Image

സ്ഥിതപ്രജ്ഞന്‍-ജ്ഞാനി (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

Published on 03 October, 2020
സ്ഥിതപ്രജ്ഞന്‍-ജ്ഞാനി (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)
പര്‍വ്വതസാനുക്കളില്‍ നിന്നുറിയൊലിച്ച്
ദുര്‍ഗ്ഗമമാം വനാന്തരങ്ങളില്‍ കൂടിയും
മനോഹരമാം ഉദ്യാനങ്ങളില്‍ കൂടിയും
പട്ടണപ്രാന്തങ്ങളില്‍ കൂടിയും
ഒഴുകുന്നു നദി സമുദ്രത്തിലേക്ക്.
നദികളില്‍ ചിലതു വരണ്ടു പോകായാല്‍
എത്തുന്നില്ല സമുദ്രത്തില്‍ സുഗമമായ്.
ലക്ഷ്യം കാണാതുണങ്ങുന്നീ നദികള്‍.
ഉപമിക്കാം മനുഷ്യജീവിതത്തെയും
നദിയുടെ നിരന്തരമാം പ്രവാഹത്തോട്.
ആഹ്ലാദം നല്‍കും പരിതസ്ഥിതികളൂം
ദുഃഖം കൊണ്ടുവരുമവസരങ്ങളും
മുറിയുന്നില്ല നദിയൊഴുക്കു പോല്‍.
വരണ്ട നദി പോല്‍ ലക്ഷ്യത്തിലെത്തുന്നില്ല
നശ്വരമാം ലൗകികത പുല്‍കുന്ന ജിവിതം.
സിദ്ധിക്കില്ലവര്‍ക്കു ജ്ഞാനവും സാഫല്യവും.

എന്നെന്നും സ്വന്തഭാവത്തിന്നനസ്യൂതത
നിലനിര്‍ത്തുന്നവന്‍ സ്ഥിതപ്രതിജ്ഞന്‍.
ക്ഷണികമാം നീര്‍പ്പോള പോല്‍
പ്രപഞ്ചവിലാസത്തെ തള്ളിമാറ്റി
ഈശ്വരീയ ശാന്തിയില്‍ നിരന്തരം
ജീവിക്കുന്നവന്‍ സ്ഥിതപ്രതിജ്ഞന്‍.
മനസ്സിലേല്‍പ്പിക്കും ആഘാതങ്ങള്‍
അഗാധവും വൈരുദ്ധ്യവുമെന്നാകിലും
സമചിത്തനാണു സ്ഥിതപ്രതിജ്ഞന്‍.
സുഖകരമാം രാഗത്തിന്നവസ്ഥയിലും
ദുഃഖസംപൂര്‍ണ്ണമാമവസരങ്ങളിലും
വിട്ടുപോകാതെ നിലനില്‍ക്കുന്നെന്നെമീ
സമചിത്തത ജ്ഞാനിതന്‍ മനസ്സില്‍.
ദുഃഖത്തിലും സന്തോഷത്തിലും
ഭാവവ്യത്യാസമില്ലല്ലോ ജ്ഞാനിക്ക്.

രാഗത്തിന്‍ മാസ്മരികതയില്‍
സുഖാനുഭവത്തിന്നഭിനിവേശം.
ഭവിഷ്യത്ത് പ്രതിജ്ഞ ചെയ്യും
സുഖമെവിടെയെന്നന്വേഷണത്തിലേക്ക്
ഉറ്റുനോക്കാന്‍ പ്രേരിപ്പിക്കുന്നു ദുഃഖം.

മനസ്സില്‍ വാസനാരൂപത്തിലിരിക്കും
സംവിധാനത്തെ പാടേ മാറ്റാന്‍ 
കഴിയുമനുഭവം പരമാത്മദര്‍ശനം.
അനശ്വരമാം പരമാത്മദര്‍ശനത്തിന്‍
മഹിമയറിയുന്നവന്‍ സര്‍വ്വജ്ഞന്‍.
ഈ ജ്ഞാനിതന്‍ ജീവിതത്തിന്‍
സവിശേഷതകളാശ്ശേഷിച്ചങ്ങനെ
സ്ഥിതപ്രതിജ്ഞനാകാനെപ്പോഴും
ദൃഢബോധരായിരിക്കൂ മടിയാതെ.
*****

Join WhatsApp News
Sudhir Panikkaveetil 2020-10-03 12:33:15
ഭഗവത് ഗീത രണ്ടാം അധ്യായത്തിൽ അർജുനന്റെ ചോദ്യത്തിന് മറുപടിയായി ശ്രീകൃഷ്ണൻ സ്ഥിതപ്രജ്ഞൻ ആരാണ് എന്താണ് അങ്ങനെയുള്ള ആളിന്റെ ലക്ഷണമെന്നു പറയുന്നുണ്ട്. അതിനെ ആസ്പദമാക്കി ശ്രീ വാസുദേവ് രചിച്ചിരിക്കുന്ന കവിതയാണിത്. വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാകുന്നവിധം ലളിതമായി അദ്ദേഹം പ്രതിപാദിക്കുന്നില്ലെങ്കിലും ശ്രദ്ധിച്ച് വായിച്ചാൽ മനസ്സിലാക്കാം. മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളെയും മുഴുവനായി ഉപേക്ഷിച്ച് :ആത്മനി ഏവ ആത്‌മനാ തുഷ്ടാ: ആത്മാവിൽ തന്നെ ആത്മാവിനാൽ സന്തുഷ്ടനാകുമ്പോൾ ഒരാൾ സ്ഥിതപ്രജ്ഞനാകുന്നു. English Translation " When suffering does not disturb his mind, when his craving for pleasures has vanished, when attraction has vanished, when attraction, fear .and anger are gone he is called a sage whose thought is sure.(Translation : Miller ) ചിലപ്പോൾ നമുക്ക് മലയാളത്തേക്കാൾ ഇംഗ്ലീഷിൽ പറയുമ്പോൾ മനസ്സിലാകുന്നു. സുഖാന്വേഷികളായി ദുഖിക്കരുതെന്ന ഗീത വചനം കവി ഓർമ്മപ്പെടുത്തുന്നു.
Sudhir Panikkaveetil 2020-10-03 13:31:25
ഒരു കാര്യം വിട്ടുപോയി.. സ്ഥിതപ്രതിജ്ഞൻ അല്ല സ്ഥിതപ്രജ്ഞൻ എന്നാണു. കവി തെറ്റി എഴുതിയതോ അച്ചടി പിശകോ .. കവിയാണെങ്കിൽ കവി തിരുത്തട്ടെ . അച്ചടിപിസക്കാനാണെങ്കിൽ പത്രാധിപർ തിരുത്തുക. ഗീതയിൽ നിന്ന് പ്രചോദനംകൊണ്ടാണ് കവി എഴുതിയതെങ്കിൽ സ്ഥിതപ്രജ്‌ഞനാകണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക