ഇർവിംഗ് ( ഡാളസ്) :- നാൽപതു വർഷമായി ഇർവിംഗിൽ (ഡാളസ്സ് ) താമസിക്കുന്ന മുംബൈയിൽ നിന്നുള്ള ഇൻഡ്യൻ ദമ്പതികൾ .. തങ്ങളുടെ 50-ാം വിവാഹവാർഷികം ആഘോഷിച്ചത് സമീപ പ്രദേശത്തെ ആശു പതിക്ക് 20 ലക്ഷം ഡോളർ സംഭാവന നൽകിയാണ്. സെപ്റ്റംബർ 28 തിങ്കളാഴ്ച ആശുപത്രി അധികൃതരാണ് ഈ വിവരം വെളിപ്പെടുത്തിയത്.
1965 ൽ ബോംബെയിൽ നിന്നും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായാണ് ചാൻ പട്ടേൽ അമേരിക്കയിലെത്തിയത്. പത്തടി ഉയരവും പത്തടി നീളവുമുള്ള ഒരു ചെറിയൊരു വീട്ടിൽ ചാൻ പട്ടേൽ ഉൾപ്പടെ ആറംഗങ്ങളാണ് കഴിഞ്ഞിരുന്നത്. അവിടെ നിന്നും കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ നിലയിൽ എത്തിയതെന്ന് ചാൻ പട്ടേൽ പറഞ്ഞു. അതിന് തനിക്ക് തുണയായിരുന്നത് തന്റെ പ്രിയ ഭാര്യ സുരേഖയായിരുന്നുവെന്നും പട്ടേൽ കൂട്ടിച്ചേർത്തു. 2019 - ൽ തങ്ങളുടെ ജന്മസ്ഥലമായ പട്ടണത്തിൽ ഹാർട്ട കാത്തറ്ററൈസേഷൻ ലാബ് സ്ഥാപിക്കാൻ കഴിഞ്ഞതായും പട്ടേൽ പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്സസ്സിന്റെ സ്ഥാപകനും ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥനുമായ ചാൻ പട്ടേൽ ഇർവിംഗ് കമ്യൂണിറ്റി സെന്റർ നിർമ്മാണത്തിനുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വവും സാമ്പത്തിക സഹായവും നൽകിയിരുന്നു.
ഡാളസിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ഇർവിംഗ് ബെയ്ലർ സ്കോട്ട് ആന്റ് വൈറ്റ് ആശുപത്രിക്കാണ് 20 ലക്ഷം ഡോളർ സംഭാവന നൽകിയത്. കാർഡിയോ വാസ്കുലർ വിഭാഗത്തിന്റെ വികസനമാണ് ലക്ഷ്യമിടുന്നത്. 37ാം വയസിൽ ഇരട്ട ഹൃദയാഘാതത്തെ അതിജീവിച്ച ചാൻ ഇത്തരത്തിലുള്ള രോഗികൾക്ക് അത്യാധുനിക ചികിൽസാ സൗകര്യങ്ങൾ ലഭിക്കണമെന്നാഗ്രഹിക്കുന്നു. ഇർവിംഗ് ബെയ്ലർ ഹോസ്പിറ്റലിന്റെ ചരിത്രത്തിൽ സ്വകാര്യ വ്യക്തിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിതെന്നും ആശുപത്രിയുടെ ഒരു കെട്ടിടത്തിന് ചാൻ പട്ടേലിന്റെ പേരു നൽകുമെന്നും പ്രസിഡന്റ് സിൻഡി സ്ക്വാബു പറഞ്ഞു.