും അടിയും കണ്ടപ്പോള്‍ മനസ്സിലായി.അപമാനിക്കപ്പെട്ട പെണ്‍ മനസ്സിന്റെ പ്രതിഫലനമായി അതിനെ കാണുക.കാര്യം മനസ്സിലാക്കിയപ്പോള്‍ അടി കുറഞ്ഞുപോയെന്നാണ് എനിക്കു തോന്നിയത്.മേലില്‍ സ്ത്രീയെ അപമാനിക്കാന്‍ ഒരുമ്പടുന്നവന് ഇതൊരു പാഠമായിരിക്കണം.പപരാതി നല്‍കിയിട്ടും തക്കസമയത്ത് നടപടിയെടുക്കാത്ത പൊലിസിനും ഒരു മുന്നറിയിപ്പണിത്.ഭാഗ്യലക്ഷ്മിയെപ്പോലൊരു അറിയപ്പെടുന്ന സ്ത്രീയുടെ അവസ്ഥ ഇതാണെങ്കില്‍ ഇവിടുത്തെ സാധാരണ ക്കാരികളുടെ അവസ്ഥ എന്താവും. അപമാനിക്കുന്നവന്റെ കരണം നോക്കി അടിക്കാനാണ് ഞാനുള്‍പ്പടെയുള്ള അമ്മമാര്‍ പുതിയ തലമുറയിലെ പെണ്‍മക്കളെ പഠിപ്പിക്കുന്നത്.സ്വന്തം മാനത്തിനു വിലപറയുന്നവനെ മുന്‍പിന്‍ നോക്കാതെ അടിച്ചേക്കണം.നിങ്ങളെ രക്ഷിക്കാന്‍ മറ്റാരും വരാന്‍ കാത്തിരിക്കരുത്. ഇങ്ങനെയൊക്കെ മക്കള്‍ക്കു ധൈര്യം പകരുന്ന അമ്മമാര്‍ക്കു നേരെയാണ് ഇപ്പോള്‍ സൈബര്‍ ബലാല്‍സംഗം നടന്നത്.
നവമാധ്യമങ്ങളില്‍ ദിവസങ്ങളായി കിടന്ന് കറങ്ങുകയായിരുന്നു, ഡോക്ടര്‍ എന്നവകാശപ്പെട്ട വിജയ്.പി.നായരുടെ യുട്യൂബ് ചാനലിലെ വീഡിയോ. പറഞ്ഞു കേട്ടതല്ലാതെ ഞാനതിന്റെ ഭാഷ ആസ്വദിക്കാന്‍ പോയില്ല.പക്ഷേ കരിഒയിലിന്റെ ലൈവിനു പിന്നാലെ എനിക്കതൊന്നു കാണണമെന്നു തോന്നി.ഡല്‍ഹിയിലുള്ള എന്റെ കൂട്ടുകാരനാണത് എനിക്കയച്ചുതന്നത്.
ഞെട്ടിപ്പോയെന്നല്ല, അറപ്പായിപ്പോയെന്നു പറയാം.അപ്പോഴാണ് തോന്നിയത് അയാള്‍ക്കു കൊടുത്ത അടി കുറഞ്ഞുപോയെന്ന്. ഡോക്ടര്‍ എന്നു അവകാശപ്പെടുന്ന ഒരാളിന്റെ അത്യന്തം ജുഗുപ്‌സാവഹമായ അശഌലവിവരണം കേള്‍ക്കാന്‍ യുട്യൂബില്‍ കാതോര്‍ത്തത് പതിനായിരങ്ങള്‍ .സാംസ്‌കാരിക കേരളത്തിന്റെ വളര്‍ച്ച ! .
കരിഒയില്‍ അഭിഷേകത്തിനിടയില്‍ ഭാഗ്യലക്ഷ്മി മേശപ്പുറത്തെ ഒരു പുസ്തകം എടുത്തുകാണിച്ചപ്പോള്‍ ചിരിച്ചുപോയി, ശബ്ദതാരാവലി !.അതും നോക്കിയാണ് 'അദ്ദേഹം ' തെരുവുസാഹിത്യം ഈ നിലവാരത്തിലെത്തിക്കുന്നത്.
