Image

സംഘപരിവാർ ഭരണം, ജാതി,മതവ്യത്യാസത്തിന്റെ പേരിൽ നീതിവിവേചനം കാണിയ്ക്കുന്ന രാജ്യമായി ഇന്ത്യയെ അധഃപതിപ്പിച്ചു : നവയുഗം

Published on 07 October, 2020
സംഘപരിവാർ ഭരണം, ജാതി,മതവ്യത്യാസത്തിന്റെ പേരിൽ നീതിവിവേചനം കാണിയ്ക്കുന്ന രാജ്യമായി ഇന്ത്യയെ അധഃപതിപ്പിച്ചു : നവയുഗം


ദമ്മാം: ഒരു ജനാധിപത്യരാജ്യത്തിൽ പൗരന്മാർക്ക് ലഭിയ്‌ക്കേണ്ട സമത്വവും, നീതിയും ഇല്ലാതാക്കി, ജാതി, മത വ്യത്യാസത്തിന്റെ പേരിൽ മനുഷ്യാവകാശങ്ങളെ പോലും നിഷേധിയ്ക്കുന്ന ദുരവസ്ഥയിലേയ്ക്ക്, സംഘപരിവാർ ഭരണം ഇന്ത്യയെകൊണ്ടെത്തിച്ചെന്ന് നവയുഗം സാംസ്ക്കാരികവേദി ജനറൽ സെക്രട്ടറി എം. എ.വാഹിദ് കാര്യറ പറഞ്ഞു. നവയുഗം ദമ്മാം ടയോട്ട യൂണിറ്റ് സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഉത്തരപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ  ഉയർന്ന ജാതിക്കാരായ നാലുപേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു കളഞ്ഞ കേസിൽ, പ്രതികളെ രക്ഷിയ്ക്കാനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്ത നടപടികൾ, മുൻപ് കേട്ടുകേൾവി പോലും ഇല്ലാത്തവയാണ്. അവിടെ അരങ്ങേറിയ പോലീസ് നാടകങ്ങൾ, ലോകത്തിന്റെ മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയിരിയ്ക്കുകയാണ്. സംഘപരിവാർ വിഭാവനം ചെയ്യുന്ന മനുസ്‌മൃതി ആസ്പദമാക്കിയ ഹിന്ദു രാജ്യത്തിൽ താണജാതിക്കാർക്കും, അന്യമതക്കാർക്കും ഉണ്ടാകുവാൻ പോകുന്ന ദുരവസ്ഥയുടെ നേർചിത്രം കൂടിയാണത്.

നിയാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, ദമ്മാം മേഖല കമ്മിറ്റി ആക്റ്റിങ് സെക്രട്ടറി നിസ്സാം കൊല്ലം എന്നിവർ ആശംസപ്രസംഗം നടത്തി.

നവയുഗം ടയോട്ട യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി നിയാസ് (പ്രസിഡന്റ്), മുഹമ്മദ് റാഫി (വൈസ് പ്രസിഡന്റ്), നൗഷാദ് (സെക്രട്ടറി), അൻസർ (ജോ: സെക്രട്ടറി), ഷമീർ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു. ഇമാം, ജിതൻ, അസ്സീസ്, ഫൈസൽ, ജലീൽ, അനീസ്, അബി അടിമാലി എന്നിവരെ എക്സിക്യൂട്ടീവ്  കമ്മിറ്റി മെമ്പർമാരായും തെരെഞ്ഞെടുത്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക