സംവിധായകന് വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്ക നല്കിയ ഹര്‍ജി തള്ളി സുപ്രീംകോടതി.. ജസ്റ്റിസ് ആര്.എഫ്. നരിമാന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
വിലക്ക് നീക്കി ഫെഫ്കയ്ക്ക് പിഴ ചുമത്തിയ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണല്‍ വിധിയെ ചോദ്യം ചെയ്താണ് സംഘടനകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫെഫ്കയ്ക്ക് പുറമെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന് എന്നി സംഘടനകളാണ് കോടതിയെ സമീപിച്ചത്.
തന്നെ വിലക്കിയ നടപടിക്കെതിരെ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയെയാണ് വിനയന് ആദ്യം ഹര്‍ജിയുമായി സമീപിച്ചത്. 2008 ലാണ് അമ്മ സംഘടനയും ഫെഫ്കയും വിവിധ പ്രശ്നങ്ങളെ തുടര്‍ന്ന് വിനയനെ പുറത്താക്കുന്നത്. പോര് കടുത്തതോടെ തന്റെ സിനിമയില്‍ നിന്ന് സാങ്കേതിക പ്രവര്‍ത്തകരെയും,നടിനടന്മാരെയും സംഘടന പിന്തിരിപ്പിച്ചെന്ന് വിനയന് ആരോപിച്ചു. വിപണിയില്‍ മത്സരിക്കാനുള്ള തന്റെ അവകാശത്തെ ചില സംഘടനകള്‍ ഹനിക്കുന്നുവെന്നാണ് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയില്‍ വിനയന് നല്കിയ പരാതി.
ഇതേ തുടര്‍ന്ന് 2017 ല്‍ അമ്മ സംഘടനക്ക് നാല് ലക്ഷം രൂപയും, ഫെഫ്ക, ഡയറക്ടേഴ്സ് യൂണിയനും വിവിധ ഭാരവാഹികളും ചേര്‍ന്ന് പന്ത്രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി മുന്നൂറ്റി പത്തൊമ്പത് (1235319) രൂപയും കോമ്പറ്റിഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ പിഴ ചുമത്തി. 2020 മാര്‍ച്ചില്‍ നാഷണല്‍ കമ്പനി ഓഫ് അപ്പലേറ്റ് ട്രിബ്യുണലും ഈ ഉത്തരവ് ശരിവെച്ചു. എന്നാല്‍ ട്രേഡ് യൂണിയനായി രജിസ്റ്റര്‍ ചെയ്ത ഫെഫ്ക കോംപറ്റീഷന്‍ ആക്ടിന്റെ പരിധിയില്‍ വരില്ലെന്നും ഉത്തരവ് നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ അമ്മ സംഘടനയില്‍ ഇത് സംബന്ധിച്ച് ആലോചനകളൊന്നും ഇത്
വരെ നടന്നിട്ടില്ലെന്നാണ് സൂചന. ഫെഫ്കയുടെ നടപടിക്കെതിരെ വിനയന് രൂക്ഷമായാണ് പ്രതികരിച്ചത്