ഒരാളിന്റെയും പേരു വിജയ്.പി.നായര്‍ പറയുന്നില്ല,പക്ഷേ തിരിച്ചറിയാവുന്നതെല്ലാം നന്നായി പറഞ്ഞിട്ടുമുണ്ട്.കേരളത്തിലെ ആദ്യത്തെ വനിതാ കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍ എന്നു പറഞ്ഞാലറിയാത്ത മണ്ടന്‍മാര്‍ ആരാണുള്ളത്.ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്ും മാതാ പിതാക്കള്‍ ചെറുപ്പത്തിലെ നഷ്ടപ്പെട്ടവളുമെന്നൊക്കെ പറയുമ്പോള്‍ വ്യക്തമാണല്ലോ ആരെപ്പറ്റിയാണെന്ന് .
കേരളത്തില്‍ ബല്‍്‌ലല്‍സംഗത്തെക്കാള്‍ എത്രയോ ഇരട്ടി മുന്നിലിപ്പോള്‍ വാക്കുകള്‍ കൊണ്ടുള്ള ബലാല്‍സംഗങ്ങള്‍.ഫെമിനിസ്റ്റുകളാരും അടിവസ്ത്രം ധരിക്കില്ലെന്നും സ്ത്രീയ്ക്ക് വലിയ വായുള്ളത് ഓറല്‍സെക്‌സ് ചെയ്തതിനാലാണെന്നും ഫെമിനിസ്റ്റുകളായ ചിലസ്ത്രീകളുടെ മുഖം കാണുമ്പോള്‍ കെഎസ്ആര്‍ടിസി കക്കൂസുകളാണ് ഓര്‍മ വരിക തുടങ്ങിയുള്ള അശഌലപ്രയോഗം കേട്ട് ലൈക്കടിച്ചും ഷെയര്‍ചെയ്തും സബ്‌സ്‌െ്രെകബ് ചെയ്തും ലൈംഗികസംതൃപ്തി അടയുന്ന മാനസ്സിക വൈകൃതമുള്ള ഒരു വിഭാഗം .മൂപ്പത്തഞ്ചു വര്‍ഷം മുമ്പ് ആരാണ്ടോ പറഞ്ഞെന്നു പറഞ്ഞ് വയോധികയും മാന്യയുമായ ഒരു വനിതയെ അപമാനിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗം.ആരാണ്ടോ ഏതാണ്ടോ കണ്ടെന്നും പങ്കുവച്ചെന്നും പറഞ്ഞൊരു സിനിമാരംഗത്തെ ലൈംഗിക ഇക്കിളിക്കഥ. സമൂഹമാധ്യമങ്ങളിലൂടെ ഇത് വൈറലായത് കേട്ടറിയുമ്പോള്‍ സ്ത്രീയ്ക്കുണ്ടാകുന്ന മാനസ്സിക സമ്മര്‍ദ്ദം വൈകൃതക്കാരന് നല്‍കുന്നത് ഒരു തരം കാമസംപൂര്‍ത്തി തന്നെയാണ്.പക്ഷേ സ്ത്രീയ്‌ക്കോ ?
പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത പൊലിസ് തന്നെയാണ് കുറ്റകൃത്യങ്ങളുടെ ആക്കം കൂട്ടാന്‍ കാരണം.നമ്മുടെ വോട്ടര്‍മാരില്‍ പകുതിയിലേറെയും സ്ത്രീകളാണ്. എന്നു വച്ചാല്‍ കേരളം ആരു ഭരിക്കണമെന്നത് തീരുമാനിക്കാന്‍ പുരുഷനേക്കാള്‍ അവസരം സ്ത്രീയ്ക്കാണെന്ന്.പക്ഷേ അവര്‍ വോട്ടുനല്‍കി വിജയിപ്പിച്ചുവിട്ട എം. എല്‍. എ മാര്‍ അവര്‍ക്കായി ചെറു വിരലനക്കുന്നില്ല. കേരളത്തില്‍ വനിതാ കമ്മീഷനുണ്ട്, സൈബര്‍ സെല്ലുണ്ട്,വനിതാ സെല്ലുണ്ട്..പക്ഷേ ഒന്നും സ്ത്രീയ്ക്ക് തുണയാവുന്നില്ലെന്നു മാത്രം.ഇപ്പോള്‍ പൊതുസമൂഹം ചര്‍ച്ചചെയ്യുന്ന വിധത്തില്‍ സ്ത്രീകള്‍ പ്രതികരിച്ചപ്പോള്‍ മന്ത്രി ശൈലജ ഭാഗ്യലക്ഷ്മിയെ അഭിനന്ദിച്ചു,വനിതാ കമ്മീഷന്‍ ഉണര്‍ന്നു, കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ശക്തമായ നിയമത്തിന്റെയും ശിക്ഷയുടെയും അഭാവമാണ് ഏതൊരുത്തനെയും കുറ്റംചെയ്യാന്‍ ഭയമില്ലാതാക്കുന്നത്..സമൂഹത്തിലെ ഏതെങ്കിലും പെണ്ണിനെ സൈബറിടത്തില്‍ തേജോവധം ചെയ്യുമ്പോള്‍,കണ്ടു നില്‍ക്കാനും വായിച്ചു രസിക്കാനും എളുപ്പമാണ്.പക്ഷേ സ്വന്തം വീട്ടിലെ സ്ത്രീകള്‍ക്കു നേരെയാവുമ്പോഴോ ?.ഇത്തിരി പുളിക്കും.
സൈബറിടത്തിലെ ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമം ഉടനടി ഭേദഗതി ചെയ്‌തേ മതിയാകൂ.12 വര്‍ഷം മുമ്പ് ഭേദഗതി ചെയ്തതാണ് ഐ.ടി. ആക്ട് .നിലവിലെ നവമാധ്യമങ്ങളുടെ വ്യാപ്തി അനുസരിച്ച് കുറ്റകൃത്യം ഫലവത്തായി തടയുന്ന വിധത്തില്‍ അത് പരിഷ്‌കരിക്കണം. സംഭവത്തില്‍ ഇരു കൂട്ടര്‍ക്കെതിരെയും കേസെടുത്തു. അതും രസകരമാണ്.
സ്ത്രീകളെ കയ്യേറ്റം ചെയ്യുക,ശല്യപ്പെടുത്തുക തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് വിജയ്.പി.നായര്‍ക്കെതിരെ കേസ്.ഇവ ജാമ്യം ലഭിക്കുന്നവയാണെന്ന് പോലിസ് പറയുന്നു.അതേ സമയം ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ കുറഞ്ഞത് അഞ്ചു വര്‍ഷം കഠിനതടവു ലഭിക്കാവുന്ന കുറ്റം ചുമത്തുകയും ചെയ്തു.അതാണ് നമ്മളെ ചിന്തിപ്പിക്കുന്നത്. ഇനിയെന്ത് ?.
എന്താവാന്‍ .. ഇട്ടുതല്ലി ഒടുവില്‍ സ്ത്രീകള്‍ മടുക്കും,് എന്തേലും ആവട്ടെ എന്ന സ്ഥിതിയാകും.
മറ്റൊരു കാര്യം.വിവാഹം പോലും കഴിക്കാതെ പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ചു താമസിക്കാനും പരസ്പര സമ്മതത്തോടെ ലൈംഗികത പങ്കു വയ്ക്കാനും ഇപ്പോള്‍ നിയമ പിന്തുണയുണ്ട്.എങ്കില്‍ ആര് ആര്‍ക്കൊപ്പം എവിടൊക്കെ പോകുന്നെന്ന് തപ്പിയെടുത്ത് നവമാധ്യമങ്ങള്‍ വഴി വിളംബരംചെയ്യുന്നവനെ പൂട്ടാനും നിയമം വേണം.
നമ്മുടെ നാട്ടിലെ രസകരമായ ചൊല്ലുകളില്‍ ഒന്നാണ്്,അമ്മയെ തല്ലിയാലും രണ്ടുപക്ഷം.ഇവിടെയും അതുണ്ടായി.സ്ത്രീകള്‍ സംഘംചേര്‍ന്ന് വീടുകയറി പുരുഷനെ തല്ലുന്നതും വീഡിയോ ദൃശ്യം സമൂഹമാധ്യമത്തിലൂടെ പരസ്യമാക്കുന്നതും നടാടെയാണല്ലോ. പുരുഷന്‍ അശഌലപദപ്രയോഗം നടത്തിയാല്‍ സാരമില്ല, ആണിനെന്തുമാ കാമല്ലോ .സ്ത്രീ അതേ ചീത്ത വാക്കുപയോഗിച്ചാല്‍ പെണ്ണെന്തിനു തെറി വിളിച്ചു എന്ന ചോദ്യം.വാസ്തവത്തില്‍ എന്താണ് തെറി .പല അക്ഷരങ്ങള്‍ ചേര്‍ത്ത് ആരോ പണ്ടുകണ്ടു പിടിച്ച് പഴകിപ്പോയ വാക്കുമാത്രമല്ലേയത്.ദേഷ്യം വരുമ്പോള്‍ പുരുഷന് അത് വിളിക്കാം,പക്ഷേ സ്ത്രീ അതുപ്രയോഗിച്ചാല്‍ അവള്‍ 'തറ'യാവുന്നു.
താമസസ്ഥലത്ത് കയറി ഒരാളെ മര്‍ദ്ദിച്ചതും കരിഓയില്‍ പ്രയോഗിച്ചതും നന്നായി എന്നു പറയാന്‍ ഞാനാളല്ല.പക്ഷേ ,എത്രയോ രാഷ്ട്രീയക്കാര്‍ എതിരാളികളെ കരിഓയില്‍ അഭിഷേകം നടത്തിയ വാര്‍ത്ത നാം കണ്ടിട്ടുണ്ട്.ഇവിടെ എന്തു നടപടിയുണ്ടായി ?.
നിയമം കയ്യിലെടുക്കാന്‍ പൊതുജനത്തിന് അവകാശവുമില്ല. പക്ഷേ നിയമം നടപ്പാക്കേണ്ടവര്‍ അത് നടപ്പാക്കാതിരിക്കുമ്പോള്‍ ,നീതി ലഭിക്കാതാതെ വരുമ്പോള്‍ കൈവിട്ട കളിയിലേക്കു ജനം നീങ്ങിപ്പോകുന്നു.സൈബര്‍ലോകത്തില്‍ എന്തും പറയാം ,എന്തും എഴുതാമെന്ന അവസ്ഥയ്ക്കു മാറ്റം വരണം.സ്വന്തം അമ്മയെപ്പറ്റിയോ, ഭാര്യയെപ്പറ്റിയോ ,പെങ്ങളെപ്പറ്റിയോ മറ്റൊരാള്‍ ഇങ്ങനെ എഴുതിയാല്‍ എന്താവുമെന്ന് സ്വയം ചിന്തിച്ചാല്‍ അതുണ്ടാവില്ല.പക്ഷേ രതിവൈകൃതം നിറഞ്ഞ മനസ്സുകള്‍ക്ക് അങ്ങനെ എഴുതാതിരിക്കാനാവില്ല, വായിച്ച് ആസ്വദിക്കുന്നവനും ലൈക്കടിക്കുന്നവനും അതേ മാനസ്സിക വ്യാപാരമുള്ളവര്‍ തന്നെയാണന്നെതാണ് സത്യം